വിഴിഞ്ഞം തുറമുഖ പ്രദേശത്തെ സമരത്തിന് പിന്തുണയുമായി വിഎസ്; പക്ഷേ... പോലീസ് തടഞ്ഞു!
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്ത് സമരം ചെയ്യുന്ന നാട്ടുകാർക്ക് പിന്തുണയുമായി സിപഎം മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്. എന്നാൽ വൈകിട്ട് സമരഭൂമിയിലെത്തിയ വിഎസിനെ പോലീസ് തടയുകയായിരുന്നു. പോലീസ് തടഞ്ഞതോടെ സമരക്കാരെ നേരിൽ കാണാൻ കഴിയാതെ വിഎസ് മടങ്ങി.
പുനരധിവാസപാക്കേജ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റിയില്ലെന്നാരോപിച്ചാണ് കഴിഞ്ഞദിവസം മുതൽ മത്സ്യത്തൊഴിലാലികൾ സമരം തുടങ്ങിയത്. ഇതോടെ തുറമുഖനിര്‍മാണം തടസപ്പെട്ടിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് വിഎസ് അച്യുതാനന്ദൻ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടു കരാര്‍ ഒപ്പിടുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ ഒപ്പിട്ടത്തിനു ശേഷവും ഓരോ ഘട്ടത്തിലും വിഴിഞ്ഞം തുറമുഖ പദ്ധതി ചര്‍ച്ചയായതും ഇതേ വിവാദങ്ങള്‍കൊണ്ടു തന്നെയായിരുന്നു. ഒക്ടോബറില്‍ സിഎജികരട് റിപ്പോര്‍ട്ട് ചോരുകയും അതില്‍ കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്നും നേട്ടമുള്ളത് അദാനി ഗ്രൂപ്പിന് മാത്രമാണെന്നുമുള്ള വിവരങ്ങള്‍ വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ടിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കരാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നവരായിരുന്നു അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ്. തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ കരാറില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നായിരുന്നു എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനവും. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിലവിലുള്ള കരാര്‍ അതേപടി നിലനില്‍ത്താനാണ് ശ്രമിച്ചത്. മുമ്പു കരാറിനെ എതിര്‍ത്തിരുന്ന തോമസ് ഐസക്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും മൗനമായി. അന്നും ഇന്നും ഒരു പോലെ കരാറിനെ എതിര്‍ക്കുന്നതു വിഎസ് അച്യുതാനന്ദന്‍ മാത്രമാണ്.