കൊവിഡ് രോഗിക്ക് പ്രതിദിനം 20,000 മുതൽ 25,000 രൂപ വരെ ചെലവഴിക്കുന്നുണ്ടെന്ന് പറഞ്ഞതെന്തിന്: ബല്‍റാം
തിരുവനന്തപുരം: ഓരോ കോവിഡ് രോഗിക്കും വേണ്ടി പ്രതിദിനം കേരള സർക്കാർ 20,000 മുതൽ 25,000 രൂപ വരെ ചെലവഴിക്കുന്നുണ്ടെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവരുടെ മുമ്പത്തെ അവകാശവാദത്തെ ചോദ്യം ചെയ്ത് വിടി ബല്‍റാം എംഎല്‍എ. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്കുള്ള ഫീസ് നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ബല്‍റാമിന്‍റെ പ്രതികരണം.
ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
''ജനറൽ വാർഡ് - 2300 രൂപ, എച്ച്.ഡി.യു. - 3300 രൂപ, ഐ.സി.യു. - 6500 രൂപ, ഐ.സി.യു. വെന്റിലേറ്റർ ഉപയോഗിക്കുകയാണെങ്കിൽ - 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകൾ. ഇതിന് പുറമേ പി.പി.ഇ. കിറ്റിനുള്ള ചാർജും ഈടാക്കാവുന്നതാണ്.
ആർ.ടി.പി.സി.ആർ. ഓപ്പൺ - 2750 രൂപ, ആന്റിജൻ ടെസ്റ്റ് - 625 രൂപ, എക്സ്പേർട്ട് നാറ്റ് - 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 1) - 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് 2) - 1500 രൂപ."
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് ഈടാക്കാവുന്ന പരമാവധി നിരക്കുകളാണ് ഇവ. സംസ്ഥാന സർക്കാരാണ് ഈ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സാമൂഹ്യ വ്യാപനം മൂലം പോസിറ്റീവ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന വേളയിൽ സർക്കാർ ആശുപത്രികളെ മാത്രം വച്ചുകൊണ്ട് അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല. എണ്ണത്തിൽ എത്രയോ അധികമുള്ള സ്വകാര്യ ആശുപത്രികളേയും നഴ്സിംഗ് ഹോമുകളേയുമൊക്കെ നമ്മുടെ നെറ്റ് വർക്കിലേക്ക് കൂടുതലായി ഉൾപ്പെടുത്തണം. എന്നാൽ അവിടെ സാധാരണക്കാരന് താങ്ങാൻ കഴിയുന്ന ഒരു നിരക്ക് ഏർപ്പെടുത്തുകയും വേണം. ആ ദിശയിലുള്ള വളരെ നല്ല ഒരു നീക്കമാണ് ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഒരൊറ്റ സംശയം മാത്രം. സ്വകാര്യ ആശുപത്രികൾക്ക് അവരുടേതായ എല്ലാ ഓവർഹെഡും ന്യായമായ പ്രവർത്തന ലാഭവും സഹിതമായിരിക്കുമല്ലോ ഈ നിരക്കുകൾ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ അത്തരം പല ചെലവുകളും ഇല്ല. മറ്റ് ചിലതാവട്ടെ കോവിഡ് കാലത്തിന് മുൻപു തൊട്ടേ ഉള്ള പതിവ് ചെലവുകളുമാണ്.
എന്നിട്ടും എന്തിനാണ് ഓരോ കോവിഡ് രോഗിക്കും വേണ്ടി പ്രതിദിനം കേരള സർക്കാർ 20,000 മുതൽ 25,000 രൂപ വരെ ചെലവഴിക്കുന്നുണ്ടെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് അടക്കം പഴയ പി ആർ കാലത്ത് നിരന്തരം പറഞ്ഞു കൊണ്ട് നടന്നിരുന്നത്?