''ഗുളു ഗുളു ഗുളു കൊണ കൊണ കൊണ എച്ചപ്പൈക്കാർ..'' ട്രോളുകൾക്ക് മറുപടിയുമായി വിടി ബൽറാം
കോഴിക്കോട്: ഇടത് അനുഭാവികളുടെ ട്രോളുകള്‍ക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍. കഴിഞ്ഞ ദിവസം കെഎസ്യു സമരപ്പന്തലില്‍ വിടി ബല്‍റാം പാട്ട് പാടിയതിനെ തുടര്‍ന്നായിരുന്നു ട്രോളുകള്‍ ഇറങ്ങിയത്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു കെഎസ്യുവിന്റെ സമരം. സംസ്ഥാന പ്രസിഡണ്ടായ കെഎം അഭിജിത്തിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം.
സമയപ്പന്തലില് പിന്തുണയുമായി എത്തിയ വിടി ബല്‍റാം എംഎല്‍എ പാട്ട് പാടാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കൂടിയിരുന്നു. ക്യാംപസ്സില്‍ പാട്ട് പാടാനുളള സ്വാതന്ത്ര്യത്തെ പോലും എസ്എഫ്ഐ തടയുന്നു എന്ന് ആരോപിച്ചായിരുന്നു സമരപ്പന്തലിലെ പാട്ട് പാടിയുളള പ്രതിഷേധം.
വിടി ബല്‍റാം സമരപ്പന്തലില്‍ എത്തി പാട്ട് പാടി പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. അതിനിടെ വിളിച്ച പ്രതിഷേധ മുദ്രാവാക്യം ബല്‍റാം തെറ്റിച്ച് വിളിച്ചു എന്നാരോപിച്ചാണ് ട്രോളുകള്‍. ഉടലില്‍ ചോര തിരളച്ചുയരട്ടെ എന്നതിന് പകരം കടലില്‍ ചോര തിളച്ചുയരട്ടെ എന്നാണ് ബല്‍റാം വിളിച്ചത് എന്നാണ് പരിഹാസം. പിന്നാലെയാണ് ഫേസ്ബുക്കില്‍ ബല്‍റാമിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഉയരേ നീലക്കൊടി പാറട്ടെ, ഉടലിൽ ചോര തിളച്ചുയരട്ടെ, മണലിൽ ചോരച്ചാലൊഴുകട്ടെ. ഗുളു ഗുളു ഗുളു കൊണ കൊണ കൊണ എച്ചപ്പൈക്കാർ "ഉടലിൽ'' എന്നതിന് പകരം ''കടലിൽ" എന്ന് കേട്ട് ഫേസ്ബുക്കിൽ കുരു പൊട്ടിക്കുന്നതിന് ഞാൻ ഉത്തരവാദിയല്ല. പിടിക്കപ്പെടാതിരിക്കാൻ ഉത്തരക്കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തിൽ ഏതൊക്കെയോ ഇലകൾ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ'' എന്നാണ് ബൽറാമിന്റെ പോസ്റ്റ്.