ഒരു പെൺകുട്ടിയെ കൂടി നിശബ്ദയാക്കേണ്ടതുണ്ട്, ശ്രീമതി ടീച്ചർ ഉടൻ ചെർപ്പുളശ്ശേരിയിൽ എത്തണമെന്ന് ബൽറാം
പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ച് ശ്രീമതി ടീച്ചർ ഉടൻ ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരണമെന്നാണ് ബൽറാം പറയുന്നത്. വരുമ്പോൾ എകെ ബാലനെയും കൂട്ടണമെന്നും ഇവിടെയാരു പെൺകുട്ടിയെ നിശബ്ദയാക്കാനുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിടി ബൽറാം വിമർശിക്കുന്നു.
നേരത്തെ ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐയുടെ വനിതാ നേതാവ് ലൈംഗീകാരോപണം ഉന്നയിച്ചപ്പോൾ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളായിരുന്നു എകെ ബാലനും പികെ ശ്രീമതി ടീച്ചറും. എന്നാൽ പികെ ശശിയെ വെള്ളപൂശിയാണ് നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇത് സൂചിപ്പിച്ചാണ് ബൽറാമിന്റെ വിമർശനം.
കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ടെന്നാണ് ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.
പാലക്കാട് ചെർപ്പുളശേരി സി പി എം ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നൽകിയത്. മാഗസിൻ തയാറാക്കാനിയ പാർട്ടി ഓഫീസിലെത്തിയപ്പോഴായിരുന്നു പീഡനം. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി നവജാത ശിശുവിനെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല; വെട്ടിലായി ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം