വിഎസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനക്കേസ്;ബിനാമി എം രാജേന്ദ്രൻ?വിദേശത്തും സാമ്പത്തിക ഇടപാട്
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം സെർച്ച് റിപ്പോർട്ട് നൽകി. വിഎസ് ശിവകുമാറിന്റെ സുഹൃത്ത് എം രാജേന്ദ്രനാണ് പ്രധാന ബിനാമിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് മിഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.
രാജേന്ദ്രൻ 13 ഇടത്ത് ഭൂമി വാങ്ങിയിക്കൂട്ടിയിട്ടുണ്ട്. വിദേശത്തും സാമ്പത്തിക ഇടപാടുണ്ട്. ഇയാളിൽ നിന്ന് വിജിലൻസ് 72 രേഖകൾ പിടിച്ചെടുത്തു. മറ്റൊരു ബിനാമി ഹരികുമാറില്‍ നിന്ന് രണ്ട് ബാങ്ക് ലോക്കറിന്റെ താക്കോലും പിടിച്ചെടുത്തെന്നും വിജിലൻസ് കോടതിയിൽ സമർപ്പിച്ച സെര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഘത്തില്‍ അക്കൗണ്ട് ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി കേസുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായിരുന്നു അക്കൗണ്ട് ഓഫീസര്‍മാരെ ഉൾപ്പെടുത്തിയത്. 2016ലാണ് ശിവകുമാറിനെതിരെ വിജിലൻസിൽ പരാതി ലഭിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലന്‍സിന് സർക്കാർ അനുമതിയും നൽകുകയായിരുന്നു.