ടിപി പ്രതിയുടെ അടിച്ചുപൊളി നൃത്തം; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം.. കുറിപ്പ്
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തില്‍ സിപിഎമ്മിനേയും ആഭ്യന്തര വകുപ്പിനേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ചാണ് പരോളില്‍ ഇറങ്ങിയാണ് ഈ കൂത്താട്ടമെങ്കില്‍ ആഭ്യന്തര വകുപ്പ് അതിന് മറുപടി പറയണമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ബല്‍റാമിന്‍റെ പോസ്റ്റ് ഇങ്ങനെ
ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ട് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സിപിഎം ക്രിമിനൽ മുഹമ്മദ് ഷാഫിയുടെ അടിച്ചുപൊളി നൃത്തരംഗങ്ങൾ മാധ്യമങ്ങളിൽ കാണുന്നു. ഇയാളുടേത് സാധാരണ ഗതിയിലുള്ള പരോളാണെങ്കിൽ അക്കാലയളവിൽ നിയമവിരുദ്ധമല്ലാത്ത എന്ത് തരം ആഘോഷത്തിനും അയാൾക്കവകാശമുണ്ട്.
എന്നാൽ ഗുരുതരമായ അസുഖമുണ്ടെന്ന് കളവ് പറഞ്ഞ് പ്രത്യേക പരോളിലിറങ്ങിയാണ് ഈ കൂത്താട്ടമെങ്കിൽ അതിന് മറുപടി പറയേണ്ടത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പാണ്.
''ഞങ്ങൾ മാറി, മാറി"എന്ന് നിങ്ങളെത്ര അവകാശപ്പെട്ടാലും കേരളത്തിലെ ജനങ്ങൾ നിങ്ങളെ വിശ്വസിക്കാൻ തയ്യാറാകാത്തത് ഇതുകൊണ്ടൊക്കെ കൂടിയാണ് സിപിഎമ്മേ. ഇതുപോലുള്ള ക്രിമിനലുകൾക്ക് നിങ്ങൾ പിന്തുണ തുടരുന്നിടത്തോളം നിങ്ങളിപ്പോൾ അണിയാൻ ശ്രമിക്കുന്ന സമാധാന മേലങ്കി ഇലക്ഷൻ മുന്നിൽക്കണ്ടുള്ള ആട്ടിൻതോൽ മാത്രമാണെന്ന് ഇന്നാട്ടിലെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാവും.