ജോസ് കെ മാണി ചെഗുവേരയുടെ ആരാധകനായിരുന്നു, പരിഹസിച്ചും വിമർശിച്ചും കോൺഗ്രസ് നേതാക്കൾ
കോഴിക്കോട്: രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചത് പോലെ തന്നെ ജോസ് കെ മാണിയും കൂട്ടരും ഇടത് മുന്നണിയിൽ ഇടം ഉറപ്പിച്ചിരിക്കുകയാണ്. ജോസ് കെ മാണി രാഷ്ട്രീയ വഞ്ചന കാട്ടി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് അപമാനിച്ചുവെന്ന് ജോസ് കെ മാണിയും ആരോപിക്കുന്നു. കോൺഗ്രസ് നേതാക്കളായ വിടി ബൽറാമും വിഡി സതീശനും അടക്കമുളള നേതാക്കൾ ജോസ് കെ മാണിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' സിപിഎമ്മിൽ ആർജ്ജവമുള്ള യുവ നേതാക്കൾ ആരെങ്കിലുമുണ്ടെങ്കിൽ, ശക്തമായി പ്രതിഷേധിച്ചില്ലെങ്കിലും ഒരു നേരിയ മുരൾച്ചയെങ്കിലും കേൾപ്പിക്കേണ്ട സന്ദർഭമാണിത്. കൊടും അഴിമതിക്കാരനെന്ന് നിങ്ങൾ തന്നെ മുദ്രകുത്തിയ, വീട്ടിൽ കള്ളപ്പണമെണ്ണാൻ യന്ത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് നിങ്ങളാൽ അധിക്ഷേപിക്കപ്പെട്ട ഒരു വ്യക്തിയുടെ പേരിൽ മാത്രം നിലനിൽക്കുന്ന, ചില സ്ഥാപിത താത്പര്യങ്ങളല്ലാതെ മറ്റ് കാര്യമായ രാഷ്ട്രീയമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പാർട്ടിയെ കേവലം നാല് വോട്ട് കിട്ടുമെന്ന പ്രതീക്ഷയിൽ ഇന്നു നിങ്ങളുടെ നേതാക്കൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോൾ നിങ്ങൾക്ക് അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ?
നിങ്ങൾ ഇന്നലെകളിൽ ധാർമ്മികതയുടെ പേരിൽ നടത്തിയെന്നവകാശപ്പെടുന്ന സമരങ്ങൾ വെറും ഫോട്ടോ ഓപ് മാത്രമല്ലായിരുന്നുവെങ്കിൽ, അന്ന് നടത്തിയ അഴിമതി വിരുദ്ധ വാചാടോപങ്ങളോട് തരിമ്പെങ്കിലും ആത്മാർത്ഥത നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ വിയോജിപ്പിൻ്റെ ശബ്ദത്തിനായി കേരളമിതാ കാതോർക്കുന്നു. പാർട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാൻമൂളി, അവയെ ന്യായീകരിക്കാൻ പരിഹാസ്യമായ വാദമുഖങ്ങൾ നിരത്തി, അടിമ ജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങൾക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ യുവ സഖാക്കളേ?''
കോൺഗ്രസ് നേതാവ് വിഡി സതീശനും ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിൽ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' അവസാനം എന്തായി? ബാർ കോഴ ആരോപണം ആവിയായി. നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു. ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.
Recommended Video
സത്യത്തിൽ നമുക്കറിയില്ലായിരുന്നു. ജോസ് കെ. മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റൽ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലായി!!!''