വടക്കാഞ്ചേരി പീഢനം; വിഎസ് അച്യുതാനന്ദന്‍ ആരുടെ ഒപ്പം?
സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഇരയോടൊപ്പമോ സ്ത്രീപീഢകനൊപ്പമോ എന്നുള്ള സംശയത്തിലാണ് കേരള ജനത.
തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ ഒന്നും പ്രതികരിക്കാതെ വിഎസ് അച്യുതാനന്ദന്‍. സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഇരയോടൊപ്പമോ സ്ത്രീപീഢകനൊപ്പമോ എന്നുള്ള സംശയത്തിലാണ് കേരള ജനത. കൂട്ടബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ മൂന്നാം തീയതിയാണ് തനിക്കുണ്ടായ ദാരുണമായ അനുഭവങ്ങള്‍ ഒരു പത്രസമ്മേളനത്തിലൂടെ വിളിച്ചുപറഞ്ഞത്.
എന്നാല്‍ അഞ്ച് ദിവസം പിന്നിട്ടിട്ടും വിഎസ്അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ തീര്‍ത്തും മൗനം പാലിക്കുകയാണ്. ചൊവ്വാഴ്ച നിയമസഭയില്‍ അദ്ദേഹം വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. പക്ഷെ വടക്കാഞ്ചേരി പീഡന വിഷയത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. സ്ത്രീപീഢനം നടത്തുന്ന നരാധമന്‍മാരെ കൈയാമംവച്ച് റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കുമെന്നു പറഞ്ഞാണ് വിഎസ് അച്യുതാനന്ദന്‍ 2001ല്‍ മുഖ്യമന്ത്രിയായത്. കിളിരൂര്‍, കവിയൂര്‍, കൊട്ടിയം തുടങ്ങി ഒട്ടേറെ സ്ത്രീ പീഡനങ്ങള്‍ ഇക്കാലത്ത് വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തുകയുണ്ടായി.

എന്നാല്‍ അധികാരത്തില്‍ വന്നതിനു ശേഷം കിളിരൂര്‍, കവിയൂര്‍ കേസുകള്‍ പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു. കിളിരൂരില്‍ പീഢനത്തിനിരയായി മരിച്ച ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍, മുഖ്യമന്ത്രിയുടെ അനാസ്ഥക്കെതിരേ സെക്രട്ടറിയേറ്റ് നടയില്‍ സത്യഗ്രഹമിരിക്കുന്ന അവസ്ഥയുമുണ്ടായി. വടക്കാഞ്ചേരി പീഢനത്തിനെതിരേ ശക്തമായ രോഷവും പ്രതിഷേധവും സമൂഹത്തിലാകെ നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെ ഇരയുടെ പേര് പരസ്യപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരേ സിതാറാം യച്ചൂരിയും വൃന്ദാക്കാരാട്ടും പ്രതികരിച്ചിട്ടും വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചിട്ടില്ല.
ഇരയെകാണാന്‍ സമയം കൊടുത്തിട്ടും പിന്നീട് കാണാന്‍ കൂട്ടാകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെക്കുറിച്ചും വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചിരുന്നില്ല. സ്ത്രീപിഢനത്തിനെതിരേ ഇതുവരെ കൈക്കൊണ്ട നിലപാടുകള്‍ മുഴുവന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായതോടെ വി എസ് അച്യുതാനന്ദന്‍ മറന്നു എന്ന ആക്ഷേപം ഇപ്പോള്‍ ഉയര്‍ന്നു വരികയാണ്.












Click it and Unblock the Notifications