തെറ്റ് തിരുത്താതെ മോഹന്‍ലാല്‍; ഫാന്‍സ് തെറിവിളിക്കുന്നു, നിയമനടപടിക്കൊരുങ്ങി വിടി മുരളി
കൊച്ചി: ബിഗ് ബോസ് എന്ന പരിപാടിയില്‍ അവതാരകനായ നടന് മോഹന്‍ലാല്‍ 'മാതളതേനുണ്ണാന്‍' എന്ന ഗാനം താനാണ് പാടിയതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ 'ഉയരും ഞാന്‍ നാടാകെ' എന്ന ചിത്രത്തിലെ പാട്ട് പാടിയത് താനാണെന്ന് വ്യക്തമാക്കി ഗായകന് വിടി മുരളിയും രംഗത്തെത്തി. സംഭവം വലിയ വിവാദമായെങ്കിലും ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ മോഹന്‍ലാലോ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റോ തയ്യാറായിട്ടില്ല.
അതേസമയം മോഹന്‍ലാലിന്റെ അവകാശവാദത്തിനെതിരെ രംഗത്തെത്തിയ വിടി മുരളിയ്ക്കെതിരെ കടുത്ത അസഭ്യവര്‍ഷമാണ് മോഹന്‍ലാല്‍ ആരാധകര്‍ ഉയര്‍ത്തുന്നത്. ഇതോടെ സംഭവത്തില്‍ നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് വിടി മുരളി. വിശദാംശങ്ങളിലേക്ക്
ബിഗ് ബോസ് പരിപാടിയില്‍
"മാതള തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ..." എന്ന ഗാനം പാടിയത് താനാണെന്നായിരുന്നു ബിഗ് ബോസ് ഷോയ്ക്കിടെ മോഹന്‍ലാല്‍ പറഞ്ഞത്. പരിപാടിയിലെത്തിയ നടന് ധര്മ്മജനോടായിരുന്നു മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്. എന്നാല്‍ വൈകാതെ തന്നെ ഗാനം ആലപിച്ചത് താന്‍ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായകന് വിടി മുരളി രംഗത്തെത്തി.
മോഹന്‍ലാലിനെതിരെ വിടി മുരളി
ഫേസ്ബുക്കിലൂടെയായിരുന്നു വിടി മുരളി ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ നടന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. അതേസമയം നടനെതിരെ പ്രതികരിച്ചെന്നാരോപിച്ച് കടുത്ത അസഭ്യവര്‍ഷമാണ് ആരാധകര്‍ നടത്തുന്നതെന്ന് വിടി മുരളി പറഞ്ഞു. അഴിമുഖത്തിന് നല്കിയ അഭിമുഖത്തിലാണ് തെറ്റ് ചൂണ്ടിക്കാട്ടിയതിന് ഇനിയും അപമാനം സഹിക്കാന്‍ കഴിയില്ലെന്ന് വിടി മുരളി പറഞ്ഞത്.
നാക്ക് പിഴയോ അബദ്ധമോ
ഇവിടെ നാക്ക് പിഴയോ അബദ്ധമോ അല്ല സംഭവിച്ചിരിക്കുന്നത്. മറിച്ച് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത് തെറ്റാണ്. മോഹന്‍ലാല്‍ എന്ന നടനോട് തനിക്ക് യാതൊരു വിരോധവും ദേഷ്യവും ഇല്ല. എന്നാല്‍ തെറ്റിനെ അംഗീകരിക്കാന്‍ തനിക്കാവില്ല, വിടി മുരളി പറഞ്ഞു. വിഷയത്തില്‍ മോഹന്‍ലാല്‍ തുടരുന്ന മൗനത്തിനെതിരേയും വിടി മുരളി പ്രതികരിച്ചു.
തിരുത്താമായിരുന്നു
പറ്റിയ തെറ്റ് തിരുത്താന്‍ അദ്ദേഹത്തിന് തയ്യാറാകാമായിരുന്നു. അല്ലേങ്കില് പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ചാനലിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അനീതിയാണ്. തനിക്കെതിരെ ഫാന്‍സ് എന്ന വാനരകൂട്ടം അസഭ്യം പറയുകയാണ്. അവരെ നിയന്ത്രിക്കാന്‍ പോലും മോഹന്‍ലാല്‍ മുന്നോട്ടു വരുന്നില്ലെന്നത് ഖേദകരമാണ്, ഇതിനെതിരെ താന്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിടി മുരളി പറഞ്ഞു.
പാട്ട് പാടിയത്
സംഭവം വിവാദമായതോടെ നിരവധി പേര് തന്നെ ബന്ധപ്പെട്ടിരുന്നു. മോഹന്‍ലാലും ആ പാട്ട് പാടിക്കാണും എന്നായിരുന്നു ചിലര്‍ തന്നോട് പറഞ്ഞത്. എന്നാല്‍ സിനിമയില്‍ ഒരാള്‍ മാത്രമേ ആ പാട്ട് പാടിയിട്ടുള്ളൂ. അത് താനാണ്.
സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല
ആ സിനിമ ഇറങ്ങുന്ന കാലത്ത് മോഹന്‍ലാല്‍ ഇത്ര വലിയ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നില്ല. നെഗറ്റീവ് റോളുകള്‍ മാത്രം ചെയ്ത് നടന്നിരുന്ന ഒരു നടനായിരുന്നു. ഈ സിനിമയിലാണ് അദ്ദേഹത്തിന് നല്ല വേഷം ലഭിച്ചത്. അദ്ദേഹമാണ് ഈ പാട്ട് രംഗത്ത് അഭിനയിച്ചത് എന്ന് പറഞ്ഞാല്‍ അത് ശരിയാണ്.
അംഗീകരിക്കാന്‍ കഴിയില്ല
അല്ലാതെ താനാണ് ആ പാട്ട് പാടിയതെന്ന തീര്‍ത്തും തെറ്റായ കാര്യം പറഞ്ഞാല്‍ അതിനെ അംഗീകരിക്കാന്‍ കഴിയില്ല. മോഹന്‍ലാലിന് സംഭവിച്ചത് നാക്കുപിഴയാണെന്ന് താന്‍ കരുതുന്നില്ല. കാരണം മുരളിയേട്ടന് പാടിയ പാട്ട് തനിക്ക് വലിയ ഇഷ്ടമാണെന്ന് മോഹന്‍ലാല്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അഴിമുഖത്തോട് വിടി മുരളി പറഞ്ഞു.
യോഗ്യത ഇല്ലെന്നാണ്
മോഹന്‍ലാല്‍ ഒരു നടന് മാത്രമല്ല. മലയാള സിനിമാ തൊഴിലാളി സംഘടനയായ അമ്മിയുടെ പ്രസിഡന്റ് കൂടിയാണ്. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കുന്നയാള്‍ ഇത്തരത്തില്‍ കളവ് പറയുന്നത് എങ്ങനെയാണ് അംഗീകരിക്കുക. അദ്ദേഹത്തിന് ഈ പദവിയിലിരിക്കാന്‍ യോഗ്യത ഇല്ലെന്നാണ് ഈ സംഭവത്തോട് കൂടി വ്യക്തമായിരിക്കുന്നത്.
എന്തിനാണ് ചെയ്യുന്നത്
ഈ സംഭവത്തില്‍ മോഹന്‍ലാലിനോട് സംസാരിച്ച് പ്രശ്നം പരിഹരിക്കൂവെന്നാണ് ചിലര്‍ തന്നോട് പറയുന്നത്. താനല്ല തെറ്റ് ചെയ്തത്. എന്നിട്ടും തന്നെ ആശ്വസിപ്പിക്കുകയല്ല. മോഹന്‍ലാലിന്റെ സങ്കടമാണ് പലര്‍ക്കും വിഷയമാകുന്നത്. മോഹന്‍ലാലിന് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് പറയുന്നവരോട് തനിക്കും അതാണ് ചോദിക്കാനുള്ളത്. ഇങ്ങനെയൊക്കെ എന്തിനാണ് ചെയ്യുന്നത്, വിടി മുരളി പറഞ്ഞു.