ചെര്‍പ്പുളശ്ശേരി പീഡനം: റേപ്പ് ജോക്കുമായി വിടി ബൽറാം, വൻ പ്രതിഷേധം, പോസ്റ്റ് പിൻവലിച്ച് എംഎൽഎ
പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്നാണ് യുവതി പരാതി നല്‍കിയിട്ടുളളത്. എന്നാല്‍ പീഡനം നടന്നത് പാര്‍ട്ടി ഓഫീസില്‍ വെച്ചല്ലെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
അതിനിടെ സിപിഎമ്മിനെ പരിഹസിക്കാന്‍ വേണ്ടി ചെര്‍പ്പുളശേരി പീഡനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ റേപ് ജോക്ക് പോസ്റ്റ് ചെയ്ത വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്. എംഎൽഎയുടെ ഭാര്യയുടെ ചിത്രം അടക്കം ഉപയോഗിച്ച് എതിരാളികൾ സൈബർ ആക്രമണവും നടത്തുന്നു. പിന്നാലെ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ് ബൽറാം.
എംഎൽഎയുടെ റേപ് ജോക്
''പാര്‍ട്ടി ഓഫീസില്‍ തൊഴിലാളി നേതാക്കള്‍ക്കുളള മുറിയുടെ പുറത്ത് ഇംഗ്ലീഷ് ശരിക്കും അറിയാത്ത ഏതോ ഒരു സഖാവ് ലേബര്‍ റൂം എന്ന് ബോര്‍ഡ് എഴുതി വെച്ചു. അത്ര ഉണ്ടായിട്ടുളളൂ'' എന്നായിരുന്നു വിടി ബല്‍റാം ആദ്യത്തെ പോസ്റ്റില്‍ പരിഹസിച്ചത്. ഇതോടെ ബൽറാമിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നു.
തിരിച്ച് അശ്ലീലം പറഞ്ഞ് ആക്രമണം
രാഷ്ട്രീയ എതിരാളികളെ താഴ്ത്തിക്കെട്ടാൻ ബലാത്സംഗം പോലൊരു ക്രൂരതയെ തമാശയാക്കുന്ന എംഎൽഎയുടെ നിലവാരത്തെ സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. മാത്രമല്ല ഇടത് അണികൾ അതേ നിലവാരത്തിൽ ബൽറാമിന് മറുപടികളുമായി എത്തി. ബൽറാമിന്റെ ഭാര്യയുടെ ചിത്രം അടക്കം ഉപയോഗിച്ച് അശ്ലീലമടക്കം പറഞ്ഞാണ് സൈബർ ആക്രമണം.
പോസ്റ്റ് പിൻവലിച്ചു
വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ ബൽറാം പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ്. മാത്രമല്ല വിശദീകരണവും നൽകിയിരിക്കുന്നു. ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെയാണ്: ചെർപ്പുളശേരി സംഭവവുമായി ബന്ധപ്പെട്ട് ഞാനിന്നലെ ഇട്ട രണ്ടാമത്തെ പോസ്റ്റ് പിൻവലിക്കുന്നു. എന്റെ ഭാര്യയുടെ ചിത്രം വച്ച് അവഹേളിച്ചു കൊണ്ടുള്ള സിപിഎമ്മിന്റെ സൈബർ ആക്രമണത്തെ ഭയന്നിട്ടല്ല.
പരിഹാസം സിപിഎമ്മിനോട്
കുടുംബാംഗങ്ങളെ വച്ചുള്ള അതുപോലുള്ള ആക്രമണം സിപിഎം എനിക്കെതിരേയും ശ്രീമതി കെ.കെ രമ അടക്കം അവർക്ക് രാഷ്ട്രീയമായി വിരോധമുള്ള പലർക്കുമെതിരേയും സ്ഥിരമായി നടത്താറുണ്ട് എന്നതിനാൽ അക്കാര്യത്തിൽ പുതുമയില്ല. എന്നാൽ സിപിഎമ്മിന്റെ ധാർമ്മികതാ നാട്യങ്ങളോടുള്ള പരിഹാസമെന്ന നിലയിൽ ഉദ്ദേശിക്കപ്പെട്ട എന്റെ പോസ്റ്റ് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ അവസ്ഥയോട് സെൻസിറ്റിവിറ്റി പുലർത്തുന്നതല്ലെന്ന വിമർശനങ്ങളെ പോസിറ്റീവായി ഉൾക്കൊള്ളുന്നതുകൊണ്ട് അത് സ്വമേധയാ പിൻവലിക്കുന്നു.
ഖാപ് പഞ്ചായത്തുകൾ
നാട്ടിൽ നിലനിൽക്കുന്ന നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി പാർട്ടി അന്വേഷണമെന്ന പേരിൽ ഇരകളെ സമ്മർദ്ദത്തിലാക്കി സ്ത്രീ പീഡനക്കേസുകൾ അട്ടിമറിക്കുന്ന ഖാപ് പഞ്ചായത്തുകൾ സിപിഎം നടത്തുന്നിടത്തോളം കാലം ഇതുപോലുള്ള അവസരങ്ങളിൽ ആ പാർട്ടിയും അതിന്റെ ഇരട്ടത്താപ്പും ചർച്ചാവിഷയമാകുക തന്നെ ചെയ്യും.
ട്രോളുകൾ സ്വാഭാവികം
ഇതുപോലൊരു ക്രൈമിന് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് വേദിയായെന്ന ആരോപണം ഇര ഉയർത്തുമ്പോൾ, പോലീസ് എഫ്ഐആറിലടക്കം അക്കാര്യം ഇടം പിടിക്കുമ്പോൾ, എല്ലാ മാധ്യമങ്ങളും ഒരു ദിവസം മുഴുവൻ അത് റിപ്പോർട്ട് ചെയ്യുമ്പോൾ, അതിനേക്കുറിച്ച് ട്രോളുകളടക്കമുള്ള സോഷ്യൽ മീഡിയ ചർച്ചകളും സ്വാഭാവികമാണ്. ഇരയുടെ മൊഴിയാണ് പ്രധാനമെന്നിരിക്കെ, അതിനെ നിഷേധിക്കാൻ പാർട്ടി കാണിക്കുന്ന വ്യഗ്രത കാൺകെ സംശയമുണ്ടാവുന്നതും സ്വാഭാവികം.
തെറിവിളിക്കാൻ ആത്മവിശ്വാസം
ഈ കേസ് അട്ടിമറിക്കാനും സിപിഎമ്മിന് ഇതിൽ പങ്കില്ല എന്ന് വരുത്തിത്തീർക്കാനും പോലീസിന് മുകളിൽ ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നുണ്ടെന്നത് വ്യക്തമാണ്. ഏതായാലും പോലീസ് കാര്യങ്ങൾ മുഴുവനും തുറന്നു പറയാത്ത ഇപ്പോഴത്തെ സാഹചര്യത്തിൽ വാർത്ത പൂർണ്ണമായും ശരിയാണോ എന്ന സംശയത്തിന്റെ ഒരു പുകമറ ഉയർന്നുവന്ന ധൈര്യത്തിലാണ് ഇടതുപക്ഷ ബുദ്ധിജീവികൾക്ക് കൂട്ടത്തോടെ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങി പൊളിറ്റിക്കൽ കറക്റ്റ്നെസ് പഠിപ്പിക്കാനും സൈബർ അണികൾക്ക് തെറിവിളി ആക്രമണം നടത്താനും ആത്മവിശ്വാസം ലഭിച്ചിരിക്കുന്നതെന്ന് കാണാവുന്നതാണ്.
യഥാർത്ഥത്തിൽ നടന്നോ
നേരത്തെ, ഷൊർണൂരിലെ സിപിഎം എംഎൽഎ ഡിവൈഎഫ്ഐ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നപ്പോൾ അത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പലവിധ ട്രോളുകളും ഉയർന്നിരുന്നുവെങ്കിലും അന്ന് ആ പെൺകുട്ടിക്ക് പിന്തുണയുമായി ''ഇടതുപക്ഷ" സാംസ്ക്കാരിക നായകർ ആരും കടന്നുവരാതിരുന്നതും ട്രോൾ ചെയ്തവരെ വിമർശിക്കാതിരുന്നതും അത്തരമൊരു പീഡന ശ്രമം യഥാർത്ഥത്തിൽ അവിടെ നടന്നിരുന്നു എന്നതിന്റെ കുറ്റബോധത്തിലാണോ എന്നും തോന്നിപ്പോവുന്നു.
ധാർമികതയുടെ പൊള്ളത്തരം
സിപിഎം ബുദ്ധിജീവികളുടെ സെലക്റ്റീവ് ധാർമികതയുടെ പൊള്ളത്തരം ഇന്നാട്ടിലെ ജനങ്ങൾക്ക് ഇങ്ങനെ പല അവസരങ്ങളിലായി ബോധ്യമായതാണ്. എന്റെ വാക്കുകൾ അനുചിതമായിരിക്കാം, അംഗീകരിക്കുന്നു. എന്നാൽ അതിന്റെ എത്രയോ ഇരട്ടി അനുചിതമാണ് ഒരു ലൈംഗിക പീഡനക്കേസിൽ പോലീസിന് പരാതി നൽകാൻ ഇരയെ അനുവദിക്കാതെ പാർട്ടി നേതാക്കൾ ഇടപെട്ട് കേസ് ഒതുക്കിത്തീർക്കുന്നത്.
ഭരണക്കാർക്ക് വാഴ്ത്തുപാട്ട്
അതിലും അനുചിതമാണ് പ്രതിക്ക് പ്രതീകാത്മക ശിക്ഷ മാത്രം നൽകി രക്ഷപ്പെടുന്നുന്നത്, അതിനേക്കാൾ ലജ്ജാകരമാണ് ആ ശിക്ഷയെപ്പോലും പ്രഹസനമാക്കി തൊട്ടടുത്ത ദിവസങ്ങളിൽ സംസ്ഥാന മുഖ്യമന്ത്രി തന്നെ പ്രതിയോടൊപ്പം വേദി പങ്കിട്ട് അയാൾക്ക് പിന്തുണ സൂചിപ്പിക്കുന്നത്, അതിനേക്കാൾ കുറ്റകരമാണ് അതൊക്കെ കണ്ടിട്ടും കാണാത്തമട്ടിൽ സ്ത്രീ സംരക്ഷകരായ ബുദ്ധിജീവികൾ വീണ്ടും വീണ്ടും ഭരണക്കാർക്ക് വാഴ്ത്തുപാട്ട് പാടുന്നത്.
കൗശലം എല്ലായ്പ്പോഴും വിലപ്പോവില്ല
ഓഡിറ്റിംഗ് എല്ലായിടത്തേക്കുമാവുകയാണെങ്കിൽ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. എന്നാൽ ആന ചോരുന്നത് കാണാതെ കടുക് ചോരുന്നത് നോക്കിയിരുന്ന് ചർച്ച വഴിതിരിച്ചുവിടുന്ന ഇടതു ബുദ്ധിജീവികളുടെ പതിവ് കൗശലം എല്ലായ്പ്പോഴും വിലപ്പോവില്ല. കാത്തിരിക്കാം എന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമലയുമായി കെ സുധാകരൻ കയറിച്ചെന്നത് പുലിമടയിൽ.. സുധാകരനെ പറപ്പിച്ച് ടീച്ചറും കുട്ടികളും, വീഡിയോ!