തന്ത്രിയായാലും മന്ത്രിയായാലും സുപ്രീം കോടതിക്ക് മുകളില്‍ അല്ലെന്ന് വിഎസ് സുനിൽ കുമാർ
തൃശൂര്‍: ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിക്കെതിരെ വിമര്‍ശനം കടുക്കുന്നു. ത്ന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് മന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്. സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ തയ്യാറാവാത്ത ശബരിമല തന്ത്രി കണ്ഠര് രാജീവരെ ഉടന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണമെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏക അഭിപ്രായമാണ് ഉളളതെന്നും മന്ത്രി പറഞ്ഞു. തന്ത്രിയായാലും മന്ത്രിയായാലും സുപ്രീം കോടതിക്ക് മുകളില്‍ അല്ല. ആ സ്ഥാനത്ത് തുടരാനുളള അര്‍ഹത തന്ത്രിക്ക് നഷ്ടപ്പെട്ടു. ബ്രാഹ്മണ പൗരോഹിത്യത്തിനാണ് ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുളളതെന്നും മന്ത്രി ചോദിച്ചു.
കനക ദുര്‍ഗ, ബിന്ദു എന്നീ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തന്ത്രി നട അടച്ച് ശുദ്ധികര്‍മ്മം നടത്തിയത്. തന്ത്രിക്ക് നട അടയ്ക്കാനുളള തീരുമാനം തനിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേവസ്വം ബോര്‍ഡിനെ തീരുമാനമെടുത്ത ശേഷം അറിയിക്കുക മാത്രമാണ് തന്ത്രി ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനും തന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി വിധി അനുസരിക്കാന്‍ സാധിക്കില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിഞ്ഞ് പുറത്ത് പോകണം എന്നാണ് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധിയും ദേവസ്വം മാന്വലും തന്ത്രി ലംഘിച്ചു എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്.