ഇയാളെന്തൊരു വഷളനാണ്; ഒരായുസ്സ് മുഴുവന്‍ തപസ്സിരുന്നാലും മോദിക്ക് നെഹ്രുവിനെ മനസ്സിലാക്കാന്‍ കഴിയില്ല
Recommended Video
കേന്ദ്രത്തില്‍ അധികാരത്തിലേറയിതിന് ശേഷം മോദി ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ കോണ്‍ഗ്രസ് നേതാവ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്രുവായിരിക്കും. ഒരുപക്ഷെ രാഹുല്‍ ഗാന്ധിയേക്കാള്‍ കൂടുതല്‍ മോദി നെഹ്രുവിനെ വിമര്‍ശിക്കുന്നു. കഴിഞ്ഞ ദിവസവും നെഹ്രുവിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു മോദി നടത്തിയത്. തന്റെ കോട്ടിന്റെ പോക്കറ്റില്‍ പനിനീര്‍ പൂ ചൂടിയ നെഹ്രുവിന് പൂന്തോട്ടങ്ങളെക്കുറിച്ച് എല്ലാക്കാര്യങ്ങളും അറിയാമായിരുന്നു.
രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്; കളംപിടിക്കാന്‍ മോദിയെ രംഗത്തിറക്കി ബിജെപി
എന്നാല്‍ കൃഷിയേക്കുറിച്ച് ഒന്നു അറിയില്ലായിരുന്ന. അതുകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ക്ക് ഏറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്നായിരുന്നു മോദിയുടെ വിമര്‍ശനം. വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാതെ നെഹ്രുവിനെകുറിച്ച് മാത്രം ചര്‍ച്ചചെയ്യുന്ന നേതാവാണ് മോദിയെന്നാണ് ഇതിനെതിരെ വിടി ബല്‍റാം ഉയര്‍ത്തുന്ന വിമര്‍ശനം. ഭരിക്കാന്‍ കയറിയിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മോദിക്ക് ഇപ്പോഴും പറയാനുള്ളത് അദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെകുറിച്ച് മാത്രമാണെന്നും വിടി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ഇതെന്തൊരു വഷളനാണ്
ഇയാൾ ഇതെന്തൊരു വഷളനാണ്! അഞ്ച് വർഷം ഭരിക്കാൻ കയറിയിട്ട് നാലര നാലേമുക്കാൽ വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇങ്ങോർക്ക് പറയാനുള്ളത് ഏഴ് പതിറ്റാണ്ട് മുമ്പ് ഭരിച്ചിരുന്ന ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനേക്കുറിച്ച് മാത്രമാണ്.
ആദ്യകാല ഭരണാധികാരികൾ
നൂറ്റാണ്ടുകൾ നീണ്ട വൈദേശിക ഭരണം ചണ്ടിയാക്കി ചവച്ചുതുപ്പിയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയേയും കാർഷിക മേഖലയേയും ത്വരിത വളർച്ചയുടെ ട്രാക്കിലാക്കുക എന്ന അതീവ ദുഷ്ക്കര ദൗത്യമാണ് മറ്റ് പല പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ ആദ്യകാല ഭരണാധികാരികൾ നിർവ്വഹിച്ചത്.
വമ്പൻ പദ്ധതികളിലൂടെ
അതിന്റെ ഭാഗമായാണ് ഭക്ര-നംഗലും ഹിരാക്കുഡും മുതൽ നമ്മുടെ മലമ്പുഴ വരെയുള്ള വമ്പൻ പദ്ധതികളിലൂടെ കാർഷിക മേഖലക്ക് കരുത്തേകുന്ന ജലസേചന സൗകര്യങ്ങൾ ഒരുക്കിയത്. നെഹ്രുവിന്റെ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആകെ പദ്ധതി വിഹിതത്തിന്റെ 31 ശതമാനവും ഇങ്ങനെ കാർഷിക മേഖലക്കാണ് നീക്കിവച്ചത്. അന്ന് 62 മില്യൺ ടൺ ഭക്ഷ്യധാന്യ ഉത്പാദനം ലക്ഷ്യം വച്ചിടത്ത് 66 മില്യൺ ടൺ ഉത്പാദനമാണ് കൈവരിക്കാൻ സാധിച്ചത്.
ഇന്ദിരയും
നെഹ്രുവും പിന്നീട് ശാസ്ത്രിയും ഇന്ദിരയുമൊക്കെ ദീർഘവീക്ഷണത്തോടെ നടത്തിയ നിരവധി പ്രവർത്തനങ്ങളാണ് പട്ടിണി രാജ്യമായ ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കും കാർഷിക സമൃദ്ധിയിലേക്കും നയിച്ചത്. ആ പ്രവർത്തനങ്ങളും അവയോടുള്ള വിമർശനങ്ങളുമൊക്കെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതവിടെ നിൽക്കട്ടെ.
മോഡി ഭരണം
എന്നാൽ, മോഡി ഭരണം അന്ത്യയാമങ്ങളിലേക്ക് കടക്കുന്ന ഇന്നത്തെ ഇന്ത്യയിൽ എന്താണ് കർഷകരുടെ അവസ്ഥ? 2016-17ൽ 4.9% വളർച്ചയുണ്ടായിരുന്ന കൃഷിയും അനുബന്ധ മേഖലകളും 2017-18 ൽ 2.1%ത്തിലേക്ക് കുത്തനെ ഇടിയുകയാണുണ്ടായത്.
കർഷകർ നഗ്നപാദരായി
തങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പതിനായിരക്കണക്കിന് കർഷകർ നഗ്നപാദരായി തെരുവിലൂടെ നടക്കുന്ന ഇക്കാലത്തും അതിനോട് ക്രൂരമായി മുഖം തിരിഞ്ഞ് നിന്ന് ആയിരക്കണക്കിന് കോടി രൂപ മുടക്കി പ്രതിമയുണ്ടാക്കാനും ക്ഷേത്രം നിർമ്മിക്കാനുമൊക്കെയാണ് ഭരണ വർഗ്ഗത്തിന് താത്പര്യം.
വാഗ്ദാനം
അഞ്ച് വർഷം കൊണ്ട് കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന മോഡിയുടെ വാഗ്ദാനം നടപ്പിലായില്ലെന്ന് മാത്രമല്ല, ഒരുപജീവനമെന്ന നിലയിൽ കൃഷിയെ ഒരു നിലക്കും ആശ്രയിക്കാൻ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ഇന്ത്യൻ സാഹചര്യം. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട കാർഷിക വിളകൾക്കുള്ള താങ്ങുവില ഇതേവരെ സർക്കാർ നടപ്പാക്കിയിട്ടില്ല.
യുപിഎ സർക്കാർ
യുപിഎ സർക്കാർ 72000 കോടി രൂപയാണ് കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ ചെലവഴിച്ചത്. എന്നാൽ ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പെട്രോളിയം ഉൽപ്പന്ന വിലവർദ്ധനവിലൂടെ മാത്രം ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടിയുടെ അധികവരുമാനം സർക്കാറിന് ഉണ്ടായിട്ടും അതിൽ നിന്ന് ഒരു രൂപ പോലും കാർഷിക കടാശ്വാസത്തിനായി ചെലവഴിക്കാൻ നരേന്ദ്രമോഡിക്ക് മനസ്സുവന്നിട്ടില്ല.
പ്രധാനമന്ത്രിയുടെ അണ്ണാക്കിലേക്ക് തള്ളാൻ
താൻ ഉത്പാദിപ്പിച്ച 750 കിലോ ഉള്ളിക്ക് വെറും 1064 രൂപ മാത്രം ലഭിച്ച ഒരു കർഷകന്റെ വിലാപം ഇപ്പോഴും മാധ്യമങ്ങളിൽ വാർത്തയായി നിറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ അണ്ണാക്കിലേക്ക് തള്ളാൻ വേണ്ടി ആ 1064 രൂപ അയച്ചുകൊടുക്കാനായിരുന്നു അഭിമാനബോധമുള്ള ആ കർഷകന്റെ തീരുമാനം.
ഒരായുസ്സ് തപസ്സിരുന്നാലും
ഭക്ര പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മനുഷ്യൻ മനുഷ്യനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഇതുപോലുള്ള സ്ഥലങ്ങളാണ് ആരാധനക്ക് കൂടുതൽ അർഹമായിട്ടുള്ളത്, ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളും മസ്ജിദുകളും ഗുരുദ്വാരകളുമൊക്കെ ഇതുപോലുള്ള പദ്ധതികളാണെന്ന് പറഞ്ഞ ജവാഹർലാൽ നെഹ്രുവിനെ ഒന്നും പള്ളി പൊളിക്കുന്നതും അമ്പലം കെട്ടുന്നതും മതത്തിന്റെ പേരിൽ കലാപം സൃഷ്ടിക്കുന്നതും മുഖ്യലക്ഷ്യമായി കാണുന്ന നിങ്ങൾക്ക് ഒരായുസ്സ് തപസ്സിരുന്നാലും മനസ്സിലാക്കാൻ കഴിയില്ല മോഡീ.
ഇനിയെങ്കിലും
അതുകൊണ്ട്, കൊള്ളാവുന്ന മുൻഗാമികളോടുള്ള ഈ അസൂയയും അപകർഷതയും മാറ്റിവച്ച് നാലര വർഷത്തെ സ്വന്തം ഭരണനേട്ടത്തേക്കുറിച്ച് ഇനിയെങ്കിലും സംസാരിച്ച് തുടങ്ങൂ മിസ്റ്റർ പ്രധാനമന്ത്രീ.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബല്‍റാം