'656 പുരുഷന്മാർ ആത്മഹത്യ ചെയ്തത് ആൽക്കഹോൾ അഡിക്ഷനും മയക്കുമരുന്നുപയോഗവും കാരണം'!
കോഴിക്കോട്: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ ഒരാളാണ് മരണപ്പെട്ടിരിക്കുന്നത്. എന്നാല്‍ മദ്യ കിട്ടാത്തത് മൂലം ഇതുവരെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരിക്കുന്നവരുടെ എണ്ണം അഞ്ചാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബാറുകളും ബിവറേജസും അടക്കം അടച്ച് പൂട്ടിയത്.
ലോക്ക് ഡൗണിന് മുന്‍പ് ബിവറേജസ് ഒഴികെ ഉളളവയെല്ലാം സര്‍ക്കാര്‍ പൂട്ടിയിരുന്നു. തുടര്‍ന്ന് ബിവറേജസ് പൂട്ടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് വരികയുണ്ടായി. മദ്യം കിട്ടാതെയുളള മരണങ്ങള് കൂടുമ്പോള്‍ ആത്മഹത്യയുടെ കണക്കുകള്‍ നിരത്തി മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ.
കണക്കുകൾ ഇങ്ങനെ
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2018ലെ കണക്കുകൾ ഒന്ന് നോക്കൂ. ആ വർഷം കേരളത്തിൽ ആകെ നടന്നത് 8,237 ആത്മഹത്യകളാണ്. പുരുഷന്മാർ 6,364 പേർ. അതിൽ 656 പുരുഷന്മാർ ആത്മഹത്യ ചെയ്തത് ആൽക്കഹോൾ അഡിക്ഷനും മയക്കുമരുന്നുപയോഗവും എന്ന നേരിട്ടുള്ള കാരണം മൂലമാണ്. അതായത് ഒരു ദിവസം ഏതാണ്ട് 2 പേർ എന്ന നിരക്കിൽ.
മദ്യപാനം മൂലം
കുടുംബ പ്രശ്നങ്ങൾ മൂലം 2,458 പുരുഷന്മാരും 755 സ്ത്രീകളും ആത്മഹത്യ ചെയ്യുന്നുണ്ട്. ആകെ 3213 പേർ. ഇതിൻ്റെ നല്ലൊരു ശതമാനവും ഭർത്താക്കന്മാരുടെ മദ്യപാനം മൂലമുണ്ടാകുന്ന കുടുംബ പ്രശ്നങ്ങളാണ്. ഒരു ഇരുപഞ്ച് ശതമാനം എന്ന് അനുമാനിച്ചാൽത്തന്നെ എതാണ്ട് 700 പേർ വരും. ഒരു ദിവസം രണ്ട് ആത്മഹത്യകൾ അങ്ങനെയും ഉണ്ടാകാം. രോഗം മൂലം 1,560 പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നു. കടക്കെണി മൂലം 229 പേരും.
കണക്കുകൾ പറയുന്നത്
ഇതിലൊക്കെയും മദ്യത്തിൻ്റെ അമിതോപയോഗവും അതിൻ്റെ പണച്ചെലവും ഗണ്യമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. ചുരുക്കത്തിൽ ഒരു ദിവസം കേരളത്തിൽ നടക്കുന്ന 22 ഓളം ആത്മഹത്യകളിൽ 4-5 എണ്ണമെങ്കിലും മദ്യാസക്തിയും അനുബന്ധ കാരണങ്ങളും മൂലമാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതൊക്കെ ബാറുകളും ചില്ലറ വിൽപ്പന ശാലകളും നാടുനീളെ തുറന്നു വച്ചു കൊണ്ടിരുന്ന കാലത്തെ കണക്കുകളാണ്.
ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്
അതുകൊണ്ട് തന്നെ കൊറോണക്കാലത്ത് സാമൂഹ്യവ്യാപനം തടയുന്നതിനായി കുറച്ചുദിവസം മദ്യശാലകൾ അടച്ചിടേണ്ടി വന്നതിനാൽ വിത്ഡ്രോവൽ സിംഡ്രോം മൂലം ആരെങ്കിലും ആത്മഹത്യ ചെയ്താൽ ആ ഒറ്റപ്പെട്ട കണക്കെടുത്ത് ആഘോഷിക്കാനും മദ്യഷാപ്പുകൾക്ക് വേണ്ടി വാദിക്കാനും നോക്കുന്നത് ശുദ്ധ അസംബന്ധമാണ്. ആരെങ്കിലും ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ടെങ്കിൽ അവരെ എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത്. 'വിമുക്തി' എന്നും മദ്യവർജ്ജനമെന്നുമൊക്കെ പറഞ്ഞ് കോടികൾ ചെലവഴിക്കുന്നത് ഇതുപോലുള്ള സാഹചര്യങ്ങളിൽ ഉപകാരപ്പെടാനാണ്.