അടൂരിനെതിരെയുള്ള കേസ്; കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് ഏകാധിപതികളെ പ്രകോപിപിച്ചതെന്ന് വിഎസ്
തിരുവനന്തപുരം: ആൾക്കൂട്ട ആക്രമണത്തിനെതിരെ മോദിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് സിപിഎം മുതിർന്ന നേതാവും ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ രംഗത്ത്. അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല' എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമാണ്. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നതെന്നും വിഎസ് പറഞ്ഞു.
ആൾക്കൂട്ട ആക്രമണത്തിനെതിരെ കത്ത്; മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു, അടൂർ അടക്കമുള്ളവർക്കെതിരെ കേസ്!
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിഎസ് പ്രതികരിച്ചിരിക്കുന്നത്. പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്, പത്മശ്രീ മണിരത്നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആൾക്കൂട്ട ആക്രമണങ്ങൾക്ക് അറുതി വരുത്തണം എന്നാവശ്യപ്പെട്ട് കത്തയച്ചത്. ഇവർക്കെതിരെ രാജ്യദ്രോഹകുറ്റമടക്കമാണ് എടുത്തിരിക്കുന്നത്.
കത്തയച്ചാൽ രാജ്യദ്രോഹം
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൗരന് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. "അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല" എന്ന് ചൂണ്ടിക്കാട്ടിയതാണ് ഏകാധിപതികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. കൊല്ലുന്നതല്ല, അത് ചൂണ്ടിക്കാട്ടുന്നതാണ് കുറ്റകൃത്യമായി ഇന്ന് ഇന്ത്യയില്‍ കണക്കാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യം ഭരിക്കുന്ന രാജ്യ സ്നേഹികൾ
ഈ രാജ്യം ഭരിക്കുന്ന രാജ്യസ്നേഹികള്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ കത്തയക്കുന്നതിന്റെ പേരിലായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തതെങ്കില്‍ അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മനസ്സിലാവുമായിരുന്നു. ഇതതല്ല. ബിജെപി ഭരണകാലത്ത് വര്‍ധിതമായ തോതില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതില്‍ അട്ടിമറിയുണ്ടെന്നും, രാജ്യദ്രോഹമുണ്ടെന്നും, മതവികാരം വ്രണപ്പെടുന്നുണ്ടെന്നും, വിഭാഗീയതയുണ്ടെന്നുമെല്ലാമാണ് കേസ്.
പ്രതികരിക്കേണ്ട സമയം
ബിജെപി എന്നത് വര്‍ഗീയ ഫാഷിസമാണെന്നും, ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലാണെന്നും പറഞ്ഞപ്പോള്‍, ഇപ്പോള്‍ അത് പറയാന്‍ സമയമായോ എന്ന് സംശയിച്ചവരുണ്ട്. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണത് പറയേണ്ടതെന്നറിയാത്തതിനാലാണ് ഞാനങ്ങനെ പറഞ്ഞത്. പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. അതിന്റെ പ്രതികരണങ്ങളാണ്, ഇന്ത്യ ആദരിച്ച പത്മാ അവാര്‍ഡ് ജേതാക്കളടക്കം പ്രതികരണങ്ങളിലൂടെ വെളിപ്പെടുത്തുന്നത്. ഓരോ ഇന്ത്യക്കാരനും വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സുധാർ കുമാർ ഓജയുടെ പരാതി
അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ചലച്ചിത്ര- സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്ന ആരോപണമാണ് പരാതിയിലുള്ളത്. പ്രമുഖര്‍ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതായും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും പരാതിയിൽ സുദീർ ഉന്നയിക്കുന്നുണ്ട്.
ആൾക്കൂട്ട ആക്രമണങ്ങളിൽ ആശങ്ക
ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികള്ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. തുടര്‍ന്ന് കേരളത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘ്പരിവാര്‍ ആക്രമണമുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുമെന്ന ഭീഷണിയും ബിജെപി ഉയർത്തിയിരുന്നു.