കണ്ണൂർ കൊലപാതകത്തെ എതിർത്ത് വിഎസ്; മന:സാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ല
ആലുവ: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ. മന:സാക്ഷിയുള്ള ആര്‍ക്കും ഒരു കൊലപാതകത്തേയും അംഗീകരിക്കാനാകില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ കൂടിയായ വിഎസ് അച്യുതാനന്ദൻ പറഞ്ഞു.
എന്നാൽ കണ്ണൂർ ശാന്തമാകുന്നില്ലല്ലോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചപ്പോഴും വിഎസ് പ്രതികരിക്കാൻ തയ്യാറായില്ല. അതേസമയം ഷുഹൈബ് വധക്കേസിൽ രണ്ട് പേർ പോലീസ് പിടിയിലായിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരിയേയും രജിന്‍ രാജിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉദ്ദേശം കാല് വെട്ടാൻ
കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയുള്ള ക്വട്ടേഷനാണ് കൊലപാതകമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് പേരാണ് കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുള്ളത്. ബാക്കി മൂന്ന് പേർക്കു കൂടി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

അന്വേഷണം ശരിയായ ദിശയിൽ
ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ രണ്ട് പേരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണനം ശരിയായ ദിശയിലാണെന്നും അദ്ദേഹം അറിയിച്ചു.

പോലീസിന് ബാഹ്യ സമ്മർദ്ദമില്ല
പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും യാതൊരുവിധ ബാഹ്യ സമ്മര്‍ദ്ദങ്ങളുമില്ലെന്നും ഡിജിപി അറിയിച്ചു. പ്രതികൾ കീഴടങ്ങിയതല്ലെന്നും പോലീസ് അറസ്റ്റ് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പിടിക്കുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുന്നെന്ന് കോൺഗ്രസ് നേതൃത്വം ആരോപണം ഉന്നയിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഡിജിപിയുടെ വാർത്താസമ്മേളനം.

വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ
ഒന്നരവര്‍ഷം മുന്‍പ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായ രണ്ടുപേരും. ഞായറാഴ്ച പുലര്‍ച്ചെ മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതികളുടെ അറസ്റ്റ് രാത്രി പത്തരയോടെയാണ് രേഖപ്പെടുത്തിയെനനായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ പ്രതികൾ കീഴടങ്ങിയതല്ലെന്നാണ് ഡിജിപി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്.












Click it and Unblock the Notifications