മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പ്! തുറന്നടിച്ച് വിഎം സുധീരൻ
തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള കെഎം മാണിയുടെ മടങ്ങി വരവും രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ദാനം ചെയ്തതും കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതുറന്നിരിക്കുകയാണ്. ബാര്‍കോഴക്കേസില്‍ നാണം കെട്ട് പുറത്ത് പോയ കെഎം മാണി ഇരുമുന്നണികളിലുമില്ലാതെ പുറത്ത് നിന്ന ശേഷമാണ് ഇടവേളയ്ക്ക് ശേഷമുള്ള ഈ തിരിച്ച് വരവ്.
കെഎം മാണിയുടെ തിരിച്ച് വരവ് കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും പിടിച്ച മട്ടില്ല. മുന്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ മാണിക്കെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുന്നു.
മാണിക്ക് വേണ്ടി മുന്നണികൾ
മുന്നണി സംവിധാനം കെട്ടുറപ്പുള്ളതാക്കാനാണ് മാണിയെ തിരിച്ച് കൊണ്ടുവന്നത് എന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വാദിക്കുന്നത്. എന്നാല്‍ മാണിയുടെ മടക്കം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെന്ന പോലെ മുന്നണിയിലും അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. യുഡിഎഫ് വിട്ട് തനിച്ച് നില്‍ക്കുന്ന കാലത്ത് മാണിയെ ഇടത് മുന്നണിയിലേക്ക് കൊണ്ടുപോകാന്‍ സിപിഎം ശ്രമങ്ങള്‍ നടത്തിയിരുന്നു.
വിലപേശൽ രാഷ്ട്രീയം
ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപിയും മാണിക്ക് വേണ്ടി വലയെറിഞ്ഞിരുന്നു. മൂന്ന് പാര്‍ട്ടികളുമായി ഒരേ സമയം മാണി വിലപേശല്‍ രാഷ്ട്രീയം പയറ്റിയെന്നാണ് വിഎം സുധീരന്‍ ആരോപിക്കുന്നത്. വിശ്വാസ്യത ഉറപ്പ് വരുത്താന്‍ മാണി ചില കാര്യങ്ങള്‍ ഉറപ്പ് നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ബിജെപിയുമായി ബന്ധമുണ്ടാകില്ല എന്ന കാര്യത്തിലടക്കമാണ് സുധീരന്‍ ഉറപ്പ് ആവശ്യപ്പെടുന്നത്.
അത് പഴഞ്ചൻ വാദം
മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിയില്‍ സുധീരനെതിരെ കെഎം മാണി തുറന്നടിച്ചിരുന്നു. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കുമ്പോള്‍ അതിന്റെ ഗുണം ലഭിക്കുക ബിജെപിക്കാണ് എന്ന് സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാലീ ആരോപണം പഴഞ്ചന്‍ വാദമാണ് എന്ന് മാണി വ്യക്തമാക്കി. കേരളത്തിലെ മതസൗഹാര്‍ദ്ദം മനസ്സിലാക്കാത്തവരാണ് ഇത്തരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും സുധീരനെ ഉന്നം വെച്ച് മാണി പറഞ്ഞിരുന്നു.
ഉപദേശത്തിന് നന്ദി
കേരള കോണ്‍ഗ്രസിന് സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും അടക്കം എല്ലാ കക്ഷികളോടും സമദൂര നിലപാടാണ് എന്നും കെഎം മാണി പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ പാര്‍ട്ടികളോടും എങ്ങനെ ഇനി സമദൂര നിലപാട് തുടരാണ് സാധിക്കുമെന്ന് വിഎം സുധീരന്‍ ചോദിച്ചു. താന്‍ ഇടയ്ക്കിടയ്ക്ക് മുന്നണി മാറുക പതിവില്ലെന്നും സുധീരന്‍ മാണിയെ പരിഹസിച്ചു. തനിക്കുള്ള ഉപദേശത്തിന് നന്ദി.
ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പുണ്ടോ
താന്‍ ഏത് മുന്നണിയിലാണ് എന്ന് ആരും പറയേണ്ട കാര്യമല്ല. സ്ഥാനങ്ങള്‍ നേടേണ്ടത് ചതിയിലൂടെയും അട്ടിമറിയിലൂടെയും അല്ലെന്നും മാണിക്ക് മറുപടിയായി സുധീരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മാണി കളിക്കുന്നത് ചാഞ്ചാട്ട രാഷ്ട്രീയമാണ്. നാളെ മാണി ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്നും വിഎം സുധീരന്‍ ചോദിച്ചു. വിടി ബല്‍റാം ഉള്‍പ്പെടെ ഉളളവര്‍ തുടങ്ങി വെച്ച കലാപം മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുത്തതോടെ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്.