രാജകുടുംബത്തിനെതിരെ വീണ്ടും വിടി ബല്‍റാം
തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജവംശത്തിന്റെ കിരീടാവകാശിയായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അന്തരിച്ചപ്പോള്‍ തിരുവനന്തപുരത്ത് അവധി പ്രഖ്യാപിച്ചതിനെതിരെ പ്രതികരിച്ച വിടി ബല്‍റാം എംഎല്‍എ വീണ്ടും രാജകുടുംബത്തിനെതിരെ രംഗത്ത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ ബലത്തിലാണ് ഇപ്പോള്‍ ബല്‍റാമിന്റെ പ്രതികരണം.
ഏപ്രില്‍ 19 നായിരുന്നു ഇത് സംബന്ധിച്ച് ബല്‍റാമിന്റെ ആദ്യപോസ്റ്റ്. ഭരണഘടന നിലവില്‍ വന്നതിന് ശേഷവും ഒരു വ്യക്തിയെ 'മഹാരാജാവ്' എന്ന പദവി വഹിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്.
'ഞാനായിട്ടൊന്നും പറയുന്നില്ല. രാജഭക്തന്മാര്ക്ക് നാല് മാസം മുമ്പ് എന്നെ വിളിച്ച തെറിയൊക്കെ വേണമെങ്കില്‍ റിപ്പീറ്റ് ചെയ്യാം. അതല്ലെങ്കില്‍ വേറെ എങ്ങോട്ട് വേണെങ്കിലും റീഡയറക്ട് ചെയ്യാം. കോടതിയലക്ഷ്യത്തിന് കേസ് വന്നാല്‍ നേരിടേണ്ടിവരുമെന്ന് മാത്രം' ഇതായിരുന്നു പോസ്റ്റില്‍ ബല്‍റാമിന്റെ സ്വന്തം വാചകങ്ങള്‍.
ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ പ്രതികരിക്കുന്ന സംഘപരിവാര്‍ ശക്തികളെയാണ് ഏറ്റവും ഒടുവില്‍ ഏപ്രില്‍ 21 ന് പ്രസിദ്ധീകരിച്ച പോസ്റ്റില്‍ വിമര്‍ശിക്കുന്നത്. 'സംഘികള്‍ക്ക് എഴുതാനെ അറിയൂ, വായിക്കാനറിയില്ല എന്ന് പലരും പറയാറുണ്ട്. അങ്ങനെ അല്ലാത്തവര്‍ പരിവാറില്‍ ഉണ്ടെങ്കില്‍ ഈ കോടതി വിധി ഒന്ന് വായിച്ചുനോക്കു എന്നാണ് പോസ്റ്റിന്റെ തുടക്കം.
1991 ല്‍ മരിച്ച ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയായിരുന്നു മഹാരാജാവ് എന്ന സ്ഥാനപ്പേര് ലഭിച്ച അവസാനത്തെ രാജകുടുംബാഗം എന്നും, ക്ഷേത്രങ്ങള്‍ സര്‍ക്കാരിന് കീഴിലാക്കിയത് ഗൗരി ലക്ഷ്മി ഭായ് റാണിയായിരുന്ന കാലത്തായിരുന്നു എന്നും വ്യക്തമാക്കുന്ന കോടതി വിധികളാണ് ബല്‍റാം വിമര്‍ശനത്തിന് ഉപയോഗിച്ചിട്ടുള്ളത്.
എന്തായാലും ബല്‍റാമിന്റെ പ്രതികരണം ഫേസ്ബുക്കില്‍ നല്ല ചര്‍ച്ചയാണ്. യുഡിഎഫ് സര്‍ക്കാരിനെ പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്പിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ആരും തന്നെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടും ഇല്ല.