മടങ്ങി വരുന്ന പ്രവാസികൾക്ക് ഇനി സൗജന്യ ക്വാറന്റൈന്‍ ഇല്ല! സർക്കാരിനെതിരെ വിടി ബൽറാം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇന്ന് മാത്രം 67 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 60 പേരും പുറത്ത് നിന്ന് വന്നിട്ടുളളവരാണ്. പ്രവാസികളെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് ദൗത്യം കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. ഇനിയും നിരവധി പ്രവാസികള്‍ മടങ്ങി വരാന്‍ വിദേശത്ത് കാത്തിരിക്കുന്നുണ്ട്.
എന്നാല്‍ വിദേശത്ത് നിന്ന് ഇനി സംസ്ഥാനത്തേക്ക് മടങ്ങി എത്തുന്നവര്‍ക്ക് സൗജന്യമായി ക്വാറന്റൈന്‍ സൗകര്യം നല്‍കാന്‍ സാധിക്കില്ല എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്വാറന്റൈന്‍ ചിലവ് അവര്‍ തന്നെ വഹിക്കണം. നിരവധി പ്രവാസികള്‍ സംസ്ഥാനത്തേക്ക് തിരികെ എത്തുന്ന സാഹചര്യത്തില്‍ എല്ലാവരുടേയും ചിലവ് വഹിക്കുക എന്നത് സാധിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം ഇതിനകം കേരളത്തില്‍ എത്തി ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. സാധാരണക്കാരോട് സര്‍ക്കാര്‍ ക്രൂരത കാണിക്കുന്നു എന്നാണ് വിടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനം. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ലോക കേരളസഭക്ക് വന്ന പ്രവാസി മുതലാളിമാർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഒരു ദിവസത്തെ ഭക്ഷണത്തിന് മാത്രം 4,850 രൂപ ചെലവഴിക്കുന്നതുമൊക്കെ അനാവശ്യ ധൂർത്തല്ലേ, പൊതുപണത്തിൻ്റെ വിനിയോഗത്തിൽ അൽപ്പം മിതത്വം ആയിക്കൂടെ എന്ന് ചോദിച്ചപ്പോൾ അതിൻ്റെ പേരിൽ വലിയ സൈബർ ആക്രമണമായിരുന്നു ഞങ്ങളൊക്കെ നേരിടേണ്ടി വന്നത്.
എന്നാൽ ഇന്നിതാ പ്രവാസ ലോകത്തു നിന്ന് കഷ്ടപ്പാട് സഹിച്ച് നിൽക്കക്കള്ളിയില്ലാതെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിൽ കൂടണയാൻ എത്തുന്ന സാധാരണ മലയാളികൾക്ക് ക്വാറൻ്റീൻ സൗകര്യം നൽകാൻ അഞ്ച് പൈസ ചെലവഴിക്കുകയില്ല എന്ന് അതേ പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. എന്തിനാണ് സാധാരണക്കാരോട് ഇത്ര ക്രൂരത? #കയ്യിൽ റിയാലുമായി വാടാ മക്കളേ''