''ഇടതുപക്ഷ പ്രിവിലേജ് ഉള്ളതുകൊണ്ട് ഇത് സ്ത്രീ വിരുദ്ധതയുടെ ഗണത്തിൽപ്പെടില്ല'' വിമർശനവുമായി ബൽറാം
പാലക്കാട്: എഴുത്തുകാരൻ എം മുകുന്ദന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ വിടി ബൽറാം എംഎൽഎ രംഗത്ത്. എഴുത്തുകാരി സുന്ദരിയാണെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്ന എം മുകുന്ദന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് ബൽറാമിന്റെ പ്രതികരണം.
മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മര യോഗത്തിൽ ചടങ്ങിലായിരുന്നു എം മുകുന്ദന്റെ വിവാദ പരാമർശം. അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങള്‍ കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി. ഒ വി വിജയൻ ഒരു സ്ത്രീ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നോർത്ത് പോകുന്നെന്നും പ്രസാധകന് ഇഷ്ടമില്ലാത്ത പല ഭാഗങ്ങളും വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് നാല് വർഷം സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം വഹിച്ച പ്രമുഖ എഴുത്തുകാരന്റെ വാക്കുകളാണിത്. ഇടതുപക്ഷ പ്രിവിലിജും പേട്രണേജും ഉള്ളയാളായതുകൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തിൽ ഉൾപ്പെടില്ല എന്ന് പറയാൻ പറഞ്ഞുവെന്നാണ് എം മുകുന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസിന് മുമ്പിൽ 3 സാധ്യതകൾ; 2 വർഷത്തിനുള്ളിൽ മടങ്ങണം, 2024ൽ രാഹുൽ നയിക്കും
എം മുകുന്ദന്റെ പ്രസ്താവനയ്ക്കെതിരെ വനിതാ സംഘടനകളും എഴുത്തുകാരികളും രംഗത്ത് എത്തിയിട്ടുണ്ട്. നല്ല കൃതികൾ ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും എന്ത് പ്രസിദ്ധീകരിക്കണമെന്നും വായിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് പ്രസാധകരായ കോർപ്പറേറ്റുകളാണെന്നും എം മുകുന്ദൻ വിമർശിച്ചിരുന്നു.