'രാഹുൽ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു'.. സംഘികളുടെ തള്ളിമറിക്കലുകൾ പൊളിച്ച് ബൽറാം
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്ര വിഷയങ്ങളില്‍ അല്ലാതെ, പ്രതിരോധ ഇടപാടുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് അസാധാരണമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ ആരോപണത്തെ ചെറുക്കാന്‍ പ്രതിരോധ മന്ത്രിയടക്കം വിയര്‍ക്കുകയാണ്. അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രതിരോധ സെക്രട്ടറിക്ക് നല്‍കിയ മറുപടിക്കുറിപ്പ് വെച്ചാണ് കേന്ദ്രത്തിന്റെ അതിദുര്‍ബലമായ പ്രതിരോധം. ഇതിനെ പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ.

വെള്ളം കുടിച്ച് സർക്കാർ
മുന്‍ പ്രതിരോധ സെക്രട്ടറി, റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തുന്നതിന് എതിരെ എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. റാഫേലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല എന്ന കേന്ദ്രത്തിന്റെ മുന്‍വാദങ്ങളെ പൊളിക്കുന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്നു.

പരീക്കറുടെ കത്ത്
പരീക്കറുടെ മറുപടി പുറത്ത് വിട്ട് പ്രതിരോധിക്കാനുളള കേന്ദ്രത്തിന്റെ ശ്രമമാകട്ടെ സെല്‍ഫ് ഗോളായി മാറുകയും ചെയ്തിരിക്കുന്നു. പ്രതിരോധ സെക്രട്ടറിയുടേത് അതിര് കടന്നുളള പ്രതികരണമാണ് എന്നും പിഎംഒയോട് സംസാരിച്ച് പ്രശ്‌നം പരിഹരിക്കൂ എന്നും പറയുന്ന കത്താണ് സംഘപരിവാര്‍ അനുകൂലികള്‍ പുതിയ വെളിപ്പെടുത്തല്‍ പൊളിഞ്ഞു എന്ന് വരുത്തിത്തീര്‍ക്കാന്‍ ഉപയോഗിക്കുന്നത്.

സംഘികളുടെ തള്ളിമറിക്കലുകൾ
എന്നാല്‍ സംഘപരിവാര്‍ അനുകൂലികളെ പൊളിച്ചടുക്കി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം: റഫാൽ അഴിമതിയിൽ പ്രതിരോധ വകുപ്പിന്റെ എതിർപ്പ് അവഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം പൊളിഞ്ഞു, തേഞ്ഞു എന്നൊക്കെയുള്ള സംഘികളുടെ തള്ളിമറിക്കലുകൾ കണ്ടപ്പോഴാണ് ഈ പുതിയ "വെളിപ്പെടുത്തൽ രേഖ" ഒന്നുകൂടി സൂക്ഷ്മമായി നോക്കിയത്. യഥാർത്ഥത്തിൽ നേരത്തെയുള്ള ആരോപണത്തെ കൂടുതൽ ശരിവക്കുകയാണല്ലോ ഇതും ചെയ്യുന്നത്.

മോദിജി ശരിക്കും പാവമാണ്
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് റഫാലിൽ നടത്തിക്കൊണ്ടിരിക്കുന്ന സമാന്തര ചർച്ചകൾ ഇന്ത്യയുടെ ഔദ്യോഗിക വിലപേശൽ ശേഷിയെ തകർക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറിയുടെ കുറിപ്പ്. ഇത് ഒന്നുകൂടി അടിവരയിടുന്ന തരത്തിലാണ് മേലുദ്യോഗസ്ഥനായ പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെയും നോട്ട്. എന്നാൽ അതിനും മുകളിൽ രക്ഷാമന്ത്രി മനോഹർ പരിക്കർ നേരിട്ട് ഏയ് അങ്ങനെയൊന്നും ഇല്ല, അതൊക്കെ വെറും തോന്നലാണ്, മോദിജി ശരിക്കും പാവമാണ് എന്ന തരത്തിൽ സർട്ടിഫിക്കറ്റ് നൽകുന്നു.

അഴിമതി രാഷ്ട്രീയ തീരുമാനം
പ്രതിരോധമന്ത്രിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സംഘികൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. മോദി നിയമിച്ച മന്ത്രി മോദിയെ രക്ഷപ്പെടുത്താൻ വേണ്ടി ഫയലിലെഴുതുന്ന കുറിപ്പിന് എന്ത് ആധികാരികതയും വിശ്വാസ്യതയുമാണുള്ളത്? റഫാൽ അഴിമതി ഒരു രാഷ്ട്രീയ തീരുമാനപ്രകാരമാണ് നടന്നതെന്നും അതിൽ പ്രതിരോധ മന്ത്രി ഒഴിച്ചുള്ള പ്രതിരോധ വകുപ്പിന് മുഴുവൻ എതിർപ്പായിരുന്നുവെന്നും അല്ലേ ഒരിക്കൽക്കൂടി ഇതിലൂടെ തെളിയുന്നത്?

ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ
ചുരുക്കത്തിൽ നരേന്ദ്രമോഡി കുറ്റക്കാരനല്ല എന്നല്ല, അദ്ദേഹത്തോടൊപ്പം ആശുപത്രിക്കിടക്കയിൽ കിടക്കുന്ന മനോഹർ പരീക്കർ കൂടി ഈ അഴിമതിയിൽ കൂട്ടുപ്രതിയാണെന്ന് മാത്രമാണ് ഈ പുതിയ രേഖ തെളിയിക്കുന്നത്. ഉപ്പുതിന്ന കൂടുതൽ പേരെ ഇങ്ങനെ സ്വയം വെള്ളം കുടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും കേന്ദ്രം മറുപടി പറയേണ്ടി വരും.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications