'ഡെന്നീസ്.. എനിക്ക് ആ വാക്ക് പാലിക്കാനായില്ല', അതിന് മുൻപേ.. വിഎൻ വാസവൻ പങ്കുവെച്ച കുറിപ്പ്
മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ സമ്പന്നമാക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് വിടപറഞ്ഞിരിക്കുന്നു. കൊവിഡ് കാലത്തെ വലിയ നഷ്ടങ്ങളിലൊന്നായിരിക്കുകയാണ് ഡെന്നീസ് ജോസഫിന്റെ വിയോഗം.
ഡെന്നീസ് ജോസഫിനെ കുറിച്ച് ഏറ്റുമാനൂർ എംഎൽഎയും സിപിഎം നേതാവുമായ വിഎൻ വാസവൻ പങ്കുവെച്ച അനുഭവക്കുറിപ്പ് വായിക്കാം: '' ഡെന്നീസ് എനിക്ക് ആ വാക്ക് പാലിക്കാനായില്ല. ഏറ്റുമാനൂരില്‍ നിന്ന് എത്തിയ ഫോണ്‍ വിളി സത്യമാണെന്ന് ഇത് എഴുതുമ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല. അങ്ങനെ പെട്ടെന്ന് കടന്നു പോകാന്‍ സാധിക്കുമോ ഡെന്നീസിന്. ഞാന്‍ ഡെന്നീസ് ജോസഫിനെ അവസാനമായി കണ്ടത് ഏറ്റുമാനൂരില്‍ തിരഞ്ഞടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തി ഡെന്നീസിനെ തിരക്കുമ്പോള്‍ താഴെ എഴുതാനുള്ള മുറി അടച്ചിട്ട് അതിനുള്ളില്‍ ഇരിക്കുകയായിരുന്നു .
നേരെ ഞങ്ങള്‍ അവിടെ ചെന്നു, കോളിങ്ങ് ബെല്‍ അടിച്ചപ്പോള്‍ പതിയെ എത്തി വാതില്‍ തുറന്ന് സ്വീകരിച്ച് ഇരുത്തി . രാഷ്ട്രീയ വിശേഷങ്ങളും മണഡലത്തിന്റെ രാഷ്ട്രീയവും എല്ലാം പറഞ്ഞു വിജയാശംസകള്‍ നേര്‍ന്ന് സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹം എഴുതിയ ഓര്‍മകളുടെ സമാഹാരമായ "നിറക്കൂട്ടുകളില്ലാതെ " എന്ന പുസ്തകത്തിന്റെ ഒരു കോപ്പി സമ്മാനിച്ചു. പുസ്തകം കയ്യില്‍ കിട്ടിയതോടെ പിന്നെ കുറച്ചുനേരം അവിടെ ഇരുന്നു, ഞങ്ങളുടെ സംഭാഷണത്തില്‍ സിനിമ കടന്നുവന്നു. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞ് പുസ്തകം വായിച്ച് ഞാന്‍ അഭിപ്രായം അറിയിക്കാം എന്നു പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞ് ആ പുസ്തക വായനിലേക്ക് കടന്നിരുന്നു. എങ്കിലും എഴുത്തുകാരനെ വിളിക്കാന്‍ കഴിയാതെ പോയി. അതിനിടയിലാണ് ഈ ദുഖവാര്‍ത്ത . ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മലയാള സിനിമയില്‍ എം.ടി വാസുദേവന്‍ നായര്‍, ടി ദാമോദരന്‍, എസ്.എല്‍ പുരം, തോപ്പില്‍ ഭാസി, പത്മരാജന്‍, അങ്ങനെ ഒരുപാട് പ്രതിഭാശാലികളായ തിരക്കഥാകൃത്തുക്കളുടെ ഇടയിലേക്കാണ് ഡെന്നീസ് ജോസഫ് എന്ന ചെറുപ്പക്കാരന്‍ തിരക്കഥാകൃത്ത് കടന്നുചെന്നത്. പക്ഷെ അവിടെ തന്റേതായ ഒരിടം ഒരുക്കിയെടുക്കാന്‍ ഡെന്നീസിന് കഴിഞ്ഞു.
മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായ രാജാവിന്റെ മകന്‍, മമ്മൂട്ടിക്ക് സിനിമാ വ്യവസായത്തില്‍ കുതിപ്പ് നല്‍കിയ നിറക്കൂട്ട്, മമ്മൂട്ടി എന്ന നടനെയും താരത്തെയും മലയാള സിനിമയുടെ ലോകത്ത് വിജയതാരമായി അടയാളപ്പെടുത്തിയ ന്യൂഡല്‍ഹി അങ്ങനെ സൂപ്പര്‍ ഹിറ്റുകളുടെ നിരയുണ്ട് ആ തൂലികയില്‍. മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് ഭൂമിയിലെ രാജാക്കന്മാർ, എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍, അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീങ്ങനെ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
സൂപ്പര്‍ ഹിറ്റുകള്‍ കൊണ്ട് മലയാള ചലചിത്രലോകത്തിന്റെ മുഖചഛായ മാറ്റിയ തിരകഥാകൃത്തായിട്ടാവും ചലചിത്രലോകം ഡെന്നീസ് ജോസഫിനെ അടയാളപ്പെടുത്തുക. നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകത്തെക്കുറിച്ച് ഡെന്നീസിനോട് പറയാന്‍ പറ്റാതെ പോയ രണ്ടു വാക്കുകള്‍ കൂടി കുറിക്കട്ടെ. മലയാള സിനിമയുടെ ഒരു ലഘു ചരിത്രമാണ് ഡെന്നീസ് താങ്കള്‍ ഇതില്‍ കുറിച്ചിട്ടിരിക്കുന്നത്. കൊമേഴ്‌സ്യല്‍ സിനിമയില്‍ വിജയം വരിച്ച കുറെയധികം പേര്‍ സിനിമയിലേക്ക് കടന്നു വന്ന വഴി എല്ലാം അതിലുണ്ട്. വായനയുടെ രസചരട് പൊട്ടാതെ തന്റെ ഹിറ്റ് സിനിമകള്‍ ഒരുക്കിയപോലെ ആ ഈ പുസ്തകവും.... സൂപ്പർ ഹിറ്റുകളെക്കൊണ്ട് മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ അങ്ങയെ കാലവും ചരിത്രവും ഉള്ളകാലം ഓർമ്മിക്കും ... അങ്ങയുടെ ഓർമ്മകൾ നിലനിൽക്കും ..... ആദരാഞ്ജലികളോടെ''