Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മവിഭൂഷണ്‍ വിഎസിന്റെ കുടുംബം സ്വീകരിക്കില്ല? സിപിഎം നിലപാട് ഇത്, 'ഇഎംഎസും സുര്‍ജിത്തും നിരസിച്ചു'

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസമാണ് പത്മവിഭൂഷണ്‍ സമ്മാനിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. മരണാനന്തര ബഹുമതിയായാണ് വിഎസിന് പത്മവിഭൂഷണ്‍ സമ്മാനിക്കുന്നത്. എന്നാല്‍ വിഎസിന് പത്മവിഭൂഷണ്‍ ലഭിച്ചത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇടയാക്കുന്നുണ്ട്. ജീവിച്ചിരുന്ന കാലമത്രയും സംഘപരിവാറിനോടും ബി ജെ പിയോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചയാളാണ് വിഎസ്.

അതുകൊണ്ട് തന്നെയാണ് പുന്നപ്ര-വയലാര്‍ സമര സേനാനി കൂടിയായ വിഎസിനെ ജീവിച്ചിരുന്ന കാലങ്ങളില്‍ ഒരിക്കല്‍ പോലും പത്മ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാതിരുന്നത് എന്നും ജീവിച്ചിരുന്നെങ്കില്‍ പത്മ പുരസ്‌കാരം വിഎസ് തിരസ്‌കരിക്കുമായിരുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്. പത്മ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിലും വിഎസിന്റെ പേരുണ്ടായിരുന്നില്ല.

VS Achuthanandan

അതേസമയം പത്മവിഭൂഷണ്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വിഎസിന്റെ കുടുംബം തീരുമാനം എടുക്കട്ടെയെന്നാണ് സിപിഎം നിലപാട് എന്ന് അറിയുന്നു. മുന്‍കാലങ്ങളിലെല്ലാം സിപിഎം നേതാക്കള്‍ പത്മ പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ചിരുന്നു. 1992 ല്‍ കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് പത്മവിഭൂഷണ്‍ നിരസിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും സമാന നിലപാട് സ്വീകരിച്ചിരുന്നു.

2002 ല്‍ ബുദ്ധദേവ് ഭട്ടാചാര്യ പത്മഭൂഷണ്‍ പുരസ്‌കാരവും 2008 ല്‍ ജ്യോതി ബസു ഭാരതരത്നയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഹര്‍കിഷന്‍ സിംഗ്് സുര്‍ജിത്തും തനിക്ക് പത്മഭൂഷണ്‍ നല്‍കാന്‍ ധാരണയായി എന്ന് അറിഞ്ഞപ്പോള്‍ തിരസ്‌കരിക്കുമെന്ന് മുന്‍കൂട്ടി അറിയിക്കുകയായിരുന്നു. പത്മ പോലുള്ള പുരസ്‌കാരങ്ങള്‍ ഭരണകൂട ബഹുമതികള്‍ ആണെന്നും അത് സ്വീകരിക്കേണ്ട എന്നുമാണ് സിപിഎം നിലപാട്.

2022 ല്‍ മുന്‍ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ. ശൈലജ രമണ്‍ മഗ്സസെ അവാര്‍ഡ് നിരസിച്ചതും പാര്‍ട്ടി നിലപാടിനെ തുടര്‍ന്നായിരുന്നു. അതേസമയം പത്മ പുരസ്‌കാരത്തേക്കാള്‍ വലിയ പുരസ്‌കാരം ജനങ്ങളുടെ സ്‌നേഹവും ആദരവും ആയിരുന്നു എന്നും അത് വിഎസിന് ജീവിച്ചിരുന്ന കാലം തന്നെ ലഭിച്ചതാണ് എന്നും വിഎസിന്റെ മകന്‍ വിഎ അരുണ്‍ കുമാര്‍ പ്രതികരിച്ചു.

വിഎസിന് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം പങ്ക് വെച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി, പരിസ്ഥിതിക്ക് വേണ്ടി, സ്ത്രീകളുടെ നീതിക്ക് വേണ്ടി വിഎസ് നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതരേഖ എന്നും ആ പോരാട്ടങ്ങള്‍ക്കൊന്നും അദ്ദേഹം ഒരു പുരസ്‌കാരവും പ്രതീക്ഷിച്ചിരുന്നില്ല എന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

'അച്ഛനെ സംബന്ധിച്ച്, ഈ നാടിന്റെ പച്ചപ്പും പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്ന നീതിയുമാണ് ഏറ്റവും വലിയ ബഹുമതി. കേരളത്തിലെ ഓരോ തെരുവിലും ആ മനുഷ്യന്‍ നടന്നുകയറിയത് പുരസ്‌കാരങ്ങള്‍ ലക്ഷ്യം വെച്ചല്ല, മറിച്ച് താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടിയാണ്,' അരുണ്‍ പറഞ്ഞു. അതേസമയം രാഷ്ട്രം നല്‍കുന്ന അംഗീകാരം എന്ന നിലയില്‍ പത്മവിഭൂഷണ്‍ എന്നത് വലിയൊരു പുരസ്‌കാരം തന്നെയാണ് എന്നും ആ പുരസ്‌കാര ലബ്ധിയില്‍ കുടുംബം സന്തുഷ്ടരാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+