കേരളം വെള്ളരിക്കാപ്പട്ടണമാകുന്നു; സാംസ്കാരിക നായകർ എവിടെയെന്ന് വിടി ബൽറാം
പാലക്കാട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെ മണിക്കൂറുകൾക്കകം പദവിയിൽ നിന്നും നീക്ക ചെയ്ത സർക്കാർ നടപടിയെ വിമർശിച്ച് വിടി ബൽറാം എംഎൽഎ. പിണറായി വിജയൻ- ലോക്നാഥ് ബെഹ്റ ടീമിന്റെ പോലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണെന്ന് ബൽറാം കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്ത് സിപിഎം ഭരണം വന്നതുമുതൽ ഐപിഎസുകാരെ വേട്ടായാടി മനോവീര്യം തകർക്കുക എന്നതാണ് രീതിയെന്ന് ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിക്കുന്നു. ഡിസിപി ചൈത്ര തെരേസ ജോണിനെ മാറ്റിയ നടപടിയിൽ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിലടക്കം സർക്കാരിനെതിരെ ഉയരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; രണ്ടാഴ്ചയുടെ ഇടവേളയിൽ രണ്ടാം സന്ദർശനം
പോലീസ് സ്റ്റേഷൻ കല്ലേറ്
അൻപതോളം പേരടങ്ങിയ സംഘമാണ് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളിൽ ചിലർ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിൽ ഒളിവിൽ കഴിയുന്നതിനെ തുടർന്നാണ് ഡിസിപി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാർട്ടി ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്.
സിപിഎം ഓഫീസിൽ റെയ്ഡ്
പാർട്ടി ഓഫീസിനുള്ളിൽ പരിശോധന നടത്തണമെന്ന ആവശ്യം നേതാക്കൾ അംഗീകരിച്ചില്ല. കൂടുതൽ അണികളെ രംഗത്തിറക്കി തടയാൻ ശ്രമം നടത്തി. എന്നാൽ തിരികെ പോകില്ലെന്ന് ഡിസിപി നിലപാടെടുത്തതോടെ നേതാക്കൾ വഴങ്ങി. പോലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതികളെ ആരെയും പിടികൂടാന്‍ സാധിച്ചില്ല.
മണിക്കൂറുകൾക്കുള്ളിൽ പദവി തെറിച്ചു
റെയ്ഡിന് പിന്നാലെ ഡിസിപിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയെ സമീപിച്ചു. ഡിസിപി ആര് ആദിത്യയ്ക്ക് പകരമാണ് വനിതാ സെല്‍ എസ്പി ആയ ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല നല്‍കിയിരുന്നത്. ഡിസിപിക്കെതിരെ പരാതി ഉയർന്ന് മണിക്കൂറുകൾക്കകം ഉദ്യോഗസ്ഥയെ ചുമതലയിൽ നിന്നും മാറ്റി വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്ക് തന്നെ തിരിച്ചയച്ചു.
വിമർശിച്ച് ബൽറാം
ചൈത്ര തെരേസയെ പിന്തുണച്ചും സർക്കാരിനെ പരിഹസിച്ചുമാണ് വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്. ബാലികയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെർച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കർത്തവ്യ നിർവ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂവെന്ന് ബൽറാം പറയുന്നു.
എന്തുതരം നിയമവാഴ്ചയാണ്?
പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവർക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പോലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പോലീസ് മേധാവിയും പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാൽ മുഖ്യമന്ത്രിയും ചേർന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാൽ ഇതെന്തു തരം നിയമവാഴ്ചയാണ്!
വെള്ളരിക്കാപ്പട്ടണം
പിണറായി വിജയൻ- ലോകനാഥ് ബഹ്റ ടീമിന്റെ പോലീസ് ഭരണത്തിൽ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകർക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതൽ ഇവിടത്തെ രീതി.
സാംസ്കാരിക നായകർ എവിടെ?
എവിടെയാണ് ഇന്നാട്ടിലെ സാംസ്ക്കാരിക നായകരൊക്കെ? വി ടി ബൽറാം ഫേസ്ബുക്കിൽ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി "ബാലകറാം" ആക്കി മാറ്റാൻ നടന്നവരൊക്കെ ഇപ്പോൾ പു ക സ നൽകിയ ഏതോ പൊന്നാടയിൽ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നുവെന്ന് പരിഹസിച്ചാണ് ബൽറാം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം