വിഎസ്സേ... ഈ അഭിമുഖം താങ്കള്‍ മറന്നുവോ?
തിരുവനന്തപുരം: പാര്‍ട്ടിയില്‍ പിണറായി വിജയന് ഏകാധിപത്യപരമായി പെരുമാറുന്നു എന്നാണ് വിഎസ് അച്യുതാനന്ദന്റെ പ്രധാന ആക്ഷേപം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയാകുന്നില്ലെന്നും അവക്ക് അംഗീകാരം കിട്ടുന്നില്ലെന്നും ഏറെ നാളായി വിഎസ് പരാതി പറയുന്നു.
എന്നാല്‍ വിഎസ് അച്യുതാനന്ദന് പണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ കസേരയില്‍ ഇരുന്ന കാലത്ത് എങ്ങനെ ആയിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്? പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പുറത്ത് പറയുന്നതിനെ എങ്ങനെയാണ് അദ്ദേഹം കണ്ടിരുന്നത്?
പിണറായി വജയനേക്കാള് അച്ചടക്കവാദിയായിരുന്നു വിഎസ് എന്നാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുക. എംവി രാഘവന്, കെആര്‍ ഗൗരിയമ്മ തുടങ്ങിയ ജനപ്രിയ നേതാക്കളെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ അച്ചടക്കത്തിന്റെ വാള് വീശിയപ്പോള്‍ അതിന്റെ പിടി വിഎസിന്റെ കയ്യില്‍ തന്നെ ആയിരുന്നു.
1986 ല്‍ വിഎസ് അച്യുതാനന്ദനുമായി നടത്തിയ അഭിമുഖം കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്നു. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബദല്‍ രേഖയുടെ പേരില്‍ എംവി രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സന്ദര്‍ഭത്തിലായിരുന്നു അഭിമുഖം. ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍...
ചോദ്യം : മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ധൈഷണിക സ്വാതന്ത്ര്യം ഇല്ലാതായി എന്ന ഒരു ധാരണ കഴിഞ്ഞ കുറേ കാലമായി ബലപ്പെട്ടിട്ടുണ്ട് ...
വി.എസ് : ആരു പറഞ്ഞു? ഏത് പാര്‍ട്ടി സഖാവിനും സ്വന്തം അഭിപ്രായങ്ങള്‍ അവരവരുടെ നിലവാരത്തില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാര്‍ട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണം എന്ന് മാത്രം. മേല്‍ ഘടകത്തിന് കീഴ് ഘടകങ്ങള്‍ വിധേയവുമാകണം.സ്വതന്ത്രമായ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ വെല്ലുവിളിക്കാന്‍ പാടില്ല.ഇതാണ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം.
ചോദ്യം : പത്തു മുപ്പതു കൊല്ലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സീനിയര്‍ നേതാവായി ഉയര്‍ന്ന ഒരാളെ ഒരഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്താക്കുന്നത് കടും കൈ അല്ലേ ? സ്വതന്ത്രമായ ചര്‍ച്ച അനുവദിക്കുന്നതിനു പകരം അതിനെ അടിച്ചമര്‍ത്തുക അല്ലേ നിങ്ങള്‍ ചെയ്യുന്നത്?.കാലാന്തരത്തില്‍ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലേ?
ഉത്തരം : പാര്‍ട്ടിയുടെ നയങ്ങളാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാര്‍ട്ടി നയത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയില്ല. കോണ്ഗ്രസ്സിലോ ജനതാപാര്‍ട്ടിയിലോ സി.പി.ഐയിലോ അതൊക്കെ നടക്കും. കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണ പ്രശനം വന്നപ്പോള്‍ സി.പി.ഐയിലെ എം.ടി.ചന്ദ്രസേനന് അതിനെ അനുകൂലിച്ചു.മറ്റുള്ളവര്‍ എതിര്‍ത്തു. ഇതൊന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പറ്റില്ല..
ചോദ്യം : .എം.വി.രാഘവനെപ്പോലെ പോലെ ജനപ്രീതിയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിവയ്ക്കുകയില്ലേ ?
വി.എസ്. : 1964-ഇല് ഡാങ്കേ പോയി. രാജേശ്വരറാവു പോയി, എം.എന്‍.പോയി, ടി.വി. പോയി, അച്യുതമേനോന് പോയി.ആര് ക്ഷീണിച്ചു ? പിന്നീട് എന്‍.സി.ശേഖര്‍ പോയി.എ.വി.ആര്യന് പോയി, കെ.പി.ആര്.പോയി .ആര് ക്ഷീണിച്ചു ?
ചോദ്യം : ഈ കുറ്റാരോപണങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ മാത്രം കണ്ണ് തുറന്നതെന്ത് ?
വി.എസ് : മുമ്പും പലതെറ്റുകളും കാണിച്ചിട്ടുണ്ട്. അന്നൊക്കെ പാര്‍ട്ടി ശാസിച്ചിട്ടുണ്ട്. എന്താണയാളുടെ പ്രസംഗം ? നിയമസഭയില്‍ കരുണാകരനെ വിളിക്കുന്നത് " എടോ കരുണാകരാ എന്നാണ്? ഇതാണോ തൊഴിലാളി വര്‍ഗ്ഗ സംസ്കാരത്തിന്റെ ഭാഷ. ഇതു കേട്ടു കൊണ്ട് വല്ലവരും " എടാ ശങ്കരന് നമ്പൂതിരിപ്പാടേ എന്ന് തിരിച്ചു വിളിച്ചാല്‍. അല്ലെങ്കില്‍ എടോ ഇ.കെ.നായനാരേ എന്ന് വിളിച്ചാല്‍ ? മുന്പിലിരിക്കുന്ന കുറേപേരുടെ കയ്യടി വാങ്ങാന്‍ കൊള്ളാം..