പ്രണയത്തിന്റെ പേരിൽ ശാരീരിക ചൂഷണം, വായ്പയെടുക്കാൻ ഭീഷണി, കാമുകൻ കുടുങ്ങിയത് ഇങ്ങനെ...
കണ്ണൂർ: തയ്യിൽ കൊടുവള്ളി ഹൗസിൽ ഒന്നര വയസ്സുകാരനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞ് കൊന്ന സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. ശരണ്യയെ കാമുകൻ പ്രണയം നടിച്ച് ചൂഷണം ചെയ്യുകയായിരുന്നുവെന്ന് മൊഴി. പ്രതി ശരണ്യയെ പ്രണയം നടിച്ചു നിധിൻ ചൂഷണം ചെയ്തിരുന്നതായും ആഭരണങ്ങൾ കൈക്കലാക്കിയിരുന്നതായും ശരണ്യ മൊഴി നൽകി. ബാങ്കിൽ നിന്ന് വായ്പയെടുക്കാനായി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ശരണ്യ പോലീസിനോട് വ്യക്തമാക്കി.
ശരണ്യയുടെ ഭർത്താവ് പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ ശരണ്യയും നിധിനും തമ്മിൽ അടുപ്പത്തിലായിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിധിൻ പലപ്പോഴായി കൈക്കലാക്കുകയായിരുന്നു. രാത്രിയും പകലും വീട്ടിലെത്തി ശരണ്യയുമായി കൂടിക്കാഴ്ചകൾ നടത്തി. ബാങ്ക് വായ്പ തരപ്പെടുത്തിയതിനു ശേഷം ശരണ്യയെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് നിധിൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ജീവിച്ചത് ഭാര്യ-ഭർത്താക്കന്മാരെ പോലെ
നിധിനും ശരണ്യയും ഭാര്യാഭർത്താക്കന്മാരെയപോലെയാണ് ജീവിച്ചിരുന്നതെന്നാണ് പോലീസ് ലഭിച്ചിരിക്കുന്ന വിവരം. രന്തരം വിളിക്കുകയും മൊബൈൽ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. കുഞ്ഞാണ് ഇരുവർക്കും തമ്മിൽ ഒന്നിക്കാനുള്ള തടസ്സമെന്ന് സന്ദേശങ്ങളിൽ വ്യക്തമാണ്. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തണമെന്നുള്ള സന്ദേശങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സന്ദേശങ്ങളിലുള്ള ധ്വനി കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണയായി കണക്കാക്കുമെന്നും പോലീസ് അറിയിച്ചു.

കുഞ്ഞിനെ ഒഴിവാക്കിയാൽ സ്വീകരിക്കും!
കുഞ്ഞിനെ ഒഴിവാക്കിയാൽ തന്നെ സ്വീകരിക്കാൻ ഒരുക്കമാണെന്നു പലവട്ടം നിധിൻ പറഞ്ഞുവെന്നും അതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ പോലീസിന് നൽകിയിരിക്കുന്ന മൊഴി. മൊബൈൽ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ അടക്കം പരിശോധിക്കാൻ ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിയായ ശരണ്യയുടെ മൊഴിക്കു നിയമസാധുത കുറവാണെങ്കിലും നിധിനെതിരെ പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് പോലീസ് വാദം.

വീട്ടിൽ നിന്ന് കണ്ടെടുത്ത തെളിവുകൾ
പോലീസ് ശരണ്യയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത, നിധിനു വേണ്ടി ബാങ്ക് വായ്പയ്ക്കായി തയാറാക്കിയ അപേക്ഷ, നികുതി അടച്ച രസീതി, നിധിന്റെ പാസ്പോർട്ടിന്റെ പകർപ്പ്, ഇയാളുടെ രണ്ട് ഫോട്ടോകൾ എന്നിവ നിർണ്ണായക തെളിവുകളായാണ് പോലീസ് എടുത്തിരിക്കുന്നത്. പോലീസ് ഈ രേഖകൾ പരിശോധിക്കുന്നതിനിടെ ഈ ഫോട്ടോയിൽ കാണുന്നയാളെ കുഞ്ഞിന്റെ കൊലപാതകം നടന്നതിന്റെ തലേന്ന് ശരണ്യയുടെ വീടിന് പിറകിലെ വഴിയിൽവെച്ച് കണ്ടതായി ഒരു യുവാവ് മൊഴി നൽകിയിട്ടുമുണ്ട്.

കൊലപാതകത്തിൽ നിധിന് കൃത്യമായ പങ്ക്
സിസിടിവി ദൃശ്യങ്ങളിലൂടെ ഈ മൊഴി പോലീസ് സ്ഥിരീകരിച്ചതോടെ കോലപാതകത്തിൽ നിധിനു കൃത്യമായ പങ്കുണ്ടെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും പണമിടപാട് രേഖകളും മൊബൈൽ ചാറ്റ് വിവരങ്ങളും തെളിവായി ചൂണ്ടിക്കാട്ടി പോലീസ് ചോദ്യം ചെയ്തതോടെ പോലീസിന് പിടിച്ചു നിൽക്കാൻ കഴിയാതെ വരികയായിരുന്നു. നിധിനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നും വിവാഹം കഴിക്കാനായി ഉദ്ദേശിക്കുന്നതായും ശരണ്യ അറിഞ്ഞിരുന്നു. ഇതേ ചൊല്ലി തർക്കം ഉണ്ടായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചു.

ജഡം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചില്ല
കടലിൽ എറിഞ്ഞ കുഞ്ഞിന്റെ ജഡം തിരിച്ചു വരുമെന്നു ശരണ്യ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രണവ് കുഞ്ഞിനെ എങ്ങോട്ടെങ്കിലും എടുത്തുകൊണ്ടുപോകുമെന്ന് മുൻപു ശരണ്യ ഇടയ്ക്കിടെ വീട്ടുകാരോടു പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാതായാൽ പ്രണവ് കൊണ്ടു പോയതാണെന്നു മറ്റുള്ളവർ കരുതിക്കോളും എന്നായിരുന്നു ശരണ്യയുടെ വിചാരം. എന്നാൽ കുഞ്ഞിന്റെ ജഡം കണ്ടെത്തിയതോടെ പ്രണവാണു കൊലപ്പെടുത്തിയതെന്നു വരുത്തി തീർക്കാൻ ശരണ്യ പരമാവധി ശ്രമിക്കുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications