എകെജിയെ 'ബാലപീഡക'നാക്കിയ ബൽറാം നായനാർക്കുമെതിരെ! ഓഡിറ്റ് ചെയ്താൽ സ്ത്രീവിരുദ്ധൻ
തിരുവനന്തപുരം: രാജ്യം ആദരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന്‍ എന്ന എകെജിയെ അധിക്ഷേപിച്ച് വിവാദമുണ്ടാക്കിയ വിടി ബല്‍റാം ഇകെ നായനാര്‍ക്ക് എതിരെയും രംഗത്ത്. നായനാര്‍ സ്ത്രീ വിരുദ്ധനാണ് എന്നാണ് ബല്‍റാം ആരോപിച്ചിരിക്കുന്നത്.
നേരത്തെ എകെജിയെ ബാലപീഡകന്‍ എന്ന് അധിക്ഷേപിച്ചതിന് ബല്‍റാമിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് പരാമര്‍ശം പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ ബല്‍റാം തയ്യാറായിരുന്നില്ല. ഇപ്പോള്‍ നായനാരെ അധിക്ഷേപിച്ചതോടെ ബല്‍റാമിനെതിരെ വീണ്ടും പ്രതിഷേധം ഉയരുകയാണ്.
നായനാർക്കെതിരെ
കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയനായ നേതാവാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഇകെ നായനാര്‍. സിപിഎമ്മിന്റെ വലിയ ജനകീയ നേതാവായ നായനാര്‍ ഇന്നും മാന്യനായിരിക്കുന്നത് അക്കാലത്ത് ഇന്നത്തെ പോലെ ടിവി ചാനലുകളും സാമൂഹ്യമാധ്യമങ്ങളും ഇല്ലാത്തത് കൊണ്ടാണ് എന്നാണ് വിടി ബല്‍റാം പറയുന്നത്.
ഓഡിറ്റ് ചെയ്യപ്പെടാത്തത് കൊണ്ട്
ഇകെ നായനാര്‍ ഓഡിറ്റ് ചെയ്യപ്പെടാത്തത് കൊണ്ടാണ് അദ്ദേഹം ഇന്നും മാന്യനായും ജനകീയനായും സരസനായും തറവാട്ട് കാരണവരായുമൊക്കെ നിലനില്‍ക്കുന്നത് എന്നും വിടി ബല്‍റാം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാംപസ്സ് മാനിഫെസ്റ്റോ എന്ന പരിപാടിയിലാണ് വിടി ബല്‍റാമിന്റെ ഈ പരാമര്‍ശം.
ചോദ്യം വിജയരാഘവനെ കുറിച്ച്
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ കുറിച്ചുളള ചോദ്യത്തിനാണ് ഇകെ നായനാരെ ഉള്‍പ്പെടുത്തി ബല്‍റാമിന്റെ മറുപടി. ഇടത്പക്ഷത്ത് നിന്നും എസ്എഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസാണ് പരിപാടിയില്‍ പങ്കെടുത്തത്.
നായനാരുടെ സ്ത്രീ വിരുദ്ധത
നായനാരുടെ പഴയ പ്രസ്താവനകള്‍ ഓരോന്നായി എടുത്ത് പരിശോധിച്ചാല്‍ അതില്‍ വലിയ സ്ത്രീ വിരുദ്ധതയും രാഷ്ട്രീയ ശരികേടുകളും കണ്ടെത്താന്‍ സാധിക്കും എന്നും വിടി ബല്‍റാം പറഞ്ഞു. എല്‍ഡിഎഫിന് ചേരുന്ന കണ്‍വീനറാണ് എ വിജയരാഘവനെന്നും വിടി ബല്‍റാം പരിഹസിച്ചു. ബൽറാമിനെതിരെ ഇടത് അനുകൂലികൾ പൊങ്കാല തുടങ്ങിയിട്ടുണ്ട്.
എകെജിക്ക് അധിക്ഷേപം
നേരത്തെ പാവങ്ങളുടെ പടത്തലവനായ എകെ ഗോപാലനെ ബാലപീഢകനായ കമ്മി നേതാവ് എന്ന് വിളിച്ചണ് ബല്‍റാം അധിക്ഷേപിച്ചത്. ഫ്രീതിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ ഉമ്മന്‍ചാണ്ടിക്ക് എതിരെയുളള ഒരു കമന്റിന് മറുപടിയായിട്ടാണ് ബല്‍റാം എകെജിയെ അധിക്ഷേപിച്ചത്.
മാപ്പ് പറയാതെ ന്യായീകരണം
ഇത് വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കുന്നതിന് പകരം ന്യായീകരിച്ച് വഷളാക്കുകയാണ് ബല്‍റാം ചെയ്തത്. ഹിന്ദു ദിനപത്രത്തില്‍ എകെജിയുടേയും സുശീലയുടേയും വിവാഹത്തെ കുറിച്ചും പ്രായത്തേക്കുറിച്ചും സൂചിപ്പിക്കുന്ന ഭാഗത്തിന്റെ പത്രക്കട്ടിംഗും എകെജിയുടെ ആത്മകഥയുടെ ഭാഗം തെറ്റായി വ്യാഖ്യാനിച്ചുമാണ് ബല്‍റാം സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചത്.
തെറ്റായ വ്യാഖ്യാനം
തന്റെ ആത്മകഥയില്‍ സുശീലയെ കുറിച്ച് എകെജി എഴുതിയത് നാട്ടിലെ വളര്‍ന്ന് വരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് മമത തോന്നി എന്നാണ്. ഈ വാചകം ബല്‍റാം വളച്ചൊടിച്ചു. പ്രസ്ഥാനത്തോടൊപ്പം വളര്‍ന്ന് വരുന്ന സുശീലയും എന്നില്‍ മോഹങ്ങള്‍ അങ്കുരിപ്പിച്ചു എന്നാണ് ബല്‍റാം തെറ്റായി ഉദ്ധരിച്ച് എകെജിയെ അധിക്ഷേപിച്ചത്.