ശ്രീചിത്രനെ ട്രോളി ബൽറാം.. ഇന്ത്യയെ കണ്ടെത്തൽ തന്നോളൂ.. അല്ലെങ്കിൽ അതും അടിച്ച് മാറ്റും!
കോഴിക്കോട്: കവിത മോഷണത്തിന്റെ പേരില്‍ 'സാംസ്‌കാരിക നായകര്‍' പരസ്പരം ചെളി വാരിയെറിയുന്ന വിചിത്ര കാഴ്ചയാണ് ശബരിമല വിഷയം തണുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയെ ചൂട് പിടിപ്പിച്ചിരിക്കുന്നത്. കേരള വര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിത മോഷണത്തിന് കയ്യോടെ പിടിക്കപ്പെട്ടതില്‍ കെണിയിലായിരിക്കുന്നത് സാംസ്‌ക്കാരിക പ്രവര്‍ത്തകനായ എംജെ ശ്രീചിത്രന്‍ കൂടിയാണ്.
യുവകവിയായ കലേഷിന്റെ കവിത തന്റെതെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രസിദ്ധീകരിക്കാന്‍ ദീപയ്ക്ക് നല്‍കിയത് ശ്രീചിത്രനാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദീപയ്‌ക്കൊപ്പം ശ്രീചിത്രനും സോഷ്യല്‍ മീഡിയ വിചാരണയ്ക്ക് വിധേയനായിക്കൊണ്ടിരിക്കുന്നു. അതിനിടെ പഴയൊരു കണക്ക് ശ്രീചിത്രനോട് വീട്ടി രംഗത്ത് വന്നിരിക്കുകയാണ് തൃത്താല എംഎല്‍എ വിടി ബല്‍റാം.
ബൽറാമിന് കിട്ടിയ പരിഹാസം
ശബരിമല സ്ത്രീ പ്രവേശന വിധിക്ക് അനുകൂലമായി നിലപാടെടുത്ത കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് വിടി ബല്‍റാം. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നിലപാട് മാറ്റിയതോടെ സജീവമായിരുന്ന വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഏറെ നാള്‍ നിശ്ചലമായിക്കിടന്നു. ബല്‍റാമിന്റെ ഈ മൗനത്തെ സോഷ്യല്‍ മീഡിയ പരിഹസിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ശ്രീചിത്രനും ഉണ്ടായിരുന്നു.
തക്കസമയത്ത് പകരം വീട്ടൽ
അന്ന് ശ്രീചിത്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകം ഇനി കാണുമ്പോള്‍ ബല്‍റാമിന് നല്‍കണം എന്ന് പരിഹസിച്ചിരുന്നു. കോപ്പിയടി വിവാദത്തില്‍ ശ്രീചിത്രന്‍ കുടുങ്ങിയപ്പോള്‍ പഴയ പരിഹാസത്തിന് പ്രതികാരം ചെയ്തിരിക്കുകയാണ് വിടി ബല്‍റാം. എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഇന്ത്യയെ കണ്ടെത്തൽ തന്നോളൂ
പ്രിയപ്പെട്ട ശ്രീചിത്രൻ, നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന ആ പുസ്തകം എത്രയും പെട്ടെന്ന് എനിക്ക് തന്നെ തന്നോളൂ. എന്റെ കയ്യിൽ അതിന്റെ കോപ്പി ഇല്ലാത്തത് കൊണ്ടല്ല, നിങ്ങളുടെ ഷെൽഫിൽ അതിരുന്നാൽ അതിലെ ഓരോ പേജും നിങ്ങൾ അടിച്ചുമാറ്റി സ്വന്തം പേരിലും മറ്റ് വല്ലവരുടെ പേരിലുമൊക്കെ പലയിടത്തും പ്രസിദ്ധീകരിച്ചു കളയും എന്ന പേടി കൊണ്ടാണ് എന്നാണ് ബൽറാം കുറിച്ചിരിക്കുന്നത്.
ശ്രീചിത്രന്റെ പോസ്റ്റ്
ശ്രീചിത്രന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: മുൻപൊരിക്കൽ, ബൽറാമിന്റെ മണ്ഡലമായ തൃത്താലയിൽ ഞാനൊരു നഹ്റു അനുസ്മരണ പ്രഭാഷണത്തിനു പോയി. സെക്കുലറിസം, ഭരണഘടന, സയന്റിഫിക് ടെമ്പർ, ഇന്ത്യൻ ജനാധിപത്യം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. ബൽറാമിന്റെ സാന്നിദ്ധ്യത്തിൽ ഒരു കുട്ടിക്ക് 'ഇന്ത്യയെ കണ്ടെത്തൽ' നൽകി ആ പുസ്തകത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്തു.
സമ്മാനമായി ഇന്ത്യയെ കണ്ടെത്തൽ
ഏറെ സന്തോഷമുള്ളൊരു കാര്യമാണ്, ഈ രാജ്യത്തിൽ ഒരു കുട്ടിക്ക് 'ഇന്ത്യയെ കണ്ടെത്തൽ' സമ്മാനമായി നൽകുന്നത്. ഈ രാജ്യം എന്താണെന്ന, എങ്ങനെ കണ്ടെത്തപ്പെട്ടതാണെന്ന, എങ്ങനെ ആധുനീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവിന്റെ ആയുധമാണ് നൽകപ്പെടുന്നത്. ആ സന്തോഷം എനിക്കിപ്പോഴും ഓർമ്മയിലുണ്ട്.
കോപ്പി ബൽറാമിന്
ഇന്ന് ബൽറാം എവിടെയാണെന്നെനിക്കറിയില്ല. എവിടെയായാലും പ്രളയം വന്നു പുസ്തകങ്ങൾ കൊണ്ടു പോയിട്ടും വിട്ടു പോകാതെ എന്റെ ഷെൽഫിലുള്ള ഒരു കോപ്പി ഇന്ത്യയെ കണ്ടെത്തൽ എനിക്ക് ബൽറാമിനു നൽകണമെന്നുണ്ട്. ഈ ചിത്രം കാണുമ്പോഴെല്ലാം, ആ പുസ്തകം അനിവാര്യമായും ആവശ്യമുള്ളയാൾ തൊട്ടടുത്തുണ്ടായിട്ടും ഞാൻ ആ കുട്ടിക്ക് മാറിക്കൊടുത്തു പോയല്ലോ എന്ന സങ്കടം എന്നെ വന്നു പൊതിയുന്നു.
പൂർവ്വാശ്രമം ആയിരുന്നു ഭേദം
ശബരിമല വിഷയത്തിൽ ബൽറാം പ്രതികരിച്ച ശേഷവും ശ്രീചിത്രൻ പരിസഹിച്ച് രംഗത്ത് വന്നിരുന്നു. ആ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: പ്രിയ ബൽറാം, താങ്കളെക്കൊണ്ട് സംസാരിപ്പിക്കാനായി ഞാൻ എടുത്ത പ്ലാൻ ഋ കണ്ടിട്ടാണ് താങ്കൾ സംസാരിച്ചത് എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. എങ്കിലും എന്റെ സുഹൃത്തേ, താങ്കൾ സംസാരിച്ചതോടെ എനിക്കു തോന്നുന്നത് ബധിരനും മൂങ്ങനുമായ പൂർവ്വാശ്രമമായിരുന്നു ഇതിലും ഭേദം എന്നാണ്
നെഹ്റുവിനെ അറിയണം
വിശ്വാസികളെ സ്നേഹിക്കുന്ന കോൺഗ്രസിന്റെ ഇക്കാര്യത്തിലെ 'ഉത്തരവാദിത്തം ' മനസ്സിലാക്കുന്ന നെഹ്റുവിൻ ആദർശം എന്താണെന്ന് മനസ്സിലായില്ല. ഗോവധ നിരോധനത്തിനു വേണ്ടി ഉയർന്ന ഓരോ സമയത്തെയും ആവശ്യങ്ങളെ നഹ്റു കോൺഗ്രസിൽ തന്നെയും നേരിട്ടവിധം താങ്കൾക്കറിയുന്നതാവണം.
ഇനി കാണുമ്പോൾ തരാം
ഭരണഘടനയുടെ മൗലികാവകാശത്തെ, മൂല്യങ്ങളെ, ഭരണഘടനാ ധാർമ്മികതയെ ഉയർത്തപ്പിടിച്ച ഈ വിധി അംഗീകരിക്കാതെ നിരത്തിലിറങ്ങിയവർ കലാപകാരികളാണെന്ന് പറയാൻ കഴിയില്ലെങ്കിൽ ബധിരനും മൂങ്ങനുമായി തുടരുകയായിരുന്നു നല്ലത്. ഇന്ത്യയെ കണ്ടെത്തൽ എടുത്തു വെച്ചിട്ടുണ്ട്. ഇനി കാണുമ്പോൾ തരാം എന്നായിരുന്നു പോസ്റ്റ്. ഇതിനാണിപ്പോൾ എംഎൽഎ മറുപടി കൊടുത്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമലയുളള പത്തനംതിട്ടയിൽ ബിജെപി നിലംതൊടാതെ പറന്നു! ബിജെപിക്ക് ആകെ കിട്ടിയ വോട്ട് വെറും 19!