ചാലിയത്തെയും ബേപ്പൂരിനെയും ബന്ധിപ്പിക്കാൻ അണ്ടർ വാട്ടർ റോഡ്; ഇന്ത്യയിലെ ആദ്യ പദ്ധതിയുമായി എംഎൽഎ!
കോഴിക്കോട്: ഇന്ത്യയിൽ ആദ്യമായി അണ്ടർ വാട്ടർ പദ്ധതിയുമായി ബേപ്പൂർ എംഎൽഎ വികെസി മമ്മദ് കോയ. ചാലിയാർ പുഴയ്ക്ക് കുറുകെ ഒരു യാത്രാതുരങ്കം എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ബേപ്പൂരില്‍ ചാലിയാറിന്‍റെ ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പലമാർഗങ്ങളും പരിശോധിച്ചതില്‍ നിലവിലെ സാഹചര്യത്തില്‍ പുഴയ്ക്ക് അടിയിലൂടെയുളള യാത്രാ തുരങ്കമാണ് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു.
വിജയ് സിനിമയ്ക്ക് പിന്തുണയുമായി കബാലി സംവിധായകൻ; ബിജെപിയുടെ ഭീഷണിയെ ഭയപ്പെടരുതെന്ന് പാ രഞ്ജിത്ത്
സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യോഗക്ഷേമ സഭ; ശാന്തിവൃത്തി കേവലം തൊഴിലല്ല, ഉപാസന
ബേപ്പൂരിനെ ചാലിയവുമായി ബന്ധിപ്പിക്കുന്നതിനായി നിലവില്‍ ജങ്കാർ സർവ്വീസാണ് ഉപയോഗിച്ച് വരുന്നത്. ബേപ്പൂരില്‍ നിന്ന് ചാലിയത്തെത്താന്‍ 8 കിലോമീറ്ററോളം അധികമായി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്. കൂടാതെ ഈ പാത യാഥാർത്ഥ്യമായാല്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്കുളള യാത്രാദൂരത്തില്‍ 45 കിലോമീറ്ററോളം കുറവ് വരും. വലിയ കപ്പലുകൾ യാത്ര ചെയ്യുന്ന കപ്പൽച്ചാൽ ഉള്ളതിനാൽ ബേപ്പൂരില്‍ പുഴക്ക് കുറുകെ ഒരു പാലം നിർമ്മിക്കുക എന്നത് പ്രായോഗികമല്ല.
ഇതിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പിനോട് പുഴയ്ക്ക് അടിയിലൂടെയുളള തുരങ്കപാതയുടെ രൂപരേഖ തയ്യാറാക്കാന്‍ നിർദ്ദേശിക്കുകയും അവർ പ്രാരംഭ രൂപരേഖ എനിക്ക് സമർപ്പിക്കുകയും ചെയ്തെന്ന് എംഎൽഎ വികെസി മുമ്മദ് കോയ ഫേസ്ബുക്കിൽ കുറിച്ചു. ഈ പ്രൊപ്പോസല്‍ സർക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി ബഹു. കേരള മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, മത്സ്യബന്ധന തുറമുഖ വകുപ്പ് മന്ത്രി എന്നിവരെ നേരിട്ട് കണ്ട് സമർപ്പിച്ചുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
356 കോടിയാണ് പ്രാരംഭച്ചെലവ് പ്രതീക്ഷിക്കുന്നത്. 400 മീറ്റർ ദൂരത്തില്‍ ചാലിയാർ പുഴയുടെ അടിത്തട്ടിലൂടെയാണ് യാത്രാതുരങ്കം നിർമ്മിക്കേണ്ടത്.ഏഴര മീറ്ററില്‍ റോഡും ഇരുവശത്തും നടപ്പാതയുമുള്‍പ്പെടെ 10.5 മീറ്റർ വീതിയിലാണ് പാത വിഭാവനം ചെയ്തിട്ടുളളത്. പദ്ധതി യാഥാർത്ഥ്യ മായാല്‍ ഇന്ത്യയിലെ തന്നെ പുഴയ്ക്കടിയിലൂടെയുളള ആദ്യ തുരങ്ക പാതയാവും ചാലിയാറിന് കുറുകെ വരുന്നതെന്നും എംഎൽഎ പറഞ്ഞു. ബേപ്പൂർ തുറമുഖത്തിന്‍റെ ഭാവി വികസനവും വിനോദ സഞ്ചാര സാധ്യതകളും കൂടി കണക്കിലെടുത്താണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പറഞ്ഞാണ് എംഎൽഎ വികെസി മമ്മദ് കോയ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.