എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭീഷണിയാണോ രാഷ്ട്രപതി പദത്തിന്റെ പ്രലോഭനമാണോ? ബൽറാമിന്റെ കുറിപ്പ്
കോഴിക്കോട്: ശിവസേനയുമായി സർക്കാരുണ്ടാക്കാനുളള കോൺഗ്രസ്-എൻസിപി നീക്കത്തെ അജിത് പവാറിനെ മുന്നിൽ നിർത്തി പരാജയപ്പെടുത്തിയിരിക്കുകയാണ് ബിജെപി. തീവ്ര ഹിന്ദു പാർട്ടിയായ ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിന് കോൺഗ്രസ് ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഒരിക്കലും ബിജെപി പക്ഷത്തേക്ക് പോകില്ലെന്ന് കരുതപ്പെട്ടിരുന്ന എൻസിപിയിൽ നിന്നാണ് അജിത് പവാറിന്റെ കളംമാറ്റിച്ചവിട്ടൽ.
രാഹുൽ ഗാന്ധിയെ തിരിച്ച് വിളിക്കൂ! മഹാരാഷ്ട്രയിൽ നാണം കെട്ട് കോൺഗ്രസ്, ഒന്നുമറിയാതെ രാഹുൽ വിദേശത്ത്
എൻസിപിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് എംഎൽഎ വിടി ബൽറാം. ഒപ്പം കേരളത്തിൽ എൻസിപിയെ ഇടത് മുന്നണിയിലും സർക്കാരിലും നിലനിർത്തുമോ എന്ന് വ്യക്തമാക്കണമെന്നും ബൽറാം ആവശ്യപ്പെടുന്നു. ഇടത് മുന്നണിയിൽ തുടരും എന്നതാണ് എൻസിപി കേരള ഘടകം വ്യക്തമാക്കിയിരിക്കുന്നത്. വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം:
''അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ എൻസിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചിൽ സമാനതകളില്ലാത്തതാണ്. മറ്റെല്ലാ ആശങ്കകൾക്കുമപ്പുറം ബിജെപിയുടെ ഒരു സർക്കാരിനെ അധികാരത്തിൽ നിന്നകറ്റി നിർത്താനുള്ള അവസരമെന്ന നിലയിലാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ മതേതര മനസ്സുള്ളവർ നോക്കിക്കണ്ടത്. അതിനുവേണ്ടിയാണ് മനസ്സില്ലാ മനസ്സോടെ പല വിട്ടുവീഴ്ചകൾക്കും സന്നദ്ധമായത്.
എൻസിപിയും പവാർ കുടുംബവും പിളര്‍ന്നു! അജിത് പവാറിന്റെ കണ്ണിലെ കരടായത് സുപ്രിയ സുലെ
എന്നാൽ അതിനെയെല്ലാം അട്ടിമറിച്ച് രായ്ക്കുരാമാനം ശരദ് പവാറിനെ മറുകണ്ടം ചാടിച്ചതിന് പുറകിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭീഷണിയാണോ രാഷ്ട്രപതി പദത്തിന്റെ പ്രലോഭനമാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഏതായാലും സ്വന്തം വിശ്വാസ്യത പൂർണ്ണമായി കളഞ്ഞു കുളിച്ച ഒരു അധികാര മോഹി മാത്രമായി പവാർ അധഃപതിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെ കേരള ഘടകത്തെ മന്ത്രിസഭയിലും മുന്നണിയിലും നിലനിർത്തുമോ എന്ന് ഇടതു മുന്നണി വ്യക്തമാക്കണം''.