നിങ്ങളാരാ? ബീ കെയർഫുൾ, സൗകര്യമില്ല പറയാൻ, തൃശൂരിന്റെ സ്വന്തം സുരേഷേട്ടന്റെ മാസ് മറുപടി; പരിഹസിച്ച് വിടി ബൽറാം
കൊച്ചി: ജബൽപൂരിൽ മലയാളി വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വി ടി ബൽറാം. സുരേഷ് ഗോപിയുടെ പ്രതികരണത്തെക്കുറിച്ചുള്ള വാർത്ത വി ടി ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ചു.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
നിങ്ങളാരാ? ആരോടാണ് ചോദിക്കുന്നത്? ബീ കെയർഫുൾ. സൗകര്യമില്ല പറയാൻ... ജബൽപൂരിൽ കൃസ്ത്യാനികൾക്കെതിരായ സംഘ് പരിവാർ അക്രമങ്ങളേക്കുറിച്ച് മാധ്യമങ്ങൾ ചോദിക്കുമ്പോൾ തൃശൂരിന്റെ സ്വന്തം സുരേഷേട്ടന്റെ മാസ് മറുപടി എന്നാണ് അദ്ദേഹം കുറിച്ചത്.

ജബൽപൂരിലെ സംഭവത്തെക്കുറിട്ട് ചോദ്യം വന്നപ്പോൾ തന്നെ സുരേഷ് ഗോപി പ്രകോപിതനായിരുന്നു. ''എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്. ജബൽപൂരിൽ ഉണ്ടായ ആക്രമണം അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്.
കേരളത്തിൽ പാലാ ബിഷപ്പിനെ കൊലപ്പെടുത്താൻ ചിലർ ശ്രമിച്ചില്ലേ. കേസെടുത്ത് അകത്ത് ഇടാൻ നോക്കിയില്ലേ. നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം, മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർ ഫുൾ, സൗകര്യമില്ല പറയാൻ, '' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ചോദ്യം പ്രസക്തമാണല്ലോ എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ സൗകര്യമില്ല പറയാണെന്നും ജബൽപൂരിൽ സംഭവിച്ചതിന് നിയമപരമായ നടപടിയെടുക്കുമെന്നും അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു. ഈ മറുപടിയാണല്ലോ പറയേണ്ടതെന്ന് മാധ്യമപ്രവർത്തകരുടെ മറുപടിക്ക് പിന്നാലെ സുരേഷ് ഗോപി പ്രകോപിതാനായി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി, എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം വഖഫ് വിഷയത്തിൽ കോൺഗ്രസിനെയും സി പി എമ്മിനേയും സുരേഷ് ഗോപി വിമർശിച്ചു. വഖഫ് ബിൽ ജെ സി പിയിൽ ഇട്ട് കത്തിച്ച് കളയുമെന്ന് ചിലർ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ എന്ത് നടപടി വരുമെന്ന് കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി പറഞ്ഞു. നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ കൊണ്ട് മുനമ്പത്തെ ജനങ്ങൾക്ക് ഗുണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'' അവർ ജാതിയമായി ജനങ്ങളെ തിരിക്കാൻ നോക്കുകയാണ്. ക്രിസ്തീയ സമൂഹം മുഴുവൻ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവർ. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നത്. കേരളത്തിലെ ചോരക്കണക്ക് ഇന്നലെ ഞാൻ രാജ്യസഭയിൽ പറഞ്ഞു. ജബൽപുർ വിഷയത്തിൽ നിയമപരമായി നടപടിയെടുക്കും, സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications