പട്ടാമ്പിയിലെ സരസ് മേളയിൽ എംഎൽഎമാരുടെ 'ഏറ്റുമുട്ടൽ'! കൊമ്പുകോർത്ത് വിടി ബൽറാമും മുഹമ്മദ് മുഹ്സിനും..
സരസ് മേളയ്ക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് വിടി ബൽറാം എംഎൽഎ രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പാലക്കാട്: പട്ടാമ്പിയിൽ നടക്കുന്ന സരസ് മേളയിൽ എംഎൽഎമാർ തമ്മിൽ വാക്കേറ്റം. തൃത്താല എംഎൽഎ വിടി ബൽറാമും, പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിനും തമ്മിലാണ് പൊതു പരിപാടിക്കിടെ പരസ്യമായി വാക്കേറ്റത്തിലേർപ്പെട്ടത്.
സരസ് മേളയ്ക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് വിടി ബൽറാം എംഎൽഎ രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്നെ ക്ഷണിക്കാതിരുന്നത് വിടി ബൽറാം പരിപാടി സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് തുറന്നുപറഞ്ഞു. ഇതിനിടെ ബൽറാമിന്റെ വാദങ്ങൾ തെറ്റാണെന്ന് ആരോപിച്ച് മുഹമ്മദ് മുഹ്സിനും മാധ്യമങ്ങളുടെ മുന്നിലെത്തി. ഇതോടെയാണ് എംഎൽഎമാർ തമ്മിൽ വാക്കേറ്റമുണ്ടായത്.
പട്ടാമ്പിയിൽ...
സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ പട്ടാമ്പിയിൽ നടത്തുന്ന സരസ് മേളയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മേളയുടെ ഭാഗമായുള്ള സാംസ്കാരിക പരിപാടി നടക്കുന്നതിനിടെയാണ് തൃത്താല എംഎൽഎ വിടി ബൽറാം പരിപാടി സ്ഥലത്തെത്തിയത്. എന്നാൽ ജില്ലയിലെ 12 എംഎൽഎമാരെയും മേളയിൽ ഉൾപ്പെടുത്തിയിട്ടും തന്നെ ഒഴിവാക്കിയെന്ന് ബൽറാം ആരോപിച്ചു. വേദിയുടെ പുറത്ത് വച്ചായിരുന്നു വിടി ബൽറാം ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. പൊതു ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് ഇത്തരം മേളകൾ നടത്തുമ്പോൾ സിപിഎമ്മിന്റെയും സിപിഐയുടെയും രാഷ്ട്രീയ പകപോക്കലിന് ഉപയോഗപ്പെടുത്തുന്നത് ഉചിതമല്ലെന്നായിരുന്നു ബൽറാം മാധ്യമങ്ങളോട് പറഞ്ഞത്.
തുറന്നടിച്ച് ബൽറാം...
തന്നെ ഔദ്യോഗികമായി ക്ഷണിക്കാത്തതിനാൽ താനും കുടുംബവും കാഴ്ചക്കാരായിട്ടാണ് സരസ് മേളയ്ക്കെത്തിയതെന്നും വിടി ബൽറാം പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ച് കൊണ്ടിരിക്കെയാണ് പട്ടാമ്പി എംഎൽഎയായ മുഹമ്മദ് മുഹ്സിൻ സ്ഥലത്തേക്ക് വന്നത്. സരസ് മേളയുടെ നോട്ടീസ് സഹിതമായിരുന്നു മുഹമ്മദ് മുഹ്സിന്റെ രംഗപ്രവേശം. വിടി ബൽറാം പറയുന്നതെല്ലാം തെറ്റാണെന്നും അദ്ദേഹത്തെ മേളയിലേക്ക് ക്ഷണിച്ചതാണെന്നുമായിരുന്നു മുഹമ്മദ് മുഹ്സിന്റെ വാദം. എന്നാൽ മുഹമ്മദ് മുഹ്സിൻ ഇക്കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വിശദീകരിക്കുന്നതിനിടെ വിടി ബൽറാം തട്ടിക്കയറി.
നേരിട്ട് കണ്ട് ക്ഷണിച്ചതാണ്...
ഇവർക്ക് തോന്നിയ സമയത്ത് നമ്മൾ ഇല്ലാത്ത സമയത്ത് വെറുതെ നോട്ടീസിൽ പേര് വയ്ക്കുന്നതിൽ എന്ത് മര്യാദയാണുള്ളതെന്നായിരുന്നു ബൽറാമിന്റെ ചോദ്യം. ഇതിനെക്കുറിച്ച് സംഘാടകരായ അവർ തന്നെ ആലോചിക്കട്ടെയെന്നും പറഞ്ഞ് വിടി ബൽറാം അവിടെനിന്ന് പോവുകയും ചെയ്തു. എന്നാൽ വിടി ബൽറാമിന്റെ ആരോപണങ്ങൾ വാർത്തകൾ സൃഷ്ടിക്കാൻ വേണ്ടിയാണെന്നായിരുന്നു മുഹമ്മദ് മുഹ്സിന്റെ മറുപടി. സരസ് മേളയുടെ സംഘാടക സമിതി ചെയർമാൻ എന്ന നിലയിൽ നിയമസഭയിൽ വച്ച് അദ്ദേഹത്തെ നേരിൽ കണ്ട് ക്ഷണിച്ചതാണെന്നും, അതിനാലാണ് നോട്ടീസിൽ പേര് ചേർത്തതെന്നും മുഹ്സിൻ കൂട്ടിച്ചേർത്തു. ദേശീയ ഗ്രാമീണ ഉൽപ്പന്ന പ്രദർശന വിപണന മേളയായ സരസ് മേള മാർച്ച് 29 മുതലാണ് പട്ടാമ്പിയിൽ ആരംഭിച്ചത്. മേളയിൽ എല്ലാ ദിവസങ്ങളിലും കലാപരിപാടികളും സാംസ്കാരിക സദസുകളും ഒരുക്കിയിട്ടുണ്ട്. മേള ഏപ്രിൽ ഏഴിന് സമാപിക്കും.
സുഡുവിനെ പിന്തുണച്ച് ബൽറാം! 1,80,000 രൂപ തീർത്തും തുച്ഛം; സ്ക്രീനിൽ മാത്രമല്ല, പുറത്തും അതുണ്ടാകണം
കള്ളനോട്ട് കേസിൽ മകനും 50 ലക്ഷം തട്ടിയ കേസിൽ അമ്മയും പിടിയിൽ!ആഢംബര ജീവിതവും കടവും, ഒന്നുമറിയാതെ മകൾ
വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..