സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ വിസമ്മതിച്ചു; മജിസ്ട്രേറ്റിനെതിരെ വിഎസിന്റെ പരാതി!
തിരുവനന്തപുരം: മജിസ്ട്രേറ്റിനെതിരെ പരാതിയുമായി വിഎസ് അച്യുതാനന്ദൻ. സോളാര്‍ കേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വിസമ്മതിച്ചതിനാണ് പരാതിയുമായി വിഎസ് രംഗത്ത് എത്തിയിരിക്കുന്നത്. എന്‍വി രാജുവിനെതിരെയാണ് മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്.
രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നുവെന്നും യുഡിഎഫ് സര്‍ക്കാര്‍ മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നുവെന്നും വിഎസ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എന്‍വി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിഎസിന്റെ പരാതി.

എന്‍വി രാജു എറണാകുളത്ത് സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടായിരിക്കെയാണ് സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ സരിത നായരെ 2013 ജൂലായ് 20-ന് പ്രസ്തുത കോടതിയില്‍ ഹാജരാക്കിയത്. സരിത നായരുടെ മൊഴി രേഖപ്പെടുത്തുകയെന്ന നടപടിക്രമം മജിസ്‌ട്രേട്ടെന്ന നിലയില്‍ പാലിച്ചില്ലെന്ന് കാണിച്ച് ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രനും ഹൈക്കോടതിയിലെ അഭിബാഷകനായ എ ജയശങ്കറും എൻവി രാജുവിനെതിരെ പരാതി നൽകിയിരുന്നു.
പരാതികള്‍ പരിഗണിച്ച ഹൈക്കോടതി ഭരണവിഭാഗം ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി. മനപ്പൂര്‍വം വീഴ്ച വരുത്തിയില്ലെന്ന എന്‍വി രാജുവിന്റെ വിശദീകരണം കൂടി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നടപടി അവസാനിപ്പിച്ചത്.


Click it and Unblock the Notifications