വിടി ബൽറാം ഉടുത്ത മുണ്ട് അഴിച്ചുകാണിച്ചാലും അത്ഭുതപ്പെടില്ല... വെറും സോഷ്യൽ മീഡിയ വിപ്ലവകാരി!!
Recommended Video
സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക പ്രവർത്തകനും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എ കെ ഗോപാലൻ എന്ന ഏ കെ ജിയെക്കുറിച്ച് കോൺഗ്രസ് എം എൽ എ വി ടി ബൽറാം ഫേസ്ബുക്കിൽ നടത്തിയ പരാമർശം ഉണ്ടാക്കിയ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഏ കെ ജിയെ ബാലപീഡകനെന്ന് വിളിച്ച വി ടി ബൽറാം ഒരു ആവേശത്തിന്റെ പുറത്ത് ചെയ്തത് അല്ല എന്ന് തെളിയിക്കുന്നതാണ് പിന്നീട് നടത്തിയ പ്രതികരണങ്ങളും.
എന്നാൽ വി ടി ബൽറാം എം എൽ എ ഇങ്ങനെ പറയുന്നതിലൊന്നും ഒരു അത്ഭുതവും ഇല്ല എന്ന അഭിപ്രായക്കാരനാണ് സി പി എം നേതാവായ എ എൻ ഷംസീര്‍ എം എൽ എയ്ക്ക് ഉള്ളത്. ബൽറാം വിവാദത്തെക്കുറിച്ച് ഏഷ്യാനെറ്റിൽ നടന്ന ചർച്ചയിലാണ് ഷംസീർ വി ടി ബൽറാം ഉടുത്ത മുണ്ട് അഴിച്ചുകാണിച്ചാലും അത്ഭുതപ്പെടില്ല എന്ന് പറഞ്ഞ് ബൽറാമിനെ ക്രൂരമായി ആക്രമിച്ചത്. അതിങ്ങനെ...
രാഹുൽ ഗാന്ധി പറയട്ടേ
ഏ കെ ജി എന്നതൊരു വികാരമാണ് അതൊരു മൂന്നക്ഷരമല്ല. ആ വികാരത്തെയാണ് പീഡോഫൈൽ എന്ന് വിളിച്ച് ആക്ഷേപിച്ചിരിക്കുന്നത്. ഏ കെ ജിയെ അപമാനിച്ച വി ടി ബൽറാമിനെതിരെ എന്ത് നിലപാടാണ് കോൺഗ്രസ് പാർട്ടി എടുക്കാൻ പോകുന്നത് എന്ന് രാഹുൽ ഗാന്ധിയാണ് പറയേണ്ടത് എന്നാണ് എ എൻ ഷംസീർ എം എൽ എ ആവശ്യപ്പെടുന്നത്.
ബൽറാമിനെ പറഞ്ഞിട്ട് കാര്യമില്ല
വി ടി ബൽറാമിനെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അദ്ദേഹം വന്നത് തീക്ഷ്ണമായ ഒരു സമരമുഖത്ത് കൂടിയൊന്നും അല്ല. ഫേസ്ബുക്കിനകത്ത് സമരം നടത്തുന്ന ആളാണ് ബൽറാം. ബൽറാം മുണ്ടഴിച്ച് കാണിച്ച് ശ്രദ്ധ പിടിച്ച് പറ്റാൻ നോക്കിയാലും അത്ഭുതമില്ല. ഞങ്ങളൊക്കെ ജനങ്ങള്‍ക്കിടയിൽ നിന്നും ഉയർന്നുവരുന്നവരാണ്. ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, പി സി വിഷ്ണുനാഥ് തുടങ്ങിയവരൊക്കെ തീക്ഷ്ണമായ സമരമുഖങ്ങളിലൂടെ ഉയർന്നുവന്നവരാണെന്നും ഷംസീർ പറയുന്നു.
ബൽറാമിനെക്കുറിച്ച് കേൾക്കുന്നത്
എന്നാൽ വി ടി ബൽറാമിനെക്കുറിച്ച് കേൾക്കുന്നത് അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോഴാണ്. ഒരു സുപ്രഭാതത്തിൽ എങ്ങനെയോ സീറ്റ് കിട്ടി. നല്ല ടൈമായത് കൊണ്ട് ജയിച്ചുപോയി. ഇപ്പോ നടത്തുന്നത്, കോൺഗ്രസിന്റെ എസ്റ്റാബ്ലിഷ്മെന്റിനെക്കുറിച്ച് സംസാരിക്കുക എന്നതാണ്. വി ടി ബൽറാമിനെ തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറല്ല എന്നും ഷംസീർ പറഞ്ഞു.
വക്കാലത്ത് പിടിക്കല്ലേ
കോൺഗ്രസിന് വേണ്ടി സംസാരിക്കാൻ വന്ന ജ്യോതികുമാർ ചാമക്കാലയോട് വെറുതെ വി ടി ബൽറാമിനെ ചുമന്ന് നാറാൻ നിൽക്കണ്ട എന്നാണ് ഷംസീർ പറയുന്നത്. എന്നാൽ ഗാന്ധികുടുംബത്തിലെ സ്ത്രീകളെ ആക്ഷേപിച്ച് സംസാരിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ ഷംസീർ ഉത്തരം പറയാതെ തിരിച്ചാക്രമണം നടത്താനാണ് തയ്യാറായത്.
സോഷ്യൽ മീഡിയയല്ല
പൊതുപ്രവർത്തകർ സോഷ്യൽ മീഡിയയിലായാലും പൊതു പ്രസംഗത്തിലായാലും ചില മര്യാദകൾ പാലിക്കേണ്ട കാര്യമുണ്ടെന്നാണ് എ എൻ ഷംസീർ പറയുന്നു. വി ടി ബൽറാം പറയുന്നത് പോലെ തങ്ങൾക്കും പറയാൻ പറ്റും. എന്നാൽ അതല്ല തങ്ങളുടെ മര്യാദ. സോഷ്യൽ മീഡിയയല്ല ജനങ്ങളാണ് ശരിയും തെറ്റും വിധിക്കേണ്ടത് എന്നും ഷംസീർ പറയുന്നു.
കോൺഗ്രസ് തള്ളിക്കളഞ്ഞു
ഏ കെ ജിക്കെതിരെ വി ടി ബൽറാം നടത്തിയ പരാമർശം കോൺഗ്രസ് പാർട്ടി അംഗീകരിക്കുന്നില്ല. ഇതേക്കുറിച്ച് മുതിർന്ന നേതാക്കന്മാർ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. ഇനി ഇതേക്കുറിച്ച് പറയേണ്ടത് വി ടി ബൽറാമാണ്. ഇത് പറയുമ്പോൾ തന്നെ എതിരഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും അതിനെ അടിച്ചമർത്താൻ നോക്കണ്ട എന്നും കോണ്‍ഗ്രസിന് വേണ്ടി സംസാരിച്ച ജ്യോതികുമാർ ചാമക്കാലയും പറഞ്ഞു.