ബിജെപിയുടെ ലക്ഷ്യം 20 ലേറെ സീറ്റുകള്‍; തിരുവനന്തപുരത്ത് മാത്രം 12 സീറ്റ് പിടിക്കാമെന്ന് വിവി രാജേഷ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങള്‍ സജീവമാക്കുകയാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍. വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെങ്കിലും അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. മറുവശത്ത് യുഡിഎഫ് ആകട്ടെ ആരോപണങ്ങളില്‍ ഉലയുന്ന സര്‍ക്കാറിനെ മറിച്ചിടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മുന്നാം കക്ഷിയായ ബിജെപിയാവട്ടെ ഇത്തവണ ചരിത്ര നേട്ടം സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്.
നേമത്ത്
2016 ല്‍ നേമത്ത് വിജയിച്ചതോടെയാണ് സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് ആദ്യമായി അക്കൗണ്ട് തുറക്കാന്‍ സാധിച്ചത്. 5 സീറ്റില്‍ വരെ വിജയം പ്രതീക്ഷിച്ചിരുന്നതില്‍ നേമത്ത് വിജയിക്കുകയും മഞ്ചേശ്വരം, വട്ടീയൂര്‍ക്കാവ്, മലമ്പുഴ സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിക്ക് സാധിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
മത്സരിച്ച സ്ഥാനാര്‍ത്ഥികളെല്ലാം വന്‍ തോതില്‍ വോട്ടുകള്‍ വര്‍ധിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഒരിടത്ത് ഒന്നാമത് എത്താനും ഏഴിടത്ത് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്ത് എത്താനും സാധിച്ചു. ബിജെപി ഒന്നാമതെത്തിയത് നിലവിൽ നിയമസഭയിൽ പാർട്ടിക്ക് പ്രാതിനിധ്യമുള്ള നേമത്താണ്.
കുമ്മനം രാജശേഖരൻ
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച കുമ്മനം രാജശേഖരൻ നേമത്ത് 12041 വോട്ടുകൾക്ക് മുന്നിലെത്തി. കൂടാതെ വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിൽ രണ്ടാമതെത്താനും കുമ്മനം രാജശേഖരന് സാധിച്ചു. കെ സുരേന്ദ്രന് മത്സരിച്ച പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ അടൂരിലാണ് ബിജെപി രണ്ടാമതെത്തിയ മറ്റൊരു നിയമസഭാ മണ്ഡലം.
കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത്
എല്‍ഡിഎഫിലെ വീണാ ജോര്‍ജിനെ 1956 വോട്ടുകള്‍ക്ക് മറികടന്ന് ഇവിടെ കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തി. തൃശൂരിൽ സുരേഷ് ഗോപിയും എൽഡിഎഫിനെ മറികടന്ന് രണ്ടാമതെത്തിയിരുന്നു. പക്ഷേ ടി.എൻ. പ്രതാപനേക്കാൾ 18000-ലേറെ വോട്ടുകൾ ഇവിടെ സുരേഷ് ഗോപിക്ക് കുറവായിരുന്നു. പാര്‍ട്ടിക്ക് പരമ്പരാഗതമായി ശക്തിയുള്ള കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിലും പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തി.
20 സീറ്റുകള്‍
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനം ലഭിച്ച മണ്ഡലങ്ങളില്‍ വിജയം പിടിച്ചെടുക്കാനും നേമം നിലനിര്‍ത്താനും സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 20 സീറ്റുകള്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം.
തിരുവനന്തപുരം ജില്ലയില്‍
നിലവിലെ പാര്‍ട്ടിയുടെ വിവരങ്ങള്‍ പ്രകാരം മികച്ച സ്ഥാനാര്‍ഥികള്‍ നിന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം 12 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് വിജയിക്കാനാകുമെന്നാണ് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വിവി രാജേഷ് അവകാശപ്പെട്ടത്.
അനുകൂല സാഹചര്യം
പാര്‍ട്ടിക്ക് മികച്ച വിജയം നേടാനുള്ള അനുകൂല സാഹചര്യം ഇപ്പോഴുണ്ട്. ഈ ലക്ഷ്യത്തിലേക്ക് എത്താനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തേണ്ടതുണ്ട്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരും. നിലവില്‍ തലസ്ഥാനത്ത് എല്‍ഡിഎഫ് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വീണ്ടും കേരളത്തില്‍ വേണോ
നേതാക്കന്മാരെ കാണാന്‍ പോലുമില്ല. മാഫിയ സംസ്കാരമാണ് അവരുടേത്. അത് വീണ്ടും കേരളത്തില്‍ വേണോയെന്ന് തീരുമാനിക്കാനുള്ള അവസരമാണ് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ്. യുഡിഎഫ് ആകെട്ടെ തീര്‍ത്തും ദുര്‍ബലമായ അവസ്ഥയിലാണ് സര്‍ക്കാറിനെതിരായ സമരം പോലും നിര്‍ത്തി അവര്‍ പിന്മാറിയിരിക്കുകയാണെന്നും വിവി രാജേഷ് പറഞ്ഞു.
ശോഭാ സുരേന്ദ്രന്
അതേസമയം, ശോഭാ സുരേന്ദ്രന് ഉള്‍പ്പടെ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പാര്‍ട്ടിയെ പുതിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ തുറന്ന യുദ്ധത്തിലാണ് ശോഭാ സുരേന്ദ്രന്. തന്റെ വാദങ്ങള്‍ അവര്‍ ദേശീയ നേതൃത്വത്തെ കത്തിലൂടെ അറിയിച്ചിരിക്കുകയാണ്. ശോഭാ സുരേന്ദ്രന് പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹളും ശക്തമാണ്
ഒടുവില്‍ ജയം കോണ്‍ഗ്രസിന്; സീറ്റുകളുടെ എണ്ണത്തില്‍ പിജെ ജോസഫ് വഴങ്ങി,തീരുമാനം ചെന്നിത്തലയെ അറിയിച്ചു