സജീവരാഷ്ട്രീയത്തിൽ നിന്ന് വിഎസ് വിടപറയുന്നു? തിരുവനന്തപുരം വിട്ട് ആലപ്പുഴയിലെ തറവാട്ടിലേക്ക് മടങ്ങും
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മിഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് സജീവ് രാഷ്ട്രീയത്തില്‍ നിന്നും വിടവാങ്ങുന്നതായി റിപ്പോര്‍ട്ട്. അനാരോഗ്യവും പ്രായാധിക്യവും മൂലം എട്ട് മാസമായി വിഎസ് പൊതു പരിപാടികളില്‍ ഒന്നും പങ്കെടുക്കുന്നില്ല. ജീവിത സായാഹ്നത്തില്‍ ആലപ്പുഴയിലെ പുന്നപ്രയിലേക്ക് മടങ്ങുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പുന്നപ്രയിലെ വീട്ടില്‍ നവീകരണ ജോലികള്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. മംഗളം ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ അദ്ദേഹം തിരുവനന്തപുരത്ത് വിശ്രമത്തില്‍ കഴിയുകയാണ്. ദീര്‍ഘനാളായ ചികിത്സയിലും വിശ്രമിത്തിലുമായിരുന്നതിനാല്‍ വിഎസ് പൊതുരംഗങ്ങളില്‍ സജീവമായിരുന്നില്ല. നെഞ്ചിലെ കഫക്കെട്ട് പൂര്‍ണമായും സുഖപ്പെടുന്നതുവരെ, പൊതു പരിപാടികളില്‍ പങ്കെടുക്കാനോ, സന്ദര്‍ശകരെ സ്വീകരിക്കാനോ പാടില്ല എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലായിരുന്നു അദ്ദേഹം. അതിനിടെ അദ്ദേഹം അത്യാസന്ന നിലയിലാണെന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരത്ത് നിന്ന് മടങ്ങി ഇനിയുള്ള കാലം പുന്നപ്രയിലെ വീട്ടില്‍ സ്ഥിരതാമസമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഭാഗമായി വേലിക്കകത്തു തറവാട്ടില്‍ പെയിന്റിംഗ് ജോലികള്‍ ആരംഭിച്ചിരുന്നു. മകന് അരുണ്‍ കുമാര്‍ നേരിട്ടെത്തി ക്രമീകരണങ്ങള്‍ നോക്കിയിരുന്നു. വിഎസിന്റെ മുന്‍ പിഎ ആയ റെജിയും കുടുംബവുമാണ് ഇവിടെ അടുത്തിടെയായി താമസിച്ചിരുന്നത്. 1967 ആദ്യമായി നിയമസഭാംഗം ആയപ്പോഴാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് താമസം മാറിയത്. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും തലസ്ഥാനത്തു തന്നെയായിരുന്നു താമസം. എന്നാല്‍ എല്ലാ തിരുവോണത്തിനും പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ വരുമായിരുന്നു.
ഇതിനിടെ, കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങളുമായി അദ്ദേഹം ഫേസ്ബുക്കില്‍ സജീവമായിരുന്നു. ദുരന്തങ്ങളെ അതിജീവിച്ച നമ്മള് കൊവിഡിനേയും അതിജീവിക്കുമെന്ന് വിഎസ് അച്യുതാനന്ദന് ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. അനാരോഗ്യം കാരണം പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്ന വിഎസ് അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലേക്ക് തിരികെ എത്തിയത്. തൊട്ട് പിറകെ കൊവിഡ് വ്യാപനത്തിന് എതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വിഎസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
അഡ്വാൻസ് 10 കോടി, മറുകണ്ടം ചാടിയാൽ പറഞ്ഞുറപ്പിച്ച തുക; രാജസ്ഥാനിൽ ബിജെപിയുടെ അട്ടിമറി പദ്ധതി ഇങ്ങനെ
ഭക്ഷണമാണെന്ന് കരുതി സ്ഫോടക വസ്തു കഴിച്ചു, തമിഴ്നാട്ടില്‍ ആറ് വയസുകാരന് ദാരുണാന്ത്യം