ചെത്തുകാരന്റെ മകന്‍ ഇരവാദം സാമാന്യം നല്ല ബോറാണ്; താന്‍ എന്ന് വിളിച്ചതിൽ അപാകതയില്ലെന്ന് വി ടി ബൽറാം
മലപ്പുറം: യുഡിഎഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ അഡ്വ. ഫാത്തിമ തഹ്ലിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നും കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് അദ്ദേഹം വ്യാകുലപ്പെടേണ്ടതെന്നും തഹ്ലിയ പറഞ്ഞിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ 'യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റര്‍ പിണറായി വിജയന്‍' എന്ന പരാമര്‍ശം ഫാത്തിമ തഹ്ലിയയ്ക്ക് നേരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഫാത്തിമ തഹ്ലിയ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ഈ ''ചെത്തുകാരന്റെ മകന്‍' ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ജാതീയതയേയും വരേണ്യതയേയും നോര്‍മലൈസ് ചെയ്യുന്നതിന് മാത്രമേ അത് ഇടവരുത്തുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...
ഈ ''ചെത്തുകാരന്റെ മകന്‍' ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണ്. ജാതീയതയേയും വരേണ്യതയേയും നോര്‍മലൈസ് ചെയ്യുന്നതിന് മാത്രമേ അത് ഇടവരുത്തുകയുള്ളൂ.
ഒരാള്‍ മനപൂര്‍വ്വം കുത്തിത്തിരുപ്പ് വര്‍ത്തമാനം പറയുമ്പോള്‍ ''താനാരുവാ?' എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിന്റെ പൊതുരീതിയാണ്. അതിന് മലബാര്‍ എന്നോ തിരുവിതാംകൂര്‍ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ കൃസ്ത്യന്‍ എന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.
'അധിപന്‍' സിനിമയിലെ മോഹന്‍ലാലിന്റെ ഫോണ്‍ വിളി മീം ഉപയോഗിച്ചാണ് പിണറായി വിജയന്റെ ഇന്നലത്തെ പ്രസ്താവനയോട് പലരും പ്രതികരിച്ചത്. അതിലൊന്നും കാണാത്ത അപാകത ഒരു യുവ മുസ്ലിം വനിതാ നേതാവിന്റെ വാക്കുകളില്‍ മാത്രം ചികഞ്ഞെടുക്കുന്നതാണ് യഥാര്‍ത്ഥ കുത്തിക്കഴപ്പ്.












Click it and Unblock the Notifications