ഇടുക്കി ബിഷപ്പ് നികൃഷ്ടജീവിയെന്ന് വിടി ബല്‍റാം
തൃത്താല: ഇടുക്കി ബിഷപ്പിനെ നികൃഷ്ട ജീവിയോടുപമിച്ച് വിടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആണ് ബല്‍റാം ഇപ്രകാരം പറയുന്നത്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പിന്തുണ തേടി ഇടുക്കി ബിഷപ്പ് മാത്യ ആനിക്കുഴിക്കാട്ടിലിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ രൂക്ഷമായ ഭാഷയില്‍ ബിഷപ്പ് ഡിന്‍ കുര്യാക്കോസിനെ ശകാരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സാന്നിധ്യത്തിലായിരുന്നു ബിഷപ്പിന്റെ പ്രകടനം.
പിന്തുണ തേടി സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥിയെ അപമാനിച്ചതാണ് വിടി ബല്‍റാം എംഎല്‍എയെ ചൊടിപ്പിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പോലും പരസ്പരം വോട്ട് അഭ്യര്‍ത്ഥിക്കാറുണ്ട്. സ്വന്തം വീട്ടിലോ സ്ഥാപനത്തിലോ വോട്ട് തേടി വരുന്നവരോട് മാന്യമായി പെറുമാറന്നതിന് പകരം അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ ഇപ്പോഴും ഉണ്ടെന്നാണ് ബല്‍റാം തന്റെ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ബിഷപ്പിനെ അദ്ദേഹം പേരെടുത്ത് വിമര്‍ശിച്ചിട്ടില്ല.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
"ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുമ്പോൾ എല്ലാവരോടും വോട്ട് ചോദിക്കുക എന്നത് നാട്ടുനടപ്പാണ്. മറ്റ് പാർട്ടിക്കാരോട് മാത്രമല്ല, എതിർ സ്ഥാനാർത്ഥികളോട് പോലും വോട്ട് ചോദിക്കാറുണ്ട്. അങ്ങനെ വോട്ട് അഭ്യർത്ഥിക്കാൻ സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആരെങ്കിലും കടന്നുവരുമ്പോൾ അവരോട് മാന്യമായി പെരുമാറുക എന്നതും നമ്മുടെ നാട്ടിൽ നിലവിലുള്ള സുജനമര്യാദയുടെ ഭാഗമാണ്. അതിനു പകരം വീട്ടിൽ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികൾ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണ്.
വോട്ട് ചെയ്തില്ലെങ്കിലും സാരമില്ല, കുറഞ്ഞപക്ഷം പരസ്യമായി അപമാനിക്കപ്പെടില്ല എന്നെങ്കിലും ഉറപ്പുവരുത്തി മാത്രം ഇത്തരക്കാരെ സന്ദർശിക്കാൻ സ്ഥാനാർത്ഥികളും ശ്രദ്ധിച്ചാൽ നന്ന്."
മുമ്പ് മത്തായി ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായി വിവാദങ്ങളില്‍ താമരശ്ശേരി ബിഷപ്പിനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നികൃഷ്ടജീവി എന്ന് വിളിച്ചിരുന്നു. അത് കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.