'ബൽറാമിനെ തെറി വിളിച്ച് ആഘോഷിക്കാൻ ഒരുപാട് പേർ ഓടിയെത്തും, ആ തന്ത്രം നടക്കട്ടെ'; ബിജുവിന് മറപുപടി
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഹോമിയോ അനുകൂല പ്രസ്താവനയെ തുടര്‍ന്ന് വിടി ബല്‍റാം എംഎല്‍എയും ചലച്ചിത്രകാരന്‍ ബിജുകുമാര്‍ ദാമോദരനും തമ്മില്‍ തുടങ്ങിയ വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. ഹോമിയോ ചികിത്സാ രീതിയെ വിമര്‍ശിച്ച് ബല്‍റാമിന് മറുപടിയുമായി അദ്ദേഹം ഹോമിയോ ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോയടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു ബിജുകുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഇതിന് മറുപടിയുമായി അധികം വൈകാതെ തന്നെ വിടി ബല്‍റാം വീണ്ടും രംഗത്ത് വന്നു. ജനപ്രതിനിധി എന്ന നിലയിൽ മുൻപ് ഹോമിയോ വകുപ്പിന്റെ ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇപ്പോൾ ആറേഴ് വർഷമായി പങ്കെടുക്കാറില്ലെന്നാണ് ബല്‍റാം വ്യക്തമാക്കുന്നത്. ഇതേ പോസ്റ്റിന് കീഴില്‍ ബിജുകുമാര്‍ വീണ്ടും ചോദ്യങ്ങളുമായി എത്തുകയും ചെയ്തിട്ടുണ്ട്. ബല്‍റാമിന്‍റെ മറുപടി പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
ഹോമിയോപ്പതിയേ കുറിച്ച്
ഹോമിയോ ഡോക്ടറും ചലച്ചിത്രകാരനുമായ ബിജുകുമാർ ദാമോദരൻ എന്റെ ഇന്നലെ ഡോ. നെൽസൺ ജോസഫിനെ ക്വോട്ട് ചെയ്തെഴുതിയ പോസ്റ്റിനെതിരെ ഒരു പോസ്റ്റിട്ടിട്ടുണ്ട്. ചില മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തിട്ടുണ്ട്. ഈയവസരത്തിൽ വിശദമായ ചർച്ചക്കോ സംവാദ/വിവാദങ്ങൾക്കോ താത്പര്യമില്ലെങ്കിലും ഹോമിയോപ്പതിയേ കുറിച്ച് എന്റെ അഭിപ്രായങ്ങൾ ചുരുക്കിപ്പറയാം.
ജനപ്രതിനിധി എന്ന നിലയിൽ
എനിക്ക് പരിചയത്തിലും ബന്ധുക്കൾക്കിടയിലും നിരവധി ഹോമിയോ പ്രാക്റ്റീഷണർമാരുണ്ട്. എന്നിരുന്നാലും ഒരു ശാസ്ത്രീയമായ ചികിത്സാ ശാഖയാണത് എന്ന് എനിക്ക് ഇതുവരെ ബോധ്യമായിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ മുൻപ് ഹോമിയോ വകുപ്പിന്റെ ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇപ്പോൾ ആറേഴ് വർഷമായി പങ്കെടുക്കാറില്ല. മുൻപ് പങ്കെടുക്കുമ്പോഴും എന്റെ വിമർശനാത്മക കാഴ്ചപ്പാടുകൾ വേദിക്കനുസരിച്ച് പ്രകടിപ്പിച്ചിരുന്നു.
വാട്ട്സ്അപ്പിൽ പ്രചരിച്ചത്
പിന്നീടൊരിക്കൽ വാട്ട്സ്അപ്പിൽ പ്രചരിച്ചിരുന്ന ഒരു വോയ്സ് നോട്ടിൽ ഞാൻ ഹോമിയോപ്പതിയെ വിമർശിച്ചെന്നും പറഞ്ഞ് ഹോമിയോ പ്രാക്റ്റീഷണേഴ്സിന്റെ സംഘടനയുടെ സംസ്ഥാന നേതാക്കളുടെ ഒരു സംഘം കാര്യങ്ങൾ വിശദീകരിക്കാനും എന്നെ ബോധ്യപ്പെടുത്താനും എംഎൽഎ ഹോസ്റ്റലിൽ വന്ന് കണ്ടിരുന്നു.
ഇത്രയും പറയേണ്ടി വന്നത്
എന്നാൽ ശാസ്ത്രീയ തെളിവുകളേക്കുറിച്ചുള്ള എന്റെ പ്രാഥമിക സംശയങ്ങൾ പോലും ദുരീകരിക്കാനാവാതെയാണ് അവർ മടങ്ങിയത്. ബോധ്യമായാലുമില്ലെങ്കിലും ഹോമിയോക്കെതിരെ പരസ്യമായ ഒരു നിലപാടെടുക്കരുതെന്നായിരുന്നു അവരുടെ അഭ്യർത്ഥന. ഏതായാലും വിവിധ മേഖലകളിൽ പ്രശസ്തനായ ഒരു ഹോമിയോക്കാരൻ തന്നെ ഇപ്പോൾ ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത് കൊണ്ട് മാത്രമാണ് ഇത്രയും പറയേണ്ടി വന്നത്.
അപ്രതീക്ഷിത പിന്തുണ
ശ്രീ ബിജു കുമാറിന്റെ പോസ്റ്റിൽത്തന്നെ ഞാനെഴുതിയ കമന്റ് ഇവിടെ ആവർത്തിക്കുന്നു
വി ടി ബൽറാമിനെതിരെ ആണെങ്കിൽ തെറി വിളിച്ച് ആഘോഷിക്കാൻ ഒരുപാട് പേർ ഓടിയെത്തും. ബിജു കുമാറിന് അപ്രതീക്ഷിത പിന്തുണ പലതും കിട്ടും. ആ തന്ത്രം നടക്കട്ടെ. അഡ് ഹോമിനെം എന്ന ലോജിക്കൽ ഫലസി ആണ് ഇത് എന്ന് സാമാന്യ വിവരമുള്ളവർക്ക് മനസ്സിലാവും.
താങ്കൾക്കറിയുമോ
ഫോട്ടോയിൽ കാണുന്ന പരിപാടിയിൽ ഞാൻ എന്താണ് പ്രസംഗിച്ചതെന്ന് താങ്കൾക്കറിയുമോ എന്ന് ചോദിക്കുന്നില്ല. കാരണം വിമർശനമുന്നയിക്കുന്ന വ്യക്തിയുടെ ക്രഡിബിലിറ്റി തകർക്കുക എന്നത് മാത്രമാണല്ലോ താങ്കളുടെ ലക്ഷ്യം. 2013 ലോ 2014ഓ മറ്റോ നടന്ന ഒരു പരിപാടിയാണിത്. അതിന് ശേഷമാണ് ഇക്കാര്യത്തിലുള്ള എന്റെ കാഴ്ചപ്പാടുകൾ മാറിയത് എന്ന് തന്നെ കൂട്ടിക്കോളൂ. എന്താ വിരോധമുണ്ടോ?
ആരോഗ്യ വകുപ്പ് മന്ത്രി
അതും ഇപ്പോഴത്തേത് പോലെ ഒരു ഗുരുതരാവസ്ഥയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കോവിഡ് 19 കാര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ചികിത്സാ/ പ്രതിരോധ പ്രോട്ടോക്കോളുകൾക്ക് വിരുദ്ധമായി വ്യാജ എൻഡോഴ്സ്മെൻറുകൾ നടത്തുന്നതിന്റെ ഗുരുതരാവസ്ഥയും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത്? താങ്കളുടെ ചികിത്സാ ശാഖയുടെ ആധികാരികതയും ഇപ്പോഴത്തെ സാഹചര്യത്തിലെ പ്രയോജനക്ഷമതയും അതിന്റെ അന്താരാഷ്ട്ര തലത്തിലെ അംഗീകാരവും തെളിയിക്കുന്ന വാദഗതികൾ നിരത്തൂ. അതല്ലേ ശരി?-ബല്‍റാം കുറിപ്പ് അവസാനിപ്പിക്കുന്നു.
മറുപടി
കുറിപ്പ് വന്ന് അധികം വൈകാതെ തന്നെ ബല്‍റാമിന്‍റെ ചോദ്യത്തിന് മറുപടി അതേ കുറിപ്പിന്‍റെ കമന്‍റ് ബോക്സില്‍ ബിജുകുമാര്‍ നല്‍കുന്നുണ്ട്. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ..
താങ്കൾ എന്നോട് ചോദിച്ചതിനുള്ള മറുപടി ഇതാണ്. വിടി ബല്‍റാം ഹോമിയോപ്പതി ചികിത്സാ രീതിയുടെ ആധികാരികതയും ഏതൊക്കെ രാജ്യങ്ങളിൽ ഔദ്യോഗികമായി ഈ ചികിത്സാ രീതി ഉണ്ട് എന്നതൊക്കെ 2019 ജൂണിലെ ലോക ആരോഗ്യ സംഘടന പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. താങ്കൾക്ക് അത് വായിക്കാൻ താല്പര്യം.ഉണ്ടെങ്കിൽ ഞാൽ ലിങ്ക് അയച്ചു തരാം.
മൂന്നാമത്തെ ചികിത്സാ ശാസ്ത്രം
അൽപ്പം ദീർഘമായ റിപ്പോർട്ട് ആണ്. ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന മൂന്നാമത്തെ ചികിത്സാ ശാസ്ത്രമാണ് ഹോമിയോപ്പതി എന്ന് ആ റിപ്പോർട്ടിൽ ഔദ്യോഗികമായി തന്നെ പറയുന്നുണ്ട്. ഡോ. ട്രെഡ്രോ അഡ്ഹനോം ( ലോക് ആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ) ആണ് ആ റിപ്പോർട്ട് എൻഡോഴ്‌സ് ചെയ്തിരിക്കുന്നത്. ഹോമിയോപ്പതി ഉൾപ്പെടെയുള്ള ബദൽ വൈദ്യ ശാസ്ത്രങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്, അവ 21 ആം നൂറ്റാണ്ടിൽ ഏറെ ഉപകാരപ്പെടുന്ന വൈദ്യശാസ്ത്രങ്ങൾ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ആധികാരികത
ഞാൻ പ്രവർത്തിക്കുന്ന ചികിത്സാ ശാസ്ത്രത്തിന്റെ ആധികാരികത ഇതാണ്. താങ്കൾ താങ്കൾക്ക് യാതൊരു അറിവുമില്ലാത്ത ഒരു വൈദ്യ ശാസ്ത്രത്തെ ഇകഴ്ത്തുന്നത് മത തീവ്രവാദം പോലെ മറ്റു വൈദ്യശാസ്‌ത്രങ്ങളെ കണ്ണുമടച്ചു എതിർക്കുന്ന കേരളത്തിലെ ചില സാധാരണ ഡോക്ടർമാരുടെ വാക്കുകൾ കേട്ടും. ആ ഒരു വ്യത്യാസം നമ്മൾ രണ്ടും പറയുന്നതിൽ ഉണ്ട്. പിന്നെ 2014 ൽ താങ്കൾ പങ്കെടുത്ത ഹോമിയോപ്പതി പരിപാടി ആണ്.
2016 ന് ശേഷവും
അതിനു ശേഷമാണ് താങ്കളുടെ ഹോമിയോപ്പതിയെ പറ്റിയുള്ള കാഴ്ചപ്പാട് മാറിയത് എന്നു പറയുന്നു. 2016 ന് ശേഷവും താങ്കളുടെ മണ്ഡലത്തിൽ താങ്കൾ ഹോമിയോപ്പതി പരിപാടികളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെ പങ്കെടുത്തിട്ടുള്ളതിന്റെ ചിത്രങ്ങൾ ഉണ്ട്. അവ സംസാരിക്കുന്ന തെളിവുകൾ ആണ്. വ്യക്തിഹത്യ അല്ല ലക്ഷ്യം എന്നത് കൊണ്ടാണ് കൂടുതൽ ചിത്രങ്ങൾ ഇടാഞ്ഞത്.
എന്തും പറയാം
ഏതായാലും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഒന്നല്ല ഹോമിയോ വൈദ്യ ശാസ്ത്രം എന്നൊക്കെ ഈ ഇൻഫോ സെല്ഫ് മാർക്കറ്റ് സാധാ ഡോക്ടർമാരെ ഉദ്ധരിച്ചു പറയുമ്പോൾ ചുരുങ്ങിയ പക്ഷം ലോക രാജ്യങ്ങളിൽ ബദൽ വൈദ്യശാസ്ത്രങ്ങൾ എങ്ങനെ പ്രചാരത്തിലുണ്ട് എന്നതിനെ പറ്റി മിനിമം ബോധ്യം നേടേണ്ടതാണ്. അത് ഒരു ജനപ്രതിനിധി ആയത് കൊണ്ട് ആണ് അത്യാവശ്യമാകുന്നത്. ഒരു ജനപ്രതിനിധി അല്ലെങ്കിൽ അലോപ്പതി തീവ്രവാദികളെ പോലെ ഗൂഗിൾ ചെയ്തു കിട്ടുന്ന ഏതെങ്കിലും വാർത്ത പൊക്കി പിടിച്ചു ഹോമിയോ ആയുർവേദത്തിന് എതിരെ താങ്കൾക്ക് എന്തും പറയാം.
ഇപ്പോൾ അങ്ങനെ അല്ല
ആരും ചോദിക്കാൻ വരില്ല. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല. ഇന്ത്യയിലും കേരളത്തിലും സർക്കാർ അംഗീകാരത്തോടെ നടത്തുന്ന അഞ്ചര വർഷത്തെ കോഴ്‌സ് പഠിച്ചിറങ്ങി അനേകായിരം രോഗികളെ ചികിൽസിക്കുന്ന ഹോമിയോ ഡോക്ടർമാർ കൂടി നൽകുന്ന ടാക്സിൽ നിന്നുമാണ് അങ്ങയുടെ ശമ്പളവും, കാറും, അലവൻസുകളും എല്ലാം സർക്കാർ നൽകുന്നത്. മറ്റുള്ള ലോകരാജ്യങ്ങൾക്കൊപ്പം നിയമാനുസൃതം ഈ രാജ്യത്തും സർക്കാർ അംഗീകരിച്ച ഒരു വൈദ്യശാസ്ത്രത്തെയും തൊഴിലിനെയും ഒരു ജനപ്രതിനിധി കേവലമായ അറിവ് വെച്ചു തള്ളിപ്പറയുക എന്നത് ആശാസ്യമാണോ എന്ന് താങ്കൾക്ക് തന്നെ ആലോചിക്കാം.- ബിജുകുമാര്‍ തന്‍റെ മറുപടി അവസാനിപ്പിക്കുന്നു. തുടര്‍ന്നും ഇരുവരും തമ്മിലുള്ള വാദ-പ്രതിവാദങ്ങള്‍ ഫേസ്ബുക്കില്‍ തുടരുകയാണ്
ഹോമിയോ ഡിസ്പന്‍സറി ഉദ്ഘാടനം ചെയ്യുന്ന ബല്‍റാം: ഇരട്ടത്താപ്പ് അല്ലേ ഇതെന്ന് സംവിധായകന്‍ ബിജുകുമാര്‍
15 വര്‍ഷത്തെ പിണക്കം മറന്ന് കോണ്‍ഗ്രസ്; അസമില്‍ എഐയുഡിഎഫുമായി കൈകൊര്‍ത്തു, ബിജെപിയെ പരാജയപ്പെടുത്തും