"ആ വിജയനെ ഓഡിറ്റ് ചെയ്യാൻ ധൈര്യമില്ലാത്ത ഊളകളാണ് ഇപ്പോള്‍ ഓഡിറ്റുമായി വരുന്നത്" രൂക്ഷ പരിഹാസം
ആര്‍എസ്എസ് ബന്ധം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. നേരത്തേ തന്നെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയ സെന്‍കുമാര്‍ ഇപ്പോള്‍ വനിതാ മതിലിനെതിരെ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി പരിപാടിയില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സെന്‍കുമാറിന്‍റെ ബിജെപി ബന്ധത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി.
ഇത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് വിടിയുടെ വിമര്‍ശനം. നേരത്തേ സെന്‍കുമാറിനെ പിന്തുണച്ചതിന് കണക്കിന് പരിഹാസം ഏല്‍ക്കേണ്ടിവന്നയാളാണ് വിടി ബല്‍റാം. വിടിയുടെ കുറിപ്പ് വായിക്കാം
കേസുകളും നിയമ പോരാട്ടവും
നേരത്തേ തന്നെ തന്‍റെ ബിജെപിയുമായി ബന്ധം സൂക്ഷിച്ച വ്യക്തിയാണ് പിണറായി സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പലപ്പോഴായി സെന്‍കുമാര്‍ ബിജെപിയിലേക്ക് ഉടന്‍ എത്തുമെന്ന തരത്തിലടക്കം വാര്‍ത്ത വന്നെങ്കിലും സെന്‍കുമാര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.
ആര്‍എസ്എസ് പ്രതിനിധി
എന്നാല്‍ തന്‍റെ ആര്‍എസ്എസ് ബിജെപി ബന്ധം കഴിഞ്ഞ ദിവസം സെന്‍കുമാര്‍ വെളിപ്പെടുത്തി. ശബരിമലയിലെ നിലവിലെ വിഷയങ്ങളും വിവാദങ്ങളും ചര്‍ച്ച ചെയ്ത കഴിഞ്ഞ ദിവസത്തെ ചാനല്‍ പരിപാടിയില്‍ ആര്‍എസ്എസിന്‍റെ പ്രതിനിധിയായാണ് സെന്‍കുമാര്‍ പങ്കെടുത്തത്.
വിമര്‍ശിച്ച് എഎ റഹീം
സെന്‍കുമാറിന്‍റെ ആര്‍എസ്എസ് ബന്ധത്തെ എഎ റഹീം വിമര്‍ശിച്ചപ്പോള്‍ താന്‍ ഇപ്പോള്‍ സേവാ ഭാരതിയുടെ കൂടെ പോയിട്ടുണ്ടെങ്കില്‍ തനിക്ക് വിവരം വെച്ചത് കൊണ്ട് മാത്രമാണ് എന്നായിരുന്നു സെന്‍കുമാറിന്‍റെ മറുപടി.
വിവരവുമില്ലാത്ത കാലത്ത്
എന്നാല്‍ താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നതെന്നായിരുന്നു സെന്‍കുമാറിന് എ.എ റഹിം മറുപടി നല്‍കിയത്.
വിടിയുടെ പോസ്റ്റ്
ചര്‍ച്ച വൈറലായ പി്ന്നാലെയാണ് സെന്‍കുമാറിനെ വിമര്‍ശിച്ചതിനെ ട്രോളി വിടി ബല്‍റാം രംഗത്തെത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തേയും നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റയേയുമെല്ലാം തന്‍റെ പോസ്റ്റില്‍ വിടി പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ട്.
ദീര്‍ഘകാല സുഹൃത്തുക്കള്‍
സിവിൽ സർവ്വീസിൽ നിന്ന് പിണറായി വിജയൻ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് സിപിഎം പിന്തുണയിൽ എംഎൽഎ ആക്കിയ ഒരാൾ ഇന്ന് നരേന്ദ്രമോഡി സർക്കാരിൽ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവർ പരസ്പരം വിരുന്നൂട്ടുന്ന ''ദീർഘകാല സുഹൃത്തു"ക്കളുമാണ്.
ധൈര്യമില്ലാത്ത ഊളകള്‍
ആ വിജയനെ ഓഡിറ്റ് ചെയ്യാൻ ധൈര്യമില്ലാത്ത ഊളകളാണ് സർക്കാർ പണമെടുത്ത് സുപ്രീം കോടതി വരെ കേസ് നടത്തി ഒരു പോലീസ് ഉദ്യോഗസ്ഥനെ പീഡിപ്പിച്ചതിനെതിരെ അന്ന് പ്രതികരിച്ചവർക്കെതിരെ ഇപ്പോ ഓഡിറ്റുമായി രംഗത്തു വരുന്നത്.
അന്തംകമ്മികള്‍ക്ക് മാത്രം
റിട്ടയർമെന്റിന് ശേഷം അയാൾ പറയുന്നതിനും പ്രവർത്തിക്കുന്നതിനുമൊക്കെ ഉത്തരവാദിത്തം അയാൾക്ക് മാത്രം. പക്ഷേ ത്രികാലജ്ഞാനം വച്ച് അത് മുൻകൂട്ടിക്കണ്ടുകൊണ്ടാണ് നിങ്ങൾ സർവ്വീസിലിരിക്കുമ്പോൾ അയാളെ വേട്ടയാടിയതെന്ന് പറഞ്ഞാൽ അത് അന്തം കമ്മികൾക്ക് മാത്രം വിഴുങ്ങാൻ കഴിയുന്ന ന്യായമാണ്.
മോദിയുടെ നോമിനി
പ്രത്യേകിച്ചും അതിന് ശേഷം ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള നോമിനിയെ ആണെന്ന യാഥാർത്ഥ്യം കൺമുന്നിൽ നിൽക്കുമ്പോൾ.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം