'രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ്, അപകടം പറ്റിപ്പോയി, കയ്യീന്ന് പോയി'! വഫയുടെ വീഡിയോ
Recommended Video
അബുദാബി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറപടകത്തില്‍ മരിക്കാനിടയായ സംഭവം വലിയ കോളിളക്കമുണ്ടാക്കിയതാണ്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന്‍ നിലവില്‍ ജാമ്യത്തിലാണ്.
ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. പിന്നാലെ വഫയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് ഫിറോസ് രംഗത്ത് എത്തി. വിവാഹ മോചന നോട്ടീസിലുളള ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വഫ രംഗത്ത് വന്നിരിക്കുകയാണ്. ടിക് ടോകില്‍ വഫയുടേതായി ആറ് വീഡിയോകളാണ് പ്രചരിക്കുന്നത്. വിശദാംശങ്ങളിങ്ങനെ:
ശ്രീറാമിനൊപ്പം പ്രതിയായി വഫയും
വഫയുടെ ഉടമസ്ഥതയിലുളള കാര്‍ ഇടിച്ചാണ് തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. വാഹനം ഓടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നു എന്നാണ് ആരോപണം. തുടക്കത്തില്‍ ഇരുവരേയും വിട്ടയച്ച പോലീസ് പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം ശ്രീറാമിനേയും പിന്നീട് വഫയേയും കേസില്‍ പ്രതി ചേര്‍ത്തു. ഇരുവരും നിലവില്‍ ജാമ്യത്തിലാണ്.
വഫയുടെ ടിക് ടോക് വീഡിയോ
വിവാദങ്ങള്‍ക്കിടെ വഫയ്ക്ക് ഭര്‍ത്താവ് ഫിറോസ് വിവാഹ മോചനത്തിന് നോട്ടീസ് അയച്ചിരുന്നു. പരപുരുഷ ബന്ധം, അനിസ്ലാമിക ജീവിതം തുടങ്ങി നിരവധി ആരോപണങ്ങളാണ് വഫയ്ക്ക് എതിരെ ഫിറോസ് ഉന്നയിച്ചത്. ടിക് ടോക് വീഡിയോകളിലൂടെ ഇതടക്കമുളള ആരോപണങ്ങള്‍ക്കാണ് വഫ മറുപടി നല്‍കിയിരിക്കുന്നത്. ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫിറോസ് പറയുന്നതെല്ലാം തെറ്റാണെന്ന് വഫ വീഡിയോയില്‍ വ്യക്തമാക്കുന്നു.
ഇതുവരെ ബാറിൽ പോയിട്ടില്ല
തങ്ങള്‍ക്കിടയില്‍ 13 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും ഇത്ര വര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും തന്നെ ഫിറോസ് മനസ്സിലാക്കിയില്ലെന്നും വഫ പറയുന്നു. വിദേശത്തായിരിക്കുമ്പോള്‍ തന്റെ കൂടെ നിന്ന ഫിറോസിന് നാട്ടില്‍ വന്നതിന് ശേഷം എന്ത് സംഭവിച്ചു എന്നറിയില്ല. ഫിറോസിന്റെ സമ്മതമില്ലാതെ താന്‍ ഗര്‍ഭഛിദ്രം നടത്തി എന്ന ആരോപണവും വഫ നിഷേധിക്കുന്നു. ബാറില്‍ പോകുമെന്നും മദ്യപിക്കും എന്നുളള ആരോപണവും വഫ തളളിക്കളഞ്ഞു. ഇന്നേവരെ ബാറിലോ മദ്യം കൊടുക്കുന്ന സാധാരണ സ്ഥലത്തോ താന്‍ പോയിട്ടില്ല.
ബിസ്സിനസ്സ് തകരാൻ കാരണം
ജീവിതത്തില്‍ ഒരു തവണ മാത്രമാണ് ഡാന്‍സ് പാര്‍ട്ടി കണ്ടിട്ടുളളതെന്നും അതല്ലാത്തെ ഇതുവരെ ക്ലബ്ബിങ്ങിനൊ മദ്യപിക്കാനോ പോയിട്ടില്ലെന്നും വഫ പറയുന്നു. ബിസ്സിനസ്സ് തകരാന്‍ കാരണം താനാണെന്ന് ഫിറോസ് പറഞ്ഞതിനേയും വഫ എതിര്‍ക്കുന്നു. ഷിയാ-സുന്നി പ്രശ്‌നം കാരണം ബിസ്സിനസ്സ് മോശമാവുകയായിരുന്നുവെന്നും ഫിറോസിനെ പാര്‍ട്ണര്‍ ജോര്‍ജ് കൈവിട്ടുവെന്നും വഫ വ്യക്തമാക്കി. ഇത് താന്‍ കാരണമാണ് എന്ന് പറയുന്നതിന്റെ കാരണം അറിയില്ല എന്നും വഫ പറയുന്നു.
അതിൽ ഒരു വൃത്തികേടും ഇല്ല
അന്യപുരുഷന്മാരുമായി സമ്പര്‍ക്കം എന്ന ആരോപണത്തേയും വഫ തള്ളിക്കളയുന്നു. ശ്രീറാം തന്റെ വെറുമൊരു ഫ്രണ്ടാണ്. അതില്‍ ഒരു രീതിയിലുമുളള വൃത്തികേടുമില്ല. അദ്ദേഹം വിളിച്ചപ്പോള്‍ രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ് തന്നെയാണ് ഞാന്‍. പക്ഷേ അത് ഒരു വൃത്തികേടും ആലോചിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ മകളോട് പറഞ്ഞിട്ട് പോകുമായിരുന്നില്ലല്ലോ. തനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടമാണ്. അങ്ങനെ ഇറങ്ങിപ്പോയതാണ്. പക്ഷേ അപകടം പറ്റിപ്പോയി, കൈയ്യീന്ന് വിട്ട് പോയി എന്നും വഫ പറയുന്നു.
കാർ വാങ്ങിയത് വായ്പ എടുത്ത്
ഏറ്റവും ഒടുവിലത്തെ വീഡിയോയില്‍ അപകടമുണ്ടാക്കിയ കാര്‍ വാങ്ങിയതിനെ സംബന്ധിച്ച ആരോപണത്തിനാണ് വഫ മറുപടി പറയുന്നത്. വഫ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കാര്‍ വാങ്ങിപ്പിച്ചു എന്നാണ് ഫിറോസിന്റെ ആരോപണം. എന്നാല്‍ തന്റെ പേരില്‍ ബാങ്ക് വായ്പ എടുത്താണ് 8,25,000 രൂപ വിലയുളള കാര്‍ വാങ്ങിയതെന്ന് വഫ പറയുന്നു. വായ്പ തനിക്ക് തിരിച്ചടക്കാന്‍ സാധിച്ചില്ലെങ്കില്‍ വഫയുടെ പപ്പ അടയ്ക്കുമല്ലോ എന്ന് ഫിറോസ് പറഞ്ഞിരുന്നതായും വഫ വീഡിയോയില്‍ ആരോപിക്കുന്നു.