ബെസ്റ്റ് സ്ത്രീ ശാക്തീകരണം, ബെസ്റ്റ് നവോത്ഥാനം.. വനിതാ മതിലിനെതിരെ വിടി ബൽറാം
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ജനുവരി ഒന്നിന് നിർമ്മിക്കാനിരിക്കുന്ന വനിതാ മതിലിനെച്ചൊല്ലി വിവാദങ്ങളൊഴിയുന്നില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് നവോത്ഥാന സംഘടനകളുടെ സഹകരണത്തോടെ സർക്കാർ വനിതാ മതിൽ പണിയാനൊരുങ്ങുന്നത്.
സർക്കാർ ഖജനാവിൽ നിന്നും പണമെടുത്താണ് മതിൽ പണിയുന്നത് എന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ സർക്കാർ ചെലവിൽ അല്ല മതിൽ എന്ന് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും വ്യക്തമാക്കുന്നു. വനിതാ മതിലിനെ നയിക്കുന്നത് വർഗീയവാദികൾ ആണെന്ന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് എംഎൽഎ വിടി ബൽറാം.
ഔദ്യോഗിക പരിപാടിയോ?
വിടി ബൽറാം ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം: വനിതാ മതിൽ എന്നത് കേരള സംസ്ഥാന സർക്കാരിന്റെ, കൃത്യമായി പറഞ്ഞാൽ സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക പരിപാടിയാണെന്നും ആയതിനാൽ ബജറ്റിൽ സ്ത്രീ സുരക്ഷാ പ്രചരണങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന 50 കോടി രൂപയിൽ നിന്ന് മതിലിന് പണം ചെലവഴിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
സംഘാടകർ ഇവരോ?
ഇതൊരു സർക്കാർ പരിപാടിയാണെങ്കിൽ മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ അല്ലേ അതിന്റെ സംഘാടക സമിതി അധ്യക്ഷ സ്ഥാനത്ത് വരേണ്ടത്? ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളുമല്ലേ സംഘാടക സമിതിയിൽ ഉണ്ടാകേണ്ടത്? പിന്നെങ്ങനെയാണ് ജാതി സംഘടനാ നേതാവും മൈക്രോഫിനാൻസ് തട്ടിപ്പ് പ്രതിയുമായ വെള്ളാപ്പള്ളി നടേശനും ബാബറി മസ്ജിദ് തകർത്തതിലെ പങ്കാളിത്തത്തേക്കുറിച്ച് ഇന്നും അഭിമാനിക്കുന്ന വർഗീയവാദി സുഗതനുമൊക്കെ ചെയർമാനും കൺവീനറുമൊക്കെയായി പരിപാടിയുടെ ഔദ്യോഗിക സംഘാടകരാവുന്നത്?
ബെസ്റ്റ് സ്ത്രീ ശാക്തീകരണം
എന്താണതിന്റെ മാനദണ്ഡം? നടേശനും സുഗതനമൊക്കെ സംസ്ഥാന തല സംഘാടകരാകുമ്പോൾ അവർക്ക് കീഴിൽ ജില്ലാതല സംഘാടനച്ചുമതല തോമസ് ഐസക്കും എ കെ ബാലനും ഇ ചന്ദ്രശേഖരനും ജി സുധാകരനും പോലുള്ള സീനിയർ മന്ത്രിമാർ നിർവ്വഹിക്കേണ്ടി വരുന്നത് എത്ര ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ്? ചുരുക്കത്തിൽ ആർഎസ്എസ് നേതാക്കൾ പങ്കെടുക്കേണ്ട പരിപാടിക്ക് മന്ത്രി കെ.കെ ഷൈലജയെ അയക്കുന്നു. മന്ത്രി ഷൈലജ നയിക്കേണ്ട പരിപാടി ജാതി, വർഗീയവാദികൾ നയിക്കുന്നു. ബെസ്റ്റ് സ്ത്രീ ശാക്തീകരണം, ബെസ്റ്റ് നവോത്ഥാനം.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്