പി ജയരാജൻ ഡ്രാക്കുള; വിശുദ്ധ കുർബാന നയിക്കേണ്ടത് ഡ്രാക്കുളയല്ലെന്ന് വിടി ബൽറാം!
തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പിജയരാജനെതിരെ രൂക്ഷ വിമർശനവുമായ കോൺഗ്രസ് എംഎൽഎ വിടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ചേർന്ന സർവ്വകക്ഷി സമാധാന യോഗത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ബഹളമായിരുന്നു.
തുടർന്ന് പ്രതിപക്ഷ എംഎൽഎമാരെ വിളിച്ചില്ലെന്ന് പറഞ്ഞായിരുന്നു കോൺഗ്രസ് യോഗം ബഹിഷ്കരിക്കുകയായിരുന്നു. യോഗത്തില്‍ ബഹളം വച്ച യുഡിഎഫ് നേതാക്കളോട് ജയരാജന്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു വിടി ബൽറാമിന്റെ രൂക്ഷ വിമർശനം.
കുർബാന ചൊല്ലേണ്ടത് ഡ്രാക്കുളയല്ല
സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി ജയരാജനല്ല, വിശുദ്ധ കുർബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല എന്നായിരുന്നു ഫേസ്ബുക്കിലൂടെ വിടി ബൽറാം വിമർശിച്ചത്. മുന്‍കൂട്ടി തീരുമാനിച്ച നാടകമാണ് സര്‍വ്വകക്ഷിയോഗത്തില്‍ യുഡിഎഫ് അവതരിപ്പിച്ചതെന്നും സിപിഎം കണ്ണൂര്‍ജില്ലാ സെക്രട്ടറി കൂടിയായ ജയരാജന്‍ ആരോപിച്ചിരുന്നു.
കെകെ രാഗേഷിനെ ഇരുത്തിയ നടപടി ശരിയായില്ല
സർവകക്ഷി യോഗത്തിൽ എംഎൽഎമാരെ വിളിച്ചില്ലെന്നും വേദിയിൽ എംപി കെകെ രാഗേഷിനെ ഇരുത്തിയ നടപടി ശരിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് യോഗം ബഹിഷ്കരിച്ചത്. കൊലപാതകങ്ങൾക്ക് കൂട്ടു നിന്ന പി ജയരാജൻ യോഗത്തിൽ സംബന്ധിക്കുമ്പോൾ സർവ്വകക്ഷി യോഗത്തിൽ സമാധാനത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറല്ലെന്നും യോഗം ബഹഷ്ക്കരിച്ച കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സിപിഎമ്മിന് ആത്മാർത്ഥതയില്ല
അതേസമയം ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സിപിഎമ്മിന് തെല്ലും ആത്മാര്‍ത്ഥതില്ലെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമാധാന യോഗത്തെപ്പോലും വെറും പ്രഹസനമാക്കാനാണ് സിപിഎം ശ്രമിച്ചത് എന്നദ്ദേഹം കുറ്റപ്പെടുത്തി. എ കെ ബാലന്‍റെ പ്രസ്താവന ബാധകമാവുന്നത് സിപിഎമ്മിന് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷുഹൈബ് ദിനം
കൂടാതെ ഈ മാസം 24ന് ഷുഹൈബ് ദിനമായി ആചരിക്കും. അന്ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രകടനവും പൊതുയോഗവും നടത്തും. ഷുഹൈബ് വധത്തില്‍ ഭാവി സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച മൂന്ന് മണിക്ക് കണ്ണൂരില്‍ കെ സുധാകരന്റെ സമരപ്പന്തലില്‍ യുഡിഎഫ് നേതൃയോഗം ചേരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.
ബോംബോറിഞ്ഞ ശേഷം വെട്ടി
തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ കഴിഞ്ഞ 12നായിരുന്നു മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന് വെട്ടേറ്റത്. ഷുഹൈബിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ഷുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.