പിണറായി ഭക്തർ പാടിപ്പുകഴ്‌ത്തേണ്ട കാര്യമില്ല.. തെരുവിലിറങ്ങി പൊരുതി നേടിയ വിജയമെന്ന് ബൽറാം
തിരുവനന്തപുരം: രണ്ടര വര്‍ഷത്തോളം നീണ്ട സമര പോരാട്ടങ്ങള്‍ക്കൊടുവിലാണ് ശമ്പള വര്‍ധനവ് എന്ന ആവശ്യം കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നേടിയെടുത്തത്. വോക്ക് ഫോര്‍ ജസ്റ്റിസ് എന്ന പേരില്‍ സെക്രട്ടേറിയറ്റിലേക്ക് നഴ്‌സുമാര്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് നില്‍ക്കക്കള്ളിയില്ലാതെ സര്‍ക്കാര്‍ ശമ്പള വര്‍ധനവിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.
നഴ്‌സുമാരുടെ ശമ്പളം 20000 രൂപയാക്കി നിശ്ചിയിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ തന്നെ ആഘോഷിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇടത് അണികള്‍. എന്നാല്‍ സർക്കാരിനെ പുകഴ്ത്തേണ്ട കാര്യമില്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ പോലും സമരം ചെയ്താണ് നേടിയെടുക്കേണ്ടി വരുന്നതെന്നും വിടി ബൽറാം പറയുന്നു.
വിജ്ഞാപനത്തിൽ ഏറെ അട്ടിമറികൾ
വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: നഴ്സുമാരുടേയും മറ്റ് ആശുപത്രി ജീവനക്കാരുടേയും ശമ്പള വർദ്ധന അംഗീകരിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തെ സ്വാഗതം ചെയ്യുന്നു. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ലോംഗ് മാർച്ച് പിൻവലിക്കാനുള്ള യുഎൻഎയുടെ തീരുമാനത്തേയും അംഗീകരിക്കുന്നു. ആശുപത്രി മുതലാളിമാരുടെ സമ്മർദ്ദത്താൽ ഏറെ നാളായി ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നടത്തിയ സർക്കാർ വൈകിയാണെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുന്നത് മനസ്സിലാക്കി അവസാന നിമിഷത്തിലെങ്കിലും ഇടപെടാൻ തയ്യാറായത് നന്നായി. പൊതുവിൽ തൃപ്തികരമെങ്കിലും നേരത്തെ സർക്കാർ തന്നെ ഇറക്കിയ കരട് വിജ്ഞാപനത്തിൽ ഏറെ അട്ടിമറികൾ നടത്തിയാണ് ഇപ്പോഴത്തെ അന്തിമ ഉത്തരവ് വന്നിരിക്കുന്നത്.
മാനേജ്മെൻറുകളെ സഹായിക്കാൻ
നേരത്തെ ആശുപത്രികളെ നാല് കാറ്റഗറിയായി തിരിച്ചിരുന്നത് ഇപ്പോൾ ആറ് കാറ്റഗറിയാക്കി മാറ്റിയത് മാനേജ്മെൻറുകളെ സഹായിക്കാനാണ്. 0-50 കിടക്കകൾ ഉള്ളിടത്ത് 20,000 രൂപയും 50-100 കിടക്കകൾ ഉള്ളിടത്ത് 24,500 രൂപയുമായിരുന്നു അടിസ്ഥാന ശമ്പളമായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോൾ 0-100 വരെയുള്ളത് ഒറ്റ കാറ്റഗറിയാക്കി 20,000 രൂപ ശമ്പളം നിശ്ചയിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആശുപത്രികളുള്ളത് ഈ 50-100 വിഭാഗത്തിലാണെന്നതുകൊണ്ട് അവിടങ്ങളിലെ നേഴ്സുമാർക്ക് ഇതൊരു തിരിച്ചടിയാണ്. എന്നാൽ മാക്സിമം ശമ്പളമായ 30,000 രൂപ ലഭിക്കുന്ന 800 കിടക്കകളിൽ കൂടുതലുള്ള ആശുപത്രികൾ കേരളത്തിൽ രണ്ടെണ്ണം മാത്രമേ വരൂ എന്നതിനാൽ ഇതുകൊണ്ട് നാമമാത്രമായ നേഴ്സുമാർക്കേ പ്രയോജനം ലഭിക്കുകയുള്ളൂ.
സർക്കാർ നിർബന്ധിതരായി
അലവൻസുകളുടെ കാര്യത്തിലും സമാനമായ മാറ്റങ്ങളാണ് അന്തിമ വിജ്ഞാപനത്തിൽ വന്നിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി പ്രതീക്ഷിത വർദ്ധനവിൽ നിന്ന് ഏതാണ്ട് 6,000- 10,000 രൂപയുടെ കുറവ് എല്ലാ നേഴ്സുമാർക്കും ഉണ്ടാവുകയാണ്. എന്നിരുന്നാൽത്തന്നെയും സാമാന്യം ഭേദപ്പെട്ട ഒരു ശമ്പളവർദ്ധനവ് നേടിയെടുക്കാൻ നേഴ്സിംഗ് സമൂഹത്തിന് സാധിച്ചത് അവരുടെ കൂട്ടായ്മയുടേയും പോരാട്ട വീര്യത്തിന്റേയും ഭാഗമായിത്തന്നെയാണ്. അവർ പ്രഖ്യാപിച്ചിരുന്ന ലോംഗ് മാർച്ച് നടക്കുകയായിരുന്നുവെങ്കിൽ ഒരുപക്ഷേ കേരളം ഇന്നേവരെക്കണ്ട ഏറ്റവും വലിയൊരു ജനകീയ സമര മുന്നേറ്റമായി അത് മാറുമായിരുന്നു. അതിന്റെ രാഷ്ട്രീയ അപകട സാധ്യത മനസ്സിലാക്കി അവസാന നിമിഷമെങ്കിലും ഇടപെടാൻ സർക്കാർ നിർബ്ബന്ധിതമായത് തീർച്ചയായും സമരം ചെയ്യുന്ന നഴ്സിംഗ് സമൂഹത്തിന്റേയും അവർക്ക് പിന്തുണയുമായി കടന്നുവന്ന കേരളീയ പൊതുസമൂഹത്തിന്റേയും വിജയമാണ്.
വേട്ടയാടൽ ഇല്ലെന്ന് ഉറപ്പാക്കണം
ഇപ്പോൾ വന്നത് പൂർണ്ണ തൃപ്തികരമല്ലെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കായി തുടർസമരങ്ങളും നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നുമാണ് യുഎൻഎയുടെ നിലപാട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ തീരുമാനങ്ങൾ എല്ലാ ആശുപത്രികളിലും നടപ്പാവുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇനിയുള്ള ചുമതല. യുഎൻഎക്കും മറ്റ് എല്ലാവർക്കും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കാൻ കഴിയേണ്ടതുണ്ട്. സമരം ചെയ്യാൻ തയ്യാറായി എന്നതിന്റെ പേരിലുള്ള വേട്ടയാടലുകൾ എവിടെയും ഉണ്ടാകുന്നില്ല എന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. മാസങ്ങളായി തുടരുന്ന ചേർത്തല കെവിഎം ആശുപത്രിയിലെ സമരത്തിനും തൃപ്തികരമായ തീർപ്പുണ്ടായാൽ മാത്രമേ ഈ ശമ്പള വർദ്ധനാസമര വിജയം ആഘോഷിക്കാൻ നേഴ്സിംഗ് സമൂഹത്തിന് സാധിക്കൂ. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഇക്കാര്യത്തിലുണ്ടാവണം.
പാടിപ്പുകഴ്തത്തുന്നതിൽ കാര്യമില്ല
സുപ്രീം കോടതി നിർദ്ദേശിച്ച നേഴ്സുമാരുടെ ശമ്പള വർദ്ധനവ് കേരളത്തിലാണ് ആദ്യമായി നടപ്പിലാവുന്നത് എന്നും അത് സംസ്ഥാന സർക്കാരിന്റെ മഹാമനസ്കതയാണെന്നും മറ്റും സർക്കാർ അനുകൂലികൾ പാടിപ്പുകഴ്ത്തുന്നതിൽ വലിയ കാര്യമൊന്നുമില്ല. കാരണം ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ നഴ്സുമാരെ സൃഷ്ടിക്കുന്നത് കേരളമാണ്. നഴ്സുമാരുടെ കൂട്ടായ്മ ഏറ്റവും ശക്തവും സംഘടിതമായതും കേരളത്തിലാണ്. ഈ വർഷം തന്നെ ശമ്പള വർദ്ധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹി, പഞ്ചാബ്, കർണ്ണാടക സംസ്ഥാനങ്ങളിൽ യുഎൻഎയുടെ പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങൾ ആവുന്നതേയുള്ളൂ.
#Walk_For_Justice തുടരണം
സ്വാഭാവികമായും നഴ്സുമാരുടെ കാര്യങ്ങളിൽ മുൻകൈ എടുത്ത് മാതൃക കാട്ടേണ്ടത് കേരളം തന്നെയാണ്. എന്നിട്ടുപോലും ഇവിടേയും ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ അവർക്ക് പ്രക്ഷോഭങ്ങളുമായി തെരുവിൽ ഇറങ്ങേണ്ടി വരുന്നു എന്നതാണ് നാം യഥാർത്ഥത്തിൽ തിരിച്ചറിയേണ്ടത്. ആതുരസേവന മേഖലയിലെ കച്ചവട താത്പര്യക്കാർക്ക് മുന്നിൽ കീഴടങ്ങാതെ ജനപക്ഷ താത്പര്യങ്ങളുയർത്തിപ്പിടിക്കാൻ ഇനിയും നമ്മുടെ രാഷ്ട്രീയ, ഭരണ നേതൃത്ത്വങ്ങൾക്ക് കഴിയേണ്ടതുണ്ട്. നീതിയിലേക്കുള്ള നടത്തം #Walk_For_Justice നമുക്ക് ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട് എന്നാണ് വിടി ബൽറാമിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
ലിഗയുടേത് ആത്മഹത്യയല്ല, കൊന്നതാണ്.. സത്യമറിയാതെ പിന്നോട്ടില്ലെന്ന് ഉറച്ച് സഹോദരി
പോലീസിനെ പഠിപ്പിക്കേണ്ടെന്ന് ഡിജിപി.. കാത്ത് നിന്നിട്ടും കാണാതെ ചീറിപ്പാഞ്ഞ് പോയ പിണറായി!