'അദ്ദേഹം വൈകിട്ട് 5 മണിക്ക് വന്ന് ഈ പോസ്റ്റ് തേച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല', കുറിപ്പ്!
തിരുവനന്തപുരം: കൊവിഡ് വിവരശേഖരണത്തിൽ നിന്ന് സ്പ്രിംക്ലറിനെ സർക്കാർ ഒഴിവാക്കിയതിൽ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ രംഗത്ത്. വലിയ ഒരഴിമതിയുടേയും സിപിഎമ്മിന് വേണ്ടിയുള്ള രാഷ്ട്രീയ പിആർ വർക്കിൻ്റേയും നീക്കമാണ് പ്രതിപക്ഷത്തിൻ്റെ ജാഗ്രതയിൽ കയ്യോടെ പിടിക്കപ്പെട്ടത് എന്ന് ബൽറാം പറയുന്നു.
സ്പ്രിങ്ക്ലറുമായുള്ള കരാർ പൂർണ്ണമായും റദ്ദാക്കി അതിനേക്കുറിച്ച് സമഗ്രമായ ഒരന്വേഷണം നടത്തുകയാണ് വേണ്ടതെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഇനി പുതിയ എന്തൊക്കെ വാദങ്ങളാണ്
'' സ്പ്രിങ്ക്ലർ ഇടപാടിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നു. ഡേറ്റാ ശേഖരണത്തിൽ നിന്നും വിശകലനത്തിൽ നിന്നും സ്പ്രിങ്ക്ലറിനെ ഒഴിവാക്കുന്നതായാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി വച്ച് പിന്നീട് മാധ്യമങ്ങളും പൊതുസമൂഹവും ഒരുമിച്ച് ഏറ്റെടുത്ത വിവര സുരക്ഷിതത്വത്തേക്കുറിച്ചുള്ള ആശങ്കകൾ ഇതോടു കൂടി ശരിവക്കപ്പെടുകയാണ്. സ്പ്രിങ്ക്ലർ ഇല്ലെങ്കിൽ കോവിഡ് പ്രതിരോധം ഒരടി മുന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച് വാദിച്ച സർക്കാർ പക്ഷപാതികൾ ഇനി പുതിയ എന്തൊക്കെ വാദങ്ങളാണ് എഴുന്നെള്ളിക്കുക എന്ന് കണ്ടറിയേണ്ടതുണ്ട്.
ഗുദാമിലെ ക്വാറൻ്റീൻ കേന്ദ്രങ്ങളിൽ
തിരിച്ചെത്തുന്ന പ്രവാസി മലയാളികളുടെ ക്വാറൻ്റീൻ അടക്കമുള്ളവയുടെ പ്രയോഗ തലത്തിലെ അനുഭവം വച്ച് നോക്കുമ്പോൾ ബിഗ്ഡേറ്റ അനാലിസിസ് പോയിട്ട് പ്രാഥമികമായ വിവര വിശകലനം പോലും സർക്കാർ തലത്തിൽ നടക്കുന്നതായി തോന്നുന്നില്ല. വീട്ടിൽ നിന്ന് 60 ഉം 70 ഉം കിലോമീറ്റർ ദൂരത്ത് ഏതൊക്കെയോ ഗുദാമിലെ ക്വാറൻ്റീൻ കേന്ദ്രങ്ങളിലാണ് പലരേയും കൊണ്ടുചെന്ന് തള്ളുന്നത്.
സ്പ്രിങ്ക്ലറുമായുള്ള ഈ തട്ടിപ്പ് ഇടപാട്
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ, ആരോഗ്യ, നിയമ, ധനവകുപ്പുകളെയെല്ലാം നോക്കുകുത്തിയാക്കി, കാബിനറ്റ് പോലുമറിയാതെ, മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹം നിയന്ത്രിക്കുന്ന ഐടി വകുപ്പുമുണ്ടാക്കിയതായിരുന്നു വിദേശ കമ്പനിയായ സ്പ്രിങ്ക്ലറുമായുള്ള ഈ തട്ടിപ്പ് ഇടപാട്. യഥാർത്ഥ ഗുണഭോക്താക്കളായ ആരോഗ്യ വകുപ്പ് ഇത്തരമൊരു സേവനം ഐടി വകുപ്പിനോട് ആവശ്യപ്പെട്ടിട്ട് പോലുമില്ലായിരുന്നു എന്നാണറിയുന്നത്. ഏതായാലും വലിയ ഒരഴിമതിയുടേയും സിപിഎമ്മിന് വേണ്ടിയുള്ള രാഷ്ട്രീയ പിആർ വർക്കിൻ്റേയും നീക്കമാണ് പ്രതിപക്ഷത്തിൻ്റെ ജാഗ്രതയിൽ കയ്യോടെ പിടിക്കപ്പെട്ടത്.
അന്ന് കോടതി മടിച്ചത്
ഈ കേസ് ആദ്യം കോടതിയിൽ വന്നപ്പോൾത്തന്നെ കോവിഡ് എമർജൻസിയുടെ പേര് പറഞ്ഞുള്ള സർക്കാർ വാദങ്ങളെ മുഖവിലക്കെടുക്കാത്ത ഒരു നിലപാടാണ് കോടതി സ്വീകരിച്ചിരുന്നത്. എന്നാൽ ആ ഘട്ടത്തിൽ സർക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഇടങ്കോലിട്ടു എന്ന ഒരാരോപണം നേരിടാൻ താത്പര്യമില്ലാത്തത് കൊണ്ടായിരിക്കണം ഒറ്റയടിക്ക് കരാർ റദ്ദാക്കാൻ അന്ന് കോടതി മടിച്ചത്. എന്നാൽ അതിനെപ്പോലും സർക്കാരിൻ്റെ വിജയമായും കോടതിയുടെ പൂർണ്ണാംഗീകാരമായും വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിയും സൈബർ സഖാക്കളും രംഗത്തു വന്നിരുന്നത്.
വല്ലാത്തൊരു ഗതികേട് തന്നെ!
എന്നാൽ ഇപ്പോൾ ഇതുവരെ ചെയ്തതെല്ലാം അബദ്ധമെന്ന് സമ്മതിച്ച് തിരുത്തി കോടതിയിൽ നിന്ന് പ്രതികൂല വിധി ഉണ്ടാകാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് സർക്കാർ. വല്ലാത്തൊരു ഗതികേട് തന്നെ! സ്പ്രിങ്ക്ലറിന് ഇതിനോടകം നൽകിയിട്ടുള്ള ലക്ഷക്കണക്കിനാളുകളുടെ ആരോഗ്യ വിവരങ്ങൾ നശിപ്പിച്ചു കളയാൻ അവരോട് ആവശ്യപ്പെട്ടുവെന്നും അവരത് അംഗീകരിച്ചുവെന്നും സർക്കാർ കോടതിക്ക് മുമ്പിൽ ബോധിപ്പിച്ചിട്ടുണ്ട്. ഇതെത്രത്തോളം വിശ്വാസയോഗ്യമാണ് എന്ന സംശയമാണുയരുന്നത്.
സമഗ്രമായ ഒരന്വേഷണം
സ്പ്രിങ്ക്ലറുമായുള്ള കരാർ പൂർണ്ണമായും റദ്ദാക്കി അതിനേക്കുറിച്ച് സമഗ്രമായ ഒരന്വേഷണം നടത്തുകയാണ് വേണ്ടത്. നിയമവും ചട്ടങ്ങളും ലംഘിച്ച് കരാറിനായി അമിത താത്പര്യം കാണിച്ച ഐടി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. ക്യാബിനറ്റ് സിസ്റ്റത്തിൻ്റെ എല്ലാ ജനാധിപത്യ മര്യാദകളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ട് തീർത്തും ഏകാധിപത്യപരമായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയാണ് ഇങ്ങനെ ആവർത്തിച്ചുള്ള തിരിച്ചടിയും നാണക്കേടും സർക്കാരിനുണ്ടാക്കുന്നതെന്ന് സിപിഎമ്മിനും മറ്റ് എൽഡിഎഫ് ഘടകകക്ഷികൾക്കും ഇനിയെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞാൽ നന്ന്.
ഈ പോസ്റ്റ് തേച്ചാൽ
എൻ.ബി: പിണറായി വിജയൻ്റെ നേതൃത്ത്വത്തിലെന്ന് പറയപ്പെടുന്ന കേരള സർക്കാർ കേരള ഹൈക്കോടതിയിൽ നൽകിയതായി പറയപ്പെടുന്ന സത്യവാങ്മൂലത്തേക്കുറിച്ച് 24 News അടക്കമുള്ള ചാനലുകൾ നൽകി വരുന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. ഇനി വൈകീട്ട് 5 മണിക്ക് അദ്ദേഹം നേരിട്ട് വന്ന് മറിച്ച് പറഞ്ഞ് ഈ പോസ്റ്റ് തേച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കില്ല എന്ന് മുൻകൂട്ടി അറിയിക്കുന്നു.