മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് കരുതരുത്; കൊല്ലിച്ചവരെ പുറത്തു കൊണ്ടുവരണം
പാലക്കാട്: കാസര്‍കോഡ് ഇരട്ടകൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ. പീതാംബരനിലേക്ക് മാത്രം അന്വേഷണം ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇരുകൊലപാതകങ്ങളും സിപിഎമ്മിന്‍റെ അറിവോടെയാണെന്നാണ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛന്‍ സത്യനും ആരോപിക്കുന്നത്.
പാര്‍ട്ടിയുടെ അറിവില്ലാതെ പീതാംബരന്‍ ഒന്നും ചെയ്യില്ലെന്നും പ്രാദേശിക പ്രശ്നത്തിന്‍റെ പേരില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായും സത്യന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എംഎല്‍എക്കെതിരെ കൂടി അന്വേഷണം വേണമെന്നാണ് വിടി ബല്‍റാം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അട്ടിമറി ശ്രമം
ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പോലീസിൽ ആദ്യം വേണ്ടത്, നിഷ്പക്ഷമായും നീതിപൂർവ്വകമായും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. കാസർക്കോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തിൽത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്ത്വത്തിൽ നടക്കുന്നത്.
അന്വേഷണം ഒതുക്കുന്നു
ഒരു ലോക്കൽ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. പാർട്ടി പറയാതെ അയാൾ ഒന്നും ചെയ്യില്ലെന്നാണ് പീതാംബരന്റെ കുടുംബം പറയുന്നത്.
ഉദുമ എംഎൽഎ കുഞ്ഞിരാമൻ
കൊലപാതകത്തിന് ദിവസങ്ങൾ മാത്രം മുൻപ് സ്ഥലത്ത് വന്ന് കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ കൃത്യമായ അന്വേഷണം വേണം.
അന്വേഷിക്കപ്പെടണം
കൊലപാതക ദിവസം 15000 ലേറെപ്പേർ പങ്കെടുത്ത പെരുങ്കളിയാട്ട സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന എംഎൽഎ കുഞ്ഞിരാമൻ എന്തുകൊണ്ടാണ് അവസാന നിമിഷം പിൻവാങ്ങിയതെന്ന് കൂടി അന്വേഷിക്കപ്പെടണം.
മോചിപ്പിച്ചത് ആരാണ്
ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തു നിന്ന് കണ്ടെത്തിയ ജീപ്പ് ഉപയോഗിച്ചിരുന്ന സിപിഎം പ്രവർത്തകനായ സജിയെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്ന് മോചിപ്പിച്ചത് ആരാണ് എന്നും വ്യക്തമാവേണ്ടതുണ്ട്.
പോലീസ് അവസരം നൽകുന്നു
ജീപ്പ് കസ്റ്റഡിയിലെടുക്കാതെ തെളിവ് നശിപ്പിക്കാൻ പോലീസ് അവസരം നൽകുകയാണ്. മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിച്ച് കളയരുത്. കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിൽ വന്നേ പറ്റുവെന്നും വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് കുറിപ്പ്
വിടി ബല്‍റാം
പീതാംബരന്‍റെ കുടംബം
അതേസമയം സംഭവത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പീതാംബരന്‍റെ കുടംബം രംഗത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പീതാംബരന് പങ്കില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞത്.
കുറ്റം ചെയ്തിട്ടില്ല
പീതാംബരന്‍ കുറ്റം ചെയ്തിട്ടില്ല, മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നു. കൈ ഒടിഞ്ഞിരിക്കുന്ന പീതാംബരന് കൊലുപാതകത്തില്‍ പങ്കാളിയാകാനാവില്ലെന്ന് അദ്ദേഹത്തിന്‍റെ അമ്മയും വ്യക്തമാക്കുന്നു. നേരത്തെ നടന്ന സംഘര്‍ഷത്തില്‍ പീതാംബരന്‍റെ കൈ ഒടിഞ്ഞിരുന്നു.
പാര്‍ട്ടിക്കു വേണ്ടി
കഴിഞ്ഞദിവസം പീതാംബരന്‍റെ വീടിനു നേരെ ആക്രമണമുണ്ടായിരുന്നു. വീടിനു നേരെ ആക്രമണമുണ്ടായപ്പോള്‍ പോലും ആരും സഹായിക്കാന്‍ വന്നില്ല. പാര്‍ട്ടിക്കു വേണ്ടി നിന്നിട്ട് പാര്‍ട്ടി ഇപ്പോള്‍ സഹായിക്കുന്നില്ലെന്നും പീതാംബരന്‍റെ ഭാര്യ കൂട്ടിച്ചേര്‍ത്തു