തൊലിപ്പുറത്തുളള നവോത്ഥാനം മാത്രം, സംവരണ ബില്ലിൽ കോൺഗ്രസിനടക്കം വിമർശനവുമായി ബൽറാം
Recommended Video
പാലക്കാട്: മുന്നോക്ക സമുദായക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിക്കാനുളള ബില്‍ കഴിഞ്ഞ ദിവസമാണ് ലോക്‌സഭ പാസ്സാക്കിയത്. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷ കക്ഷികളുടെ പിന്തുണയിലാണ് ബില്‍ ലോക്‌സഭ കടന്നത്. 323 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ മൂന്ന് പേര്‍ എതിര്‍ത്തു. മുസ്ലീം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, എംഐഎമ്മിന്റെ അസ്സദുദ്ദീന്‍ ഒവൈസി എന്നിവര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
മുന്നോക്ക സംവരണ ബില്ലിനെ പിന്തുണച്ചതിന്റെ പേരില്‍ സിപിഎം അടക്കമുളള പാര്‍ട്ടികള്‍ വലിയ വിമര്‍ശനം നേരിടുന്നുണ്ട്. അതിനിടെ സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ചതിനെതിരെ വിമര്‍ശനം ഉന്നയിച്ച് തൃത്താല എംഎല്‍എ രംഗത്ത് വന്നിരിക്കുകയാണ്.
സിപിഎമ്മിനെ പേരെടുത്ത് പറയാതെ കുറ്റപ്പെടുന്ന പോസ്റ്റ് സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന് നേര്‍ക്കും വിമര്‍ശനത്തിന്റെ കുന്തമുനയെറിയുന്നു. വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം വായിക്കാം:
'ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ. ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!! ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു'.