"ചത്തുപോയി" എന്നാണ് പറഞ്ഞിരുന്നത്: ആ കോണോത്തിലെ കാലത്തിന്‍റെ മഹിമയുമായി ഈ വഴിക്ക് വരരുതെന്ന് ബല്‍റാം
തിരുവനന്തപുരം: കൊറോണയുടെ നേരിടാന്‍ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പണ്ട് കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്ന തീണ്ടലും തൊടീലും അയിത്തവുമൊക്കെ ശുചിത്വം എന്ന അർത്ഥത്തിൽ ശാസ്ത്രീയമായിരുന്നുവെന്ന തികച്ചും അസംബന്ധമായ ഒരു പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു.
ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. അയിത്തവും തീണ്ടലും പുലകുളിയും നമസ്തേയും ചാണകവും കിണ്ടിയും വെള്ളവും പൂമുഖവും തുളസിത്തറയും ഒക്കെ അരങ്ങു തകർത്തിരുന്ന "ആർഷ ഭാരത സംസ്ക്കാര"കാലത്ത് വസൂരിയും മറ്റ് പകർച്ചവ്യാധികളും വന്ന് ആണ്ടോടാണ്ട് മരിച്ചു പോയിരുന്നത് ആയിരക്കണക്കിനാളുകളാണ് എന്ന കാര്യം മറന്നു പോകരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
"ആർഷ ഭാരത സംസ്ക്കാര"കാലത്ത്
അയിത്തവും തീണ്ടലും പുലകുളിയും നമസ്തേയും ചാണകവും കിണ്ടിയും വെള്ളവും പൂമുഖവും തുളസിത്തറയും ഒക്കെ അരങ്ങു തകർത്തിരുന്ന "ആർഷ ഭാരത സംസ്ക്കാര"കാലത്ത് വസൂരിയും മറ്റ് പകർച്ചവ്യാധികളും വന്ന് ആണ്ടോടാണ്ട് മരിച്ചു പോയിരുന്നത് ആയിരക്കണക്കിനാളുകളാണ് എന്ന കാര്യം മറന്നു പോകരുത്.
ചത്തുപോയി
മരിച്ചുപോയി എന്നല്ല "ചത്തുപോയി" എന്നാണ് പറഞ്ഞിരുന്നത്. കാരണം ആ ഹതഭാഗ്യരിൽ മഹാഭൂരിപക്ഷവും ദലിതരും അവർണ്ണരും പാവപ്പെട്ടവരുമൊക്കെയായിരുന്നു. സവർണ്ണരും സമ്പന്നരും താരതമ്യേനെ സേഫ് ആയിരുന്നു. അതുകൊണ്ട് ആ കോണോത്തിലെ കാലത്തിൻ്റെ മഹിമയുമായി ദയവായി ഈ വഴിക്ക് വരരുത്.
സ്നേഹത്തിൻ്റേയും കരുതലിൻ്റേയും ഭാഗം
നിങ്ങളുടെ ഫ്യൂഡൽ ഗൃഹാതുരതകളെ തഴുകിത്താലോലിക്കാനുള്ള സമയമല്ലിത്. അന്ന് നിങ്ങൾ മറ്റുള്ളവരെ മാറ്റിനിർത്തിയിരുന്നത് വെറുപ്പിൻ്റെ കാരണത്താലാണ്. നിങ്ങളുടെ അഹങ്കാരത്തിൻ്റേയും സ്വാർത്ഥതയുടേയും ഭാഗമായിട്ടാണ്. എന്നാൽ ഇന്നത്തെ ഈ താത്ക്കാലികമായ സോഷ്യൽ ഡിസ്റ്റൻസിംഗ് സഹജീവികളോടുള്ള സ്നേഹത്തിൻ്റേയും കരുതലിൻ്റേയും ഭാഗമാണ്.
ശരീരങ്ങളെ മാത്രമല്ല
നിങ്ങൾ ആട്ടിയകറ്റിയിരുന്നത് ചില ശരീരങ്ങളെ മാത്രമല്ല, മനസ്സുകളേയും ആത്മാവിനേയും അഭിമാനബോധത്തേയും മനുഷ്യരെന്ന നിലയിലെ അസ്തിത്വത്തേയുമൊക്കെയാണ്. എന്നാലിപ്പോൾ ശാരീരികമായ അകലം പാലിക്കുമ്പോൾത്തന്നെ മനുഷ്യർ തമ്മിലുള്ള സാമൂഹ്യ ബന്ധങ്ങൾ പത്തിരട്ടി ദൃഢതരമാവുകയാണ്.
Recommended Video
"സംഘി" എന്ന മാനസികാവസ്ഥയിൽ നിന്ന്
ഈ വ്യത്യാസം എന്നെങ്കിലും മനസ്സിലാക്കാൻ കഴിയുമെങ്കിൽ അന്നേ "സംഘി" എന്ന മാനസികാവസ്ഥയിൽ നിന്ന് പുറത്തു കടന്ന് മനുഷ്യരാവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. ഹിന്ദുത്വ രാഷ്ട്രത്തിൽ തങ്ങളുടെ യഥാർത്ഥ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കാൻ ഇപ്പോൾ ആവേശത്തോടെ ചുടുചോറ് മാന്തുന്ന അവർണ്ണ സംഘികൾക്കും ദലിത് സംഘികൾക്കുമൊക്കെ ഇതുകൊണ്ടൊക്കെയെങ്കിലും കഴിയുമെന്ന് ചുമ്മാതെങ്കിലും പ്രതീക്ഷിച്ച് പോവുന്നു.
ജോർദാനിൽ നിരോധനാജ്ഞ; 'ആടുജീവിതം ഷൂട്ടിങ്ങ് മുടങ്ങി!!പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ കുടുങ്ങി!!
സൂക്ഷിക്കുക..! പുറത്തിറങ്ങി നടന്നാല്‍ അകത്താവും; പോലീസ് രജിസ്റ്റര്‍ ചെയ്യുക ക്രൈം കേസ്