ജീവിതം സ്തംഭിപ്പിക്കുന്ന പെട്രോള്‍ വില വര്‍ധനവ്: ഇന്ന് ചക്രസ്തംഭന പ്രതിഷേധം
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന ചക്രസ്തംഭന സമരം വിജയിപ്പിക്കണമെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ലോകത്ത് പെട്രോൾ- ഡീസലിന് ഏറ്റവും കൂടുതൽ വില നൽകേണ്ടി വരുന്ന രാജ്യം ഇന്ത്യയാണ്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 70 രൂപയും, ഡീസലിന് 55 രൂപയുമായിരുന്നു വില. അന്ന് അന്തർദേശീയ മാർക്കറ്റിൽ ക്രൂഡ് ഓയിലിൻ്റെ വില 110 ഡോളറായിരുന്നു. താൻ അധികാരത്തിൽ വന്നാൽ 50 രൂപക്ക് പെട്രോളും, 40 രൂപയ്ക്ക് ഡീസലും നൽകുമെന്ന് വാഗ്ദാനം നൽകിയാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. ഇപ്പോൾ വാങ്ങുന്ന ക്രൂഡോയിൽ വില ബാരലിന് 70 ഡോളറാണ്. 38 ഡോളർ വരെയായി വില താഴ്ന്നു.
എന്നാൽ പെട്രോളിൻ്റെയും,ഡീസലിൻ്റെയും വില ചില സംസ്ഥാനങ്ങളിൽ 100 രൂപ കടന്നു. തിരുവനന്തപുരത്ത് 99 രൂപ കടന്നിരിക്കുകയാണ്. പെട്രോൾ -ഡീസൽ വില വർദ്ധനവ് സമസ്ത ജനവിഭാഗങ്ങളുടെയും ജീവിതത്തിൻ്റെ താളം തെറ്റിക്കും. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കും. യാത്ര ചിലവ് കൂടും. ഓട്ടോ, ടാക്സി, ടെമ്പോ, ട്രക്കർ എന്നിവ ഓടിച്ച് ജീവിക്കുന്നവരുടെ ജീവിതം തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാഹന ഉടമകൾ കടക്കാരായി മാറും. കേരളത്തിൽ മോട്ടോർ വ്യവസായം അമ്പേ തകർച്ചയിലാണ്. 39,000 സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് 12000 ആയി ചുരുങ്ങി. അതുതന്നെ ഓടിക്കാൻ നിവർത്തിയില്ല. സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ' സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നും ശമ്പളം കൊടുക്കുന്നത് കൊണ്ട് മാത്രം നിലനിൽക്കുന്നു. ടൂവീലർ വാങ്ങി ജോലിക്ക് പോയിക്കൊണ്ടിരിക്കുന്ന തൊഴിലാളികളും, ജീവനക്കാരും ദിവസേന കൂടുതൽ പണം കണ്ടെത്തേണ്ടി വരും. കോവിഡ് 19 മൂലം ജോലിയും കൂലിയും ഇല്ലാതെ നട്ടംതിരിയുന്നതിടയിലാണ് ഇടിത്തീപോലെ പെട്രോൾ -ഡീസൽ വില വർധിപ്പിക്കുന്നത്. ദുരന്ത കാലത്ത് ജനങ്ങളെ സഹായിക്കുന്നതിനു പകരം അവരുടെ ജീവൻ ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ് ആയി മോദി സർക്കാർ മാറുന്നു. ഇതിനെതിരെ പ്രതിഷേധിക്കാതെ മുന്നോട്ട് പോകാനാവില്ല.
Recommended Video
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് പകൽ 11 മണി മുതൽ 15 മിനിറ്റ് സമയം കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ച് ചക്ര സ്തംഭന സമരം നടത്താൻ തീരുമാനിച്ചത്. ഈ സമരത്തിൽ എല്ലാ വിഭാഗം ജനങ്ങളും (ആംബുലൻസ് ഒഴികെ)വാഹനങ്ങളും തൊഴിലാളികളും സഹകരിച്ച് 15 മിനിറ്റ് സമയം വാഹനം എവിടെ എത്തുന്നുവോ അവിടെ നിശ്ചലമാക്കിയിട്ട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ആരംഭിച്ചു.