കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് വിഎസ്; ജനിച്ച മണ്ണില്‍ മരിക്കണമെന്ന ആഗ്രഹത്തിനാണ് വില
തിരുവനന്തപുരം: കൊല്ലം ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്. തുടര്‍പഠനത്തിന് ശേഷം ഖനനം തുടര്‍ന്നാല്‍ മതി. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുക്കണം. ലാഭ ചിന്തയിലൂടെ അല്ല പരിസ്ഥിതി പ്രശ്നത്തെ കാണേണ്ടതെന്നും വിഎസ് പറഞ്ഞു.
ഖനനം മൂലം ആലപ്പാടിന് എന്തു സംഭവിച്ചുവെന്ന് മാധ്യമങ്ങളിലൂടെ വന്ന വിവരങ്ങള്‍ ധാരാളമാണ്. ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ട് പോയാല്‍ ആലപ്പാടിനെ മാത്രമല്ല ദുരന്തം ബാധിക്കുക. അപ്പര്‍ കുട്ടനാട് വരെയുള്ള മേഖലകള്‍ പോലും ഇല്ലാതാകുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും വിഎസ് പറഞ്ഞു.
കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് പ്രതിഷേധം ശക്തമാണ്. ഒട്ടേറെ കുടുംബങ്ങളാണ് സമരരംഗത്ത്. ഇവരുമായി വ്യവസായ മന്ത്രി ഇപി ജയരാജന് ചര്‍ച്ച നടത്താനിരിക്കെയാണ് വിഎസ് ഖനനത്തിനെതിരെ രംഗത്തുവന്നത്. ചര്‍ച്ചയില്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഖനനം എങ്ങനെ പരിസ്ഥിതിയെ ബാധിക്കുന്നു എന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സ്വര്‍ണവില കുതിക്കുന്നു; സര്‍വകാല റെക്കോഡിലേക്ക്, ഇനി വെറും അഞ്ച് രൂപ മാത്രം മതി, 25000ത്തിലേക്ക്
പ്രതിഷേധം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പാട് സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അവര്‍ പറഞ്ഞു. നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
അതേസമയം, കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ഗുരുതര പ്രശ്നങ്ങള്‍ നേരിടുന്ന ആലപ്പാടിനെ കുറിച്ചുള്ള നിയമസഭാ സമിതി റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടു കമ്പനികളാണ് ഖനനം നടത്തുന്നത്. ഇന്ത്യന്‍ റയര്‍ എര്‍ത്തും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും. ഇവര്‍ വീഴ്ച വരുത്തിയെന്നാണ് സഭാ സമിതി ചൂണ്ടിക്കാട്ടിയത്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ട സമിതി വേണമെന്ന പരിസ്ഥിതി സമിതി ശുപാര്‍ശ നടപ്പായിട്ടില്ല.