ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം; രാഹുൽ ഈശ്വറിന്റെ അറസ്റ്റിൽ വിടി ബൽറാം
പാലക്കാട്: ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്ത നടപടിയിൽ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ വി ടി ബൽറാം. ആർഎസ്എസ് ക്രിമിനിലുകളെ നിലയ്ക്ക് നിർത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വിടി ബൽറാം പറയുന്നു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിന് വിരുദ്ധമായിരുന്നു ബൽറാമിന്റെ നിലപാട്. രാഹുൽ ഈശ്വറല്ല രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ നേതാവെന്ന് നേതാക്കൾ ഓർക്കണമെന്നായിരുന്നു ബൽറാമിന്റെ വിമർശനം. ഇതിന് തുടർച്ചയായാണ് പുതിയ പോസ്റ്റും. രാഹുൽ ഈശ്വറിനായി ചാനൽ ചർച്ചകളിൽ വാദിക്കുന്ന കോൺഗ്രസ് നേതാക്കളെയും വിടി ബൽറാം വിമർശിക്കുന്നുണ്ട്.
നിലപാടിനെ ചോദ്യം ചെയ്ത്
ശബരിമലയിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്യുന്നതായിരുന്നു വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ല. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നോർക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം വിമർശിച്ചത്.
അജയ് തറയിലിനെ
രാഹുൽ ഈശ്വറിനെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന നിലപാടാണ് പല കോൺഗ്രസ് നേതാക്കളും സ്വീകരിച്ചത്. ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വറിന് വേണ്ടി ശക്തമായി വാദിച്ച അജയ് തറയിലിനെ പേരെടുത്ത് പറയാതെ ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നു. രാഹുൽ ഈശ്വറിന്റെ രോമത്തിൽ പോലും തൊടാൻ സർക്കാരിനെ അനുവദിക്കില്ലെന്നാണ് ചാനൽ ചർച്ചയിൽ അജയ് തറയിൽ പറഞ്ഞത്. ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് ബൽറാം പറയുന്നു.
അറസ്റ്റ് ന്യായമല്ല
രാഹുൽ ഈശ്വറിനെ രണ്ടാമതും അറസ്റ്റ് ചെയ്ത നടപടിയെ അജയ് തറയിൽ ചോദ്യം ചെയ്തു. രാഹുലിനെതിരെ കേസെടുക്കാൻ ഒരു ന്യായവുമില്ലെന്നും മറ്റു ചിലർ പദ്ധതിയിട്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നുമായിരുന്നു അജയ് തറയിലിന്റെ പ്രതികരണം. ഭക്തരുടെ ഇടയിൽ ഭയം ഉണ്ടാക്കി ശബരിമല സമരത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും പോലീസ് നടപടി മ്ലേച്ഛമാണെന്നും അജയ് തറയിൽ ആഞ്ഞടിച്ചു.
സർക്കാരിന്റെ ഉത്തരവാദിത്തം
രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആർഎസ്എസ് ക്രിമിനലുകളെ നിലക്കുനിർത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് വിടി ബൽറാം പറയുന്നു.
കോൺഗ്രസ് വിശ്വാസികൾക്കൊപ്പം
ആരുടേയെങ്കിലും രോമത്തിൽ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാർത്ഥ കോൺഗ്രസുകാരുടെയും യഥാർത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണ്, കലാപകാരികൾക്കൊപ്പമല്ല എന്ന് പറഞ്ഞാണ് വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്ലാൻ ബി
ശബരിമലയിലെ പ്ലാൻ ബി പരാമർശത്തിന്റെ പേരിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലാകുന്നത്. സ്ത്രീ പ്രവേശനം തടയാൻ സന്നിധാനത്ത് കൈമുറിച്ച് രക്തം വീഴിച്ച് ആചാരലംഘനം നടത്താൽ പദ്ധതിയിട്ടിരുന്നതായും ഇതിനായി ഇരുപതോളം പേർ സന്നിധാനത്ത് തയാറായി നിന്നിരുന്നുവെന്നും രാഹുൽ ഊശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ രക്തം ചിന്തി സ്ത്രീ പ്രവേശനം തടയാൻ ചിലർ നിന്നിരുന്നുവെന്നും എന്നാൽ താൻ ഇടപെട്ട് ഇത് തടയുകയായിരുന്നുവെന്നും രാഹുൽ ഈശ്വർ വിശദീകരണവുമായി എത്തി. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു; സെന്‍കുമാര്‍ അമിത് ഷായെ കണ്ടു!! കേരളം മാറുന്നു
കർണാടക ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ നേർക്കുനേർ, ഷിമോഗയിൽ അഭിമാനപ്പോരാട്ടം